തിരുവനന്തപുരം: തന്റെ പിൻഗാമിയായി എകെ ബാലനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശം. ഫ്‌ളാറ്റിൽ വന്നു കണ്ട മുഖ്യമന്ത്രി പിണറായി വിജയനോടും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടുമാണ് കോടിയേരി ഈ നിർദ്ദേശം വച്ചത്. അവധി പോരെയെന്നാണ് കോടിയേരിയോട് പിണറായി തിരക്കിയത്. എന്നാൽ മാറാമെന്ന് തന്നെ കോടിയേരി അറിയിച്ചു. സംസ്ഥാന സമിതിയിലെ പൊതു വികാരമാകും ഇക്കാര്യത്തിൽ നിർണ്ണായകമാകുക. ഇതോടെ പകരക്കാനായി എകെ ബാലൻ എകെജി സെന്ററിനെ നയിക്കാനെത്തുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. കോടിയേരിയുടെ ആഗ്രഹത്തെ ഈ ഘട്ടത്തിൽ പിണറായി തള്ളിക്കളയില്ലെന്നാണ് സൂചന.

വിശ്വസ്തനായ വി എസ് വിജയരാഘവനെ സെക്രട്ടറി കസേരിയിൽ എത്തിക്കാനായിരുന്നു പിണറായിയുടെ ആഗ്രഹം. ഇപി ജയരാജനോടും താൽപ്പര്യമുണ്ടായിരുന്നു. മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിക്കും സെക്രട്ടറി കസേര ആഗ്രഹമുണ്ട്. കണ്ണൂരുകാരനായ മന്ത്രി എംവി ഗോവിന്ദനെ സെക്രട്ടറിയാക്കി കെകെ ശൈലജയെ മന്ത്രിയാക്കണമെന്നതായിരുന്നു യെച്ചൂരിയുടെ ആഗ്രഹം. ഇതെല്ലാം കോടിയേരിയുടെ നിലപാട് വിശദീകരണം തകർക്കുമെന്നാണ് സൂചന. കണ്ണൂരിന് പുറത്തുള്ള ആളിലേക്ക് സെക്രട്ടറി കസേര എത്താനാണ് സാധ്യത. പാലക്കാട്ടെ സംഘടനാ കരുത്തിൽ ബാലന് സാധ്യത കൂട്ടുന്നതാണ് കോടിയേരിയുടെ നിലപാട്. തിങ്കളാഴ്ച കോടിയേരി ചികിൽസയ്ക്കായി ചെന്നൈയിലേക്ക് പോകും.

കൊച്ചി അമൃതയിലെ വിദഗ്ധ ചികിൽസയായിരുന്നു ആദ്യ പദ്ധതി. എന്നാൽ അമേരിക്കയിലുള്ള ഡോക്ടർമാർ ചെന്നൈ അപ്പോളയിലെ ചികിൽസയാണ് ഉപദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയാണ് തുടർ പരിശോധനകൾ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ജിജി ഹോസ്പിറ്റലിൽ ചികിൽസയിലൂടെ ആരോഗ്യം വീണ്ടെടുത്ത കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. രണ്ടാഴ്ചയിൽ അധികം ചെന്നൈയിൽ ചികിൽസയുണ്ടാകും. അതിന് ശേഷം രണ്ടു മാസം വിശ്രമവും വേണ്ടി വരും. അതുകൊണ്ടാണ് സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് കോടിയേരി അറിയിച്ചത്. ചെന്നൈയിലേക്ക് വിമാനത്തിലാകും യാത്ര. സിപിഎം സംസ്ഥാന സമിതിയിലെ ചർച്ചകൾ നിർണ്ണായകമാകും.

ർട്ടിയിലും സർക്കാരിലും പൊളിച്ചെഴുത്തിനുള്ള അഭ്യൂഹങ്ങളുയർത്തി സിപിഎമ്മിന്റെ അസാധാരണ യോഗങ്ങൾ. ഇന്നും നാളെയുമായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കുന്ന അടിയന്തര യോഗത്തിൽ പല നിർണായക തീരുമാനങ്ങളും കൈക്കൊണ്ടേക്കുമെന്നാണ് സൂചന. പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നതിനൊപ്പം മന്ത്രിസഭയിലെ അഴിച്ചുപണികൂടി സെക്രട്ടേറിയറ്റിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. പുനഃസംഘടന സംബന്ധിച്ച് സിപിഎം ഔദ്യോഗികമായി സ്ഥിരീകണം നൽകിയിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ തള്ളിയിട്ടില്ല. എന്നാൽ മുഖ്യമന്ത്രി ഇതിന് എതിരാണ്.

അനാരോഗ്യംകാരണം ചുമതലയിൽനിന്ന് മാറിനിൽക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് ദേശീയനേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോർട്ടുകൾ. മുമ്പും ചികിത്സയ്ക്കായി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോൾ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാർട്ടി ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവനെയാണ് അന്ന് ഏൽപ്പിച്ചത്. എൽഡിഎഫ് കൺവീനർ കൂടിയായിരുന്ന വിജയരാഘവൻ അന്ന് തലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയിട്ടുള്ള വിജയരാഘവന് സെക്രട്ടറി സ്ഥാനം കിട്ടാൻ ഇടയില്ല.

ഗോവിന്ദൻ മന്ത്രിയായതിനാൽ സെക്രട്ടറിയുടെ ചുമതലയിലേക്കുവന്നാൽ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. പാർട്ടിസെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ.കെ. ബാലനും ഇടതുമുന്നണി കൺവീനറായ ഇ.പി. ജയരാജനുമാണ് ഗോവിന്ദൻ കഴിഞ്ഞാൽ സാധ്യാത പട്ടികയിലുള്ളത്. ജയരാജൻ എൽഡിഎഫ് കൺവീനറായി തന്നെ തുടരട്ടെ എന്ന് തീരുമാനിച്ചാൽ ബാലന് നറുക്ക് വീഴുമെന്നായിരുന്നു സൂചനകൾ. ഇതിനിടെയാണ് കോടിയേരി മനസ്സ് ബാലന് അനുകൂലമാക്കുന്നത്.എന്നാൽ ആദ്യമായി ഒരു വനിതയെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള വിപ്ലവകരമായ തീരുമാനം കൈക്കൊള്ളുകയാണെങ്കിൽ ശ്രീമതി ടീച്ചർക്ക് വഴിയൊരുങ്ങും. പാർട്ടി സെന്റർ കേന്ദ്രീകരിച്ചാണ് ശ്രീമതി ടീച്ചറുടെയും നിലവിലെ പ്രവർത്തനം.

എം വിഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരികയാണെങ്കിൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയം ഭരണവകുപ്പിൽ ഒഴിവ് വരും. വിവാദ പരാമർശത്തിത്തിൽ സജി ചെറിയാൻ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവും നിലവിൽ മന്ത്രിസഭയിലുണ്ട്. മന്ത്രിസഭാ പുനഃസംഘടനാ ഘട്ടത്തിൽ ഒരുമിച്ച് നികത്താനാണ് അന്ന് സിപിഎം തീരുമാനിച്ചിരുന്നത്. ആലപ്പുഴയെ പ്രതിനിധീകരിച്ച് നിലവിൽ ഒരു മന്ത്രിയില്ലാത്ത സ്ഥിതിയുണ്ട്. കെ.കെ.ശൈലജയെ തിരികെ കൊണ്ടുവരണമെന്നതാണ് യെച്ചൂരിയുടെ ആഗ്രഹം. എന്നാൽ മുഖ്യമന്ത്രി ഇത് ആഗ്രഹിക്കുന്നില്ല.