കൊല്ലം: തട്ടിക്കൊണ്ടു പോകലിന് പിന്നിൽ അനിതാ കുമാരിയെന്ന പത്മകുമാറിന്റെ ഭാര്യയുടെ പ്ലാനിങാണെന്നാണ് എഡിജിപി എംആർ അജിത് കുമാർ വെളിപ്പെടുത്തിയിരുന്നു. പത്മകുമാറിനെ പ്രണയത്തിൽ വീഴ്‌ത്തിയാണ് ചാത്തന്നൂരിലെ മരുമകളായി അനിതാ കുമാരി എത്തുന്നത്. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും ജനിച്ച വീട്ടിൽ അനിതകുമാരി പോയിട്ടില്ല. കൊല്ലം ജില്ലയിലെ കുണ്ടറ കന്യാകുഴി സ്വദേശിനിയാണ് അനിതകുമാരി . ഇപ്പോൾ അനിതകുമാരിയുടെ കുടുംബവീട്ടിൽ 67 വയസ്സുള്ള അമ്മ മാത്രമാണ് താമസിക്കുന്നത്.

അനിതകുമാരി പ്രീ ഡിഗ്രിക്ക് കൊല്ലത്ത് പഠിക്കുന്ന കാലത്താണ് പത്മകുമാറുമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പിന്നീട് വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു കൊണ്ട് പത്മകുമാരനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഏകദേശം രണ്ടുമാസക്കാലത്തിനുശേഷം വീട്ടുകാർ ഇടപെട്ട് കല്യാണം നടത്തിക്കൊടുത്തു. ഇരു കുടുംബങ്ങളും തമ്മിൽ നല്ല ബന്ധത്തിലാവുകയും ചെയ്തു.

മൂന്നര വർഷം മുമ്പ് പത്മകുമാറിന് വേണ്ടി ബാങ്കിൽ നിന്ന് ലോണെടുക്കുവാൻ ആയി അനിതകുമാരി തന്ത്രത്തിൽ പിതാവിന്റെ കൈയിൽനിന്ന് വീടും വസ്തുവും എഴുതി വാങ്ങിച്ചു. രണ്ടു വർഷത്തിനുശേഷം തിരികെ എടുത്തു തരാം എന്ന് പറഞ്ഞായിരുന്നു എഴുതി വാങ്ങിയത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും എടുത്ത് നൽകാത്തതിനെ തുടർന്ന് ്മാതാപിതാക്കൾ അനിതകുമാരിയുമായി സ്ഥിരം വഴക്കായിരുന്നു. അതിനുശേഷം പിന്നീട് അനിതകുമാരി കുടുംബവീട്ടിലേക്ക് പോകാതെയായി.

അതിന് ശേഷമാണ് അജിതകുമാരിയുടെ അച്ഛൻ മരിച്ചത്. എന്നാൽ അച്ഛൻ മരിച്ചിട്ട് പോലും ഈ വീട്ടിലേക്ക് അനിതകുമാരിയും മകളും ഭർത്താവും ഒന്നും വന്നില്ല. പിതാവിന്റെ മരണശേഷം ആരുമില്ലാതെ വന്നതോടുകൂടി വാർഡ് മെമ്പർ ആയ ജലജ കുമാരി ഈ അമ്മയും കൂട്ടി ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിൽ പോയിരുന്നു. എന്നാൽ അവിടെ വച്ച് പത്മകുമാർ ഈ അമ്മയെ ഉപദ്രവിക്കുകയും വളർത്ത് നായയെ അഴിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി അവരെ അവിടെ നിന്നും ഇറക്കി വിടുകയും ചെയ്തു.

അനിതകുമാരിയും , അനുപമയും ചേർന്ന് ഈ അമ്മയെ ഒരുപാട് ആക്ഷേപങ്ങൾ പറയുകയും അപമാനിക്കുകയും ചെയ്തു. അതിനുശേഷം അമ്മയുമായി കാണുകയോവിളി ക്കുകയാ ചെയ്തിട്ടില്ല. അനിതകുമാരിക്ക് ഒരു സഹോദരനുണ്ട്. ഈ സഹോദരനുമായിട്ടും കഴിഞ്ഞ 15 വർഷക്കാലമായി സഹകരണം ഇല്ലായിരുന്നു. ഇപ്പോൾ ഈ സഹോദരനാണ് അമ്മയ്ക്ക് ചെലവിന് കൊടുക്കുന്നത് എങ്കിലും ഈ അമ്മ ഇപ്പോഴും ഇവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നത്.

അന്യായതടങ്കലിൽ പാർപ്പിച്ച് മോചനദ്രവ്യം കൈക്കലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഗൂഢാലോചനയാണ് ഓയൂർ ഓട്ടുമലയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് റിമാൻഡ് റിേപ്പാർട്ട് പറയുന്നു. പ്രതികളായ പത്മകുമാർ (51), ഭാര്യ അനിതകുമാരി (39), മകൾ അനുപമ (21) എന്നിവരെ 14 ദിവസത്തേക്കാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി (രണ്ട്) മജിസ്‌ട്രേറ്റ് എസ്.സൂരജ് റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മറ്റു രണ്ടുപേരെ അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും അയച്ചു.

കേസിൽ രണ്ടാം പ്രതി അനിതകുമാരിയാണ് പെൺകുട്ടിയെ കാറിന്റെ പിൻവാതിൽ തുറന്ന് ബലംപ്രയോഗിച്ച് വലിച്ചുകയറ്റിയത്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുകടന്നതും അനിതകുമാരിയാണ്. ഇവർ താമസിച്ചിരുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് വീട്ടിലായിരുന്നു ഗൂഢാലോചന. കുട്ടിയും സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞു. ഇവരിൽനിന്നും മൊബൈൽ ഫോണുകൾ, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. രക്ഷപ്പെടാൻ ഉപയോഗിച്ച കെ.എൽ.-02 എ.ഇസഡ്. 7337-ാം നമ്പർ കാർ, തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കെ.എൽ.-01 ബി.ടി. 5786-ാം നമ്പർ കാർ എന്നിവ കസ്റ്റഡിയിലെടുത്തു.

കേബിൾ ടി.വി. ബിസിനസ് നടത്തിവന്ന പത്മകുമാറിന് കോവിഡിനു പിന്നാലെ വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെയും പണമുണ്ടാക്കണമെന്നുള്ള ചിന്തയിലായിരുന്നു കുടുംബം. ചുറ്റുമുള്ള പലരും പലരീതികളിൽ പണമുണ്ടാക്കുന്നതു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ചെയ്തതതെന്ന് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ പറഞ്ഞു. ഒരുവർഷംമുമ്പുതന്നെ പ്രതികൾ പദ്ധതിയിട്ടിരുന്നു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ചു.

ഓട്ടുമലയിൽ രണ്ടുകുട്ടികളും ട്യൂഷൻ കഴിഞ്ഞ് ആറരമണിയോടെ പോകുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ടുമൂന്നു പ്രാവശ്യം കുട്ടിയെ കണ്ടു. ഒരുതവണ കുട്ടിയുടെ അമ്മതന്നെ ട്യൂഷൻ സെന്ററിൽനിന്നു കുട്ടിയെ വിളിച്ചതിനാൽ തട്ടിയെടുക്കൽ നടന്നില്ല. ഒരുപ്രാവശ്യം കുട്ടിയുടെ അമ്മൂമ്മ ഒപ്പമുള്ളതിനാലാണ് പദ്ധതി പാളിയത്. തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയുടെ വീട്ടിലേക്കു വന്ന ഫോൺവിളി ശബ്ദം കേസിൽ വഴിത്തിരിവായി. ശബ്ദം അനിതയുടേതാണെന്നു സംശയിച്ച്, ഒരു വ്യക്തി പൊലീസിനെ അറിയിച്ചു.

അന്വേഷിച്ചു ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരുന്നു. വീട്ടുടമ പത്മകുമാറിന്റെ ഫോൺ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സമയത്ത് ഫോൺ കൊല്ലം നഗരത്തിലുണ്ടായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ തെങ്കാശി ഭാഗത്തായി. രേഖാചിത്രത്തിലെ സാദൃശ്യം സംശയം ബലപ്പെടുത്തി. ചിത്രം കാണിച്ച് കുട്ടിയെക്കൊണ്ടുതന്നെ ഉറപ്പു വരുത്തിയതായും വിവരമുണ്ട്. കുട്ടിയെ ഉപേക്ഷിച്ചശേഷം തത്കാലം മാറിനിൽക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. തെങ്കാശിയിൽ മുറിയെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പുളിയറയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങവേയാണ് പ്രതികളെ പിടികൂടുന്നത്. യാത്രയിൽ പ്രതികൾ മൊബൈൽ ഉപയോഗിച്ചിരുന്നില്ല. പിടികൂടിയപ്പോൾ പത്മകുമാറിന്റെ ഫോണിൽ വ്യാജ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ കണ്ടത് സ്ഥിരീകരണത്തിന് സഹായകമായി.