കൊല്ലം: ചാത്തന്നൂരിലെ പത്മകുമാറിന്റേയും ഭാര്യ അനിതാ കുമാരിയുടേയും ക്രൂരതകൾ എണ്ണി പറഞ്ഞ് ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ കുമാരി. അനിതാ കുമാരിയുടെ അച്ഛൻ സുഖമില്ലാതെ കിടക്കുമ്പോൾ ചികിൽസയ്ക്ക് വക കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായി. ഈ സാഹചര്യത്തിലാണ് അനിതാ കുമാരിയുടെ വീട്ടിലേക്ക് അമ്മയുമായി ഈ ജനപ്രതിനിധി എത്തിയത്. എന്നാൽ പണം നൽകാതെ പിടിച്ചു തെള്ളി അപമാനിച്ച് അമ്മയെ ഇറക്കി വിട്ടു. പദ്കുമാറും അനിതാ കുമാരിയും കാട്ടിയ ക്രൂരതയിൽ മകൾ അനുപമയും പങ്കാളിയായി എന്ന് ഗിരിജാ ഗോപൻ പറയുന്നു.

തന്ത്രത്തിൽ സ്വത്തെല്ലാം എഴുതി വാങ്ങിയിരുന്നു അനിതാ കുമാരി. അച്ഛനിൽ നിന്നും ആദ്യം ഏഴു സെന്റ് വിറ്റ് പണം വാങ്ങി. അച്ഛന്റേയും അമ്മയുടേയും സംരക്ഷണം ഏറ്റെടുക്കാമെന്ന് പറഞ്ഞായിരുന്നു അത്. അതിന് ശേഷം ബാക്കിയുള്ള ഭൂമിയും വീടും സ്വന്തം പേരിൽ എഴുതി എടുത്തു. ഇതോടെ സഹോദരന് കുടുംബ സ്വത്ത് ഒന്നും കിട്ടാതെയായി. അതുകൊണ്ട് തന്നെ മകനും അച്ഛനോടും അമ്മയോടും ദേഷ്യമുണ്ടായി. ഇതു കൊണ്ടാണ് അച്ഛന് സുഖമില്ലാതെ ആയപ്പോൾ ചികിൽസയ്ക്ക് സഹായം തേടി ചാത്തന്നൂരിലെ വീട്ടിൽ അമ്മയുമായി വാർഡ് മെമ്പർ ഗിരിജാ ഗോപൻ പോയത്. എന്നാൽ അമ്മയോട് ഒരു കരുണയും മകൾ കാട്ടിയില്ല.

തള്ളി പുറത്താക്കുകയായിരുന്നു അവർ. ചികിൽസയ്ക്ക് പണം ചോദിച്ച് ചെന്ന ഞങ്ങൾ കുറ്റം ചെയ്തത് പോലെയാണ് അവർ പെരുമാറിയത്. പട്ടിയെ തുറന്ന് വിടുമെന്ന് പറഞ്ഞ അനിതാ കുമാരിയും മകളും ക്രിമിനലാണെന്ന് അന്നേ മനസ്സിലായിരുന്നു. പൊലീസിലും കളക്ടർക്കും എല്ലാം അന്ന് പരാതി നൽകി. ഒരിടത്തു നിന്നും നീതി കിട്ടിയില്ല. ഒടുവിൽ മകൻ തന്നെയാണ് ചികിൽസാ ചിലവെല്ലാം നോക്കിയത്-മറുനാടനോട് ഗിരിജാ ഗോപൻ പ്രതികരിച്ചത് ഇങ്ങനെയാണ്. അമ്മയുടെ കഷ്ടപ്പാടിനെ കുറിച്ച് അടുത്ത് അറിയാവുന്ന ജനപ്രതിനിധി. ഗിരിജ പറഞ്ഞത് അമ്മയും മറുനാടനോട് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓച്ചിറയിലെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ അനിതാ കുമാരിയെന്ന പത്മകുമാറിന്റെ ഭാര്യയുടെ പ്ലാനിങാണെന്നാണ് എഡിജിപി എംആർ അജിത് കുമാർ വെളിപ്പെടുത്തിയിരുന്നു. പത്മകുമാറിനെ പ്രണയത്തിൽ വീഴ്‌ത്തിയാണ് ചാത്തന്നൂരിലെ മരുമകളായി അനിതാ കുമാരി എത്തുന്നത്. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും ജനിച്ച വീട്ടിൽ അനിതകുമാരി പോയിട്ടില്ല. കൊല്ലം ജില്ലയിലെ കുണ്ടറ കന്യാകുഴി സ്വദേശിനിയാണ് അനിതകുമാരി . ഇപ്പോൾ അനിതകുമാരിയുടെ കുടുംബവീട്ടിൽ 67 വയസ്സുള്ള അമ്മ മാത്രമാണ് താമസിക്കുന്നത്. അച്ഛൻ കുറച്ചു കാലം മുമ്പ് മരിച്ചു. അന്നും അനിതാ കുമാരി വീട്ടിലെത്തിയിരുന്നില്ല. സ്വത്തിനെ ചൊല്ലിയുള്ള ചതിയായിരുന്നു ഇതിന് കാരണം.

ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നതിനിടെയാണ് സ്വന്തം അമ്മയെ ചതിച്ച വിവരവും പുറം ലോകത്ത് എത്തുന്നത്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുപോയത് അനിതയുടെ പദ്ധതിയായിരുന്നു. ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് അനിതയാണ്. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികൾ മൈതാനം വിട്ടത്. കാറിൽവെച്ച് കുട്ടിയുടെ വീട്ടുകാർക്ക് ബന്ധപ്പെടാനായി പത്മകുമാറിന്റെ വീടിനടുത്തെ കടയിലെ ഫോൺ നമ്പറും ഈ നമ്പറിൽ ബന്ധപ്പെടണം എന്ന കുറിപ്പും നൽകിയിരുന്നു. അതു പിന്നീട് തിരക്കിനിടയിൽ കാറിൽ വീണുപോവുകയായിരുന്നു. കുറച്ചകലെ ഹോട്ടലിൽ ഇരുന്ന് കുട്ടിയെ തിരിച്ചുകിട്ടി എന്ന വാർത്തയും കണ്ടശേഷമാണ് പ്രതികൾ മടങ്ങിയത്. അനിതക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു.

അതുപോലെതന്നെ പണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ വിളിച്ചതും അനിതയാണെന്ന് എ.ഡി.ജി.പി വ്യക്തമാക്കി. കുട്ടിയുമായി അനിതകുമാരി ഓട്ടോയിൽ കയറിയ സമയത്ത് മറ്റൊരു ഓട്ടോയിൽ പത്മകുമാറും പിന്നാലെ പോയി. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളജ് കുട്ടികൾ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് പത്മകുമാറും അനിതയും രണ്ട് ഓട്ടോയിലായി ജെറോം നഗറിലെത്തുകയും അവിടെനിന്ന് കാറുമായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് അനിതകുമാരി പ്രീ ഡിഗ്രിക്ക് കൊല്ലത്ത് പഠിക്കുന്ന കാലത്താണ് പത്മകുമാറുമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പിന്നീട് വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു കൊണ്ട് പത്മകുമാരനൊപ്പം ഇറങ്ങി പോവുകയായിരുന്നു.

ഏകദേശം രണ്ടുമാസക്കാലത്തിനുശേഷം വീട്ടുകാർ ഇടപെട്ട് കല്യാണം നടത്തിക്കൊടുത്തു. ഇരു കുടുംബങ്ങളും തമ്മിൽ നല്ല ബന്ധത്തിലാവുകയും ചെയ്തു. പത്മകുമാറിന് വേണ്ടി ബാങ്കിൽ നിന്ന് ലോണെടുക്കുവാൻ ആയി അനിതകുമാരി തന്ത്രത്തിൽ പിതാവിന്റെ കൈയിൽനിന്ന് വീടും വസ്തുവും എഴുതി വാങ്ങിച്ചു. രണ്ടു വർഷത്തിനുശേഷം തിരികെ എടുത്തു തരാം എന്ന് പറഞ്ഞായിരുന്നു എഴുതി വാങ്ങിയത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും എടുത്ത് നൽകാത്തതിനെ തുടർന്ന് ്മാതാപിതാക്കൾ അനിതകുമാരിയുമായി സ്ഥിരം വഴക്കായിരുന്നു. അതിനുശേഷം പിന്നീട് അനിതകുമാരി കുടുംബവീട്ടിലേക്ക് പോകാതെയായി. അച്ഛൻ മരിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല.

തട്ടിക്കൊണ്ടു പോകൽ കേസിൽ പത്മകുമാർ (51), ഭാര്യ അനിതകുമാരി (39), മകൾ അനുപമ (21) എന്നിവരെ 14 ദിവസത്തേക്കാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി (രണ്ട്) മജിസ്ട്രേറ്റ് എസ്.സൂരജ് റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മറ്റു രണ്ടുപേരെ അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും അയക്കുകയും ചെയ്തു.