തിരുവനന്തപുരം: ഇന്നലെ രാത്രി 9.30 ഓടെയാണ് ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ പൂജപ്പുര സെന്ററൽ ജയിലിൽ എത്തിച്ചത്. ജയിലിൽ പ്രവേശിക്കും മുൻപ് നൽകേണ്ട മെഡിക്കൽ പരിശോധന നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചതോടെ പൊലീസും വട്ടം ചുറ്റി. ഒടുവിൽ ഉന്നത ഇടപെടലിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ടീം ജയിൽ കോമ്പൗണ്ടിന് പുറത്ത് എത്തി നടപടികൾ പൂർത്തീകരിച്ച ശേഷമാണ് ജയിലിൽ പ്രവേശിപ്പിച്ചത്. രക്ത പരിശോധനയിൽ ഷുഗർ കുറവായതിനാൽ പൊലീസുകാർ ആരോ നല്കിയ ബ്രഡ് സ്ട്രച്ചറിൽ കിടന്നു തന്നെ പ്രതി കഴിച്ചു.

പിന്നീട് ജയിലിനുള്ളിൽ കയറ്റിയ സന്ദീപിനെ അതീവ സുരക്ഷ ബ്ലോക്കായാ യു ടി ബിയിൽ ഏകാന്ത തടവിലാണ് പാർപ്പിച്ചത്. സി സി ടി വി സംവിധാനത്തിന ്പുറമെ ഫുൾ ടൈം ഒരു വാർഡനെ ഡ്യൂട്ടിക്കും നിയോഗിച്ചു. രാത്രി നല്കിയ കപ്പ പുഴുക്കും അച്ചാറും ആർത്തിയോടെ കഴിച്ചു. അതു കഴിഞ്ഞാണ് അതു വരെ പൂച്ചയെ പോലെ ഇരുന്ന അദ്ധ്യാപകൻ തന്റെ സ്വഭാവം പ്രകടിപ്പിച്ചു തടുങ്ങിയത്. എന്നെ തുറന്നു വീടു.... ഉച്ചത്തിൽ നിലവിളിച്ചു. കൊല്ലാനാണോ ഇവിടെ എത്തിച്ചത് ഇതായിരുന്നു ചോദ്യം. ജയിലിനുള്ളിൽ കയറ്റിയപ്പോൾ കാണിച്ച അടവ് മറ്റൊന്നായിരുന്നു.

സാറമ്മാരെ ഇടിക്കുന്നുവെങ്കിൽ ഇടിച്ചോളു പത്തോ ഇരുപതോ ഇടിക്കപ്പുറം താങ്ങാൻ എനിക്ക് ശേഷിയില്ല. ഇങ്ങനെ അടവുകൾ ഇറക്കിയ പഠിച്ച കള്ളാണ് സന്ദീപെന്ന് ജയിൽ വാർഡന്മാർ തിരിച്ചറിഞ്ഞു. രാത്രി സെല്ലിൽ കിടന്ന് ബഹളം വെച്ചിട്ടും ആരും മൈന്റു ചെയ്തില്ല. ഇന്നു രാവിലെ പ്രഭാത കൃത്യത്തിന് ശേഷം ഉപ്പു മാവും ഗ്രീൻ പീസ് കറിയും കഴിച്ചു. വാർഡന്മാരോടെല്ലാം ചെയ്ത കാര്യങ്ങൾ എല്ലാം ഓർമ്മ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ തന്ത്ര പൂർവ്വം മനഃപൂർവ്വമല്ലന്ന് സമർത്ഥിക്കാനും ശ്രമിക്കുന്നുണ്ട്. രാവിലെയും ജയിൽ ഡോക്ടർ എത്തി പരിശോധിച്ചു.

തൽക്കാലം യു ടി ബി യിൽ എകാന്ത തടവിൽ തന്നെയാവും സന്ദീപിനെ പാർപ്പിക്കുക. മറ്റു തടവുകാരോടൊപ്പം കിടത്തണ്ടയെന്നാണ് ജയിൽ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു.

പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിങ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്. ആദ്യം ബന്ധു രാജേന്ദ്രനെയാണ് പ്രതി ആക്രമിച്ചത്. രാജേന്ദ്രനെ ചവിട്ടി വീഴ്‌ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്ത് വന്ന് ബിനുവിനെ കുത്തുകയായിരുന്നു. കുത്തേൽക്കുന്നത് ബിനു പെട്ടെന്ന് കണ്ടില്ല.

ബിനുവിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡ് അലക്സിനെ കുത്തുകയായിരുന്നു. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ എസ് ഐ മണിലാലിനും ഇതിനിടെ കുത്തേറ്റു. തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാജേഷിനെയും പ്രതി കുത്തി. ഇതിനിടയിലായിരുന്നു വന്ദനയോടുള്ള കൊടും ക്രൂരത. 5 മണിക്ക് കുത്തേറ്റ വന്ദനയുമായി സുഹൃത്ത് ഓടി പുറത്തേക്ക് വരുന്നു.

5.04 ന് വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതിന്റെയെല്ലാം സി സി ടി വി ദൃശ്യങ്ങൾ സഹിതമുള്ള വിശദമായ റിപ്പോർട്ടാണ് പൊലിസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.