തിരുവനന്തപുരം: ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞതു കുടുംബ കലഹമായി എന്ന വാർത്തകളാണ് ഇന്നലെ രാത്രി മുതൽ പ്രചരിക്കുന്നത്. എന്നാൽ റോഡ് ക്യാമറയിലോ നിർമ്മിതി ബുദ്ധി ക്യാമറയിലോ പതിഞ്ഞ ചിത്രങ്ങളല്ല കുടുംബ വഴക്കിന് വഴി വെച്ചതെന്ന് പൊലീസ് പറയുന്നു. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റു വിഭാഗം പകർത്തിയ ചിത്രം ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെയാണ് കുടുംബ കലഹവും മർദനവും നടന്നത്.

കൂടെ ഉണ്ടായിരുന്ന സ്ത്രീ ആരെന്ന് വെളിപ്പെടുത്താൻ യുവാവ് തയ്യാറാകാതെ വന്നതോടെയാണ് കുടംബത്തിൽ പൊട്ടിത്തെറി ഉണ്ടായത്. പിന്നീട് ഒരു സ്ത്രീക്ക് ലിഫ്ട് കൊടുത്തതാണെന്ന് യുവാവ് പറഞ്ഞെങ്കിലും പ്രശ്നം വഷളാവനെ വിശദീകരണം വഴിവെച്ചുള്ളു. ഒടുവിൽ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

തിരുവനന്തപുരം എം ജി റോഡിലെ കല്ല്യാൺസ് സിൽക്ക്‌സിലെ സെയിൽസ്മാനായ യുവാവ് വനിത സുഹൃത്തായ യുവതിയുമൊത്ത് നഗരത്തിലൂടെ ഹെൽമെറ്റ് വെയ്ക്കാതെ സഞ്ചരിച്ചതാണ് പുലിവാലായത്. ഒടുവിൽ പരാതിക്കാരിയുടെ ഭർത്താവായ ഇടുക്കി സ്വദേശിയായ യുവാവിനെതിരെ കുഞ്ഞിനെ മർദ്ദിച്ചതിന് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു കോടതിയിൽ ഹാജരാക്കിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

നിർമ്മിതി ബുദ്ധി ക്യാമറയിൽ നിന്നുള്ള ചിത്രമല്ല ആർ സി ഓണർ ആയ യുവതിയുടെ മൊബൈലിൽ കിട്ടിയത് എന്ന് പൊലീസ് ഉറപ്പിച്ചു പറയാൻ കാരണം സക്കൂട്ടറിന്റെ ബാക്കിൽ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഇങ്ങനെ ഫോട്ടോ എടുക്കുന്നത് എൻഫോഴ്സ്മെന്റ്കാരാണ്. അതേ സമയം വിവാദങ്ങൾ തുടരുമ്പോഴും, നിർമ്മിതി ബുദ്ധി ക്യാമറയിൽ പതിഞ്ഞ ഗതാഗത നിയമലംഘനത്തിൽ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്.

ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. അതേസമയം സംസ്ഥാനത്ത് നിർമ്മിതി ബുദ്ധി ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞുവെന്നാണ് മോട്ടോർ വാഹന വകുപ്പ് നിരീക്ഷണം. ഏപ്രിൽ മാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. അതിന് തലേ ദിവസം 3,97,488 നിയമ ലംഘനങ്ങളാണ് നിർമ്മിത ബുദ്ധി ക്യാമറയിൽ പതിഞ്ഞത്. എന്നാൽ 20 മുതൽ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എന്നാൽ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവൽക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങൾ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയി. എന്നാൽ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങൾ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോർ വാഹന വകുപ്പുള്ളത്.