കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞതിന് പിന്നാലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡനത്തിന്‌ പന്തീരാക്കാവ് സ്വദേശി രാഹുലിനെതിരെയാണ് കേസെടുത്തത്.

വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. വധു എറണാകുളത്തു കാരിയാണ്. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. ഞെട്ടിക്കുന്ന തരത്തിലായിരുന്നു മർദനം. പെൺകുട്ടി അസ്വസ്ഥവുമായിരുന്നു.

തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ അറിയിച്ചു. മെയ്‌ 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം. പെൺകുട്ടിയുടെ വീട്ടുകാർ പരാതിയിൽ ഉറച്ചു നിന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.

12ന് രാത്രിയിലായിരുന്നു മർദ്ദനം. രാത്രി ഒരു മണിയോടെ പരാതിക്കാരിയെ സംശയത്തിന്റെ പേരിൽ മുഖത്തും തലയിലും മറ്റ് ശരീര ഭാഗങ്ങളിലും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് എഫ് ഐ ആർ. കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നും എഫ് ഐ ആറിലുണ്ട്. വധുവാണ് പരാതിക്കാരിയെന്നും എഫ് ഐ ആർ പറയുന്നു. കേബിൾ കൊണ്ട് കഴുത്തിൽ മുറിക്കിയതുകൊലപാതക ശ്രമമായും വിലയിരുത്തുന്നു.

രാത്രി ഒരു മണിക്ക് തുടർന്ന മർദ്ദനം 15 മിനിറ്റോളം നീണ്ടുവെന്നാണ് എഫ് ഐ ആറിൽ നിന്നും മനസ്സിലാകുന്നത്. ഐപിസിയിലെ 498 എയും 324ഉം ആണ് ചുമത്തിയ വകുപ്പുകൾ. അതുകൊണ്ട് തന്നെ പ്രതിയായ രാഹുലിന് സ്റ്റേഷൻ ജാമ്യം കിട്ടില്ല.