കണ്ണൂര്‍: കണ്ണൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം കടന്നുവന്ന വഴികള്‍ തേടി ആരോഗ്യവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം.
കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തല്‍ക്കാലത്തേക്ക് പൂര്‍ണമായും ആരോഗ്യവകുപ്പ് വിലക്കി.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡി.എം.ഒ) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് വെളളിയാഴ്ച്ചയാണ്അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
ഈ ദിവസം ഇവിടെ കുളിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗബാധയെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘം കാരക്കുണ്ട് വെളളച്ചാട്ടം സന്ദര്‍ശിച്ചു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ.കെ.സി സച്ചിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘമാണ് കാരക്കുണ്ട് വെളളച്ചാട്ടത്തിലെ ജലം സാമ്പിള്‍ പരിശോധനയ്ക്കെടുത്തത്.
രോഗബാധയെ തുടര്‍ന്ന് ആദ്യം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ അഡി. ഡി.എം.ഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍നിന്ന് തന്നെയാണോ കുട്ടിക്ക് അസുഖം ബാധിച്ചത് എന്നറിയാന്‍ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാമ്പ്ള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സാമ്പിള്‍ പൂനെയിലെ ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന റിസള്‍ട്ട് വരുന്നതു വരെ താല്‍കാലികമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിര്‍ത്തി വെച്ചത്.

കുട്ടികള്‍ ഉള്‍പ്പെടെയുളള പ്രകൃതിദത്തമായ ജലാശയങ്ങളില്‍ കുളിക്കുന്നത് മസ്തികഷ്‌ക ജ്വരം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. മൂന്നാറിലെ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുളിച്ചതുകാരണം കണ്ണൂര്‍ തോട്ടടയിലെ പതിമൂന്ന് വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരണമടഞ്ഞിരുന്നു. ഇതിനു ശേഷമാണ് വീണ്ടും അപൂര്‍വ്വ രോഗം കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്.