തിരുവനന്തപുരം : ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ മൂക്കിൽ ശക്തിയായി ഇടിക്കും. മൂക്കിൽ നിന്ന് ചോര വരുമ്പോൾ ഉന്മാദിയെപ്പോലെ പൊട്ടിച്ചിരിക്കും. ഭാര്യയെ തലമുടി ചുറ്റിപിടിച്ച് വട്ടംകറക്കി തെങ്ങിൽ കൊണ്ടുപോയി ഇടിപ്പിക്കും. പങ്കാളിയുടെ കൈ തിളച്ച എണ്ണയിൽ മുക്കിയ ശേഷം കൈ പപ്പടം പോലെ പൊള്ളിവരുമ്പോൾ പൊട്ടിച്ചിരിക്കും.... ഏതെങ്കിലും വിദേശ രാജ്യത്തെ സൈക്കോയുടെ പെരുമാറ്റമല്ല ഇത്.

തിരുവനന്തപുരം ആനാട് സുനിത കൊലക്കേസിലെ പ്രതി ജോയ് എന്ന ജോയ് ആന്റണിയുടെ മനോവൈകൃതങ്ങളാണിവ. മൂന്നാം ഭാര്യ സുനിതയെ രണ്ട് മക്കളുടെ മുന്നിൽ വച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച കേസിൽ ജീവപര്യന്തം ശിക്ഷയാണ് ജോയിക്ക് കിട്ടിയത്. ശിക്ഷ കുറഞ്ഞുപോയെന്ന് വിലയിരുത്തിയ സർക്കാർ ജോയിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപ്പീൽ നൽകും.

ലൈംഗിക ബന്ധത്തിനിടെ മൂക്കിലിടിയടക്കം ജോയിയുടെ ലൈംഗിക വൈകൃതങ്ങൾ രണ്ടാംഭാര്യ മിനിയാണ് തുറന്നുപറഞ്ഞത്. മിനിയുടെ കൈയാണ് ജോയി തിളച്ച എണ്ണയിൽ മുക്കിയത്. അവരുടെ കൈ പൊള്ളിയിരിക്കുകയാണ് ഇപ്പോഴും. ക്രൂരമായ വൈകൃതങ്ങൾ കാട്ടിയ ശേഷം ജോയി ഉന്മാദിയെപ്പോലെ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. മറ്റുള്ളവരെ വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു ജോയിയുടെ മുഖ്യ വിനോദം. തന്റെ തലമുടി ചുറ്റിപിടിച്ച് വട്ടംകറക്കി തെങ്ങിൽ കൊണ്ടുപോയി ഇടിപ്പിക്കുന്നത് പതിവായിരുന്നെന്ന് മിനി പറഞ്ഞു.

ജോയിയുടെ വൈകൃതങ്ങളിൽ നിന്ന് രക്ഷപെടാനാണ് മിനി വിവാഹമോചനം നേടിയത്. അതിനു ശേഷമാണ് ജോയി സുനിതയെ വിവാഹം ചെയ്തത്. ഏഴും അഞ്ചും വയസുള്ള പെൺകുട്ടികളുടെ മുന്നിലിട്ട് സുനിതയെ മൺവെട്ടിക്കൈ കൊണ്ട് തലയക്ക് അടിച്ച് വീഴ്‌ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച ശേഷവും വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. ജോയ് ഇതുവരെ നാല് വിവാഹം കഴിച്ചിട്ടുണ്ട്. നാലു വിവാഹങ്ങളിലായി അഞ്ച് കുട്ടികളുമുണ്ട്.

ഇത്രയും വൈകൃതങ്ങളുള്ള ജോയിയെ രക്ഷിക്കാനാണ് പൊലീസ് തുടക്കം മുതൽ ശ്രമിച്ചത്. കുറ്റപത്രം സമർപ്പിച്ച അന്നത്തെ നെടുമങ്ങാട് സിഐ പട്ടം മരപ്പാലം സ്വദേശി എസ്. സുരേഷ് കുമാർ, കൊല്ലപ്പെട്ടത് സുനിത തന്നെയാണെന്ന് സ്ഥാപിക്കുന്ന ഒരു ശാസ്ത്രീയ തെളിവും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഈ ശാസ്ത്രീയ തെളിവ് ഇല്ലാത്തിടത്തോളം സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വരുമായിരുന്നു. ഇത് കോടതിയിൽ ആയുധമാക്കാനും ശ്രമമുണ്ടായി. പിന്നീട് കോടതി ഇടപെട്ടാണ് സുനിതയുടെ മക്കളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തി കൊല്ലപ്പെട്ടത് സുനിതയാണെന്ന് ഉറപ്പിച്ചത്.

കൊലപാതകമുണ്ടായി 9 വർഷത്തിന് ശേഷം നടത്തിയ ഡി. എൻ. എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് സുനിത തന്നെയെന്ന് ഫോറൻസിക് ലാബ് തെളിയിച്ചത്. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ സിഐയ്‌ക്കെതിരേ സർക്കാർ നടപടിയെടുത്തേക്കുമെന്നാണ് സൂചന. ഇയാളുടെ പെൻഷൻ തടയുന്നതടക്കം നടപടിക്ക് സാധ്യതയുണ്ട്.