തിരുവനന്തപുരം: ഷാരോൺ കൊലയിൽ ജ്യോതിഷനേയും പൊലീസ് ചോദ്യം ചെയ്യും. തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞ് ഷാരോണിനെ പ്രണയത്തിൽ നിന്ന് പിന്തരിപ്പിക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. നവംബറിന് മുമ്പ് കല്യാണം നടന്നാൽ ആദ്യ ഭർത്താവ് കൊല്ലപ്പെടുമെന്ന സംശയം കാരണം സൈനികനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണം നീട്ടി വയ്ക്കുകയും ചെയ്തുവെന്നും സൂചനകളുണ്ട്. ഇതിനെല്ലാം പിന്നിൽ ജ്യോത്സ്യന്റെ പ്രവചനമാണെന്ന തരത്തിലും വാർത്തകളെത്തുന്നു. അതിനിടെ ഗ്രീഷ്മയുടെ കുടുംബത്തിന് ജ്യോതിഷപരമായ ഉപദേശം നൽകിയ ആളിനെ മറുനാടൻ കണ്ടെത്തിയിരുന്നു. കുന്നത്തുകാലിലുള്ള ഈ ജ്യോത്സ്യനെ ചോദ്യം ചെയ്യാനാണ് നീക്കം. ഗ്രീഷ്മയുമായി കല്യാണം ഉറപ്പിച്ചിരുന്ന സൈനികൻ അതിൽ നിന്നും പിന്മാറിയിട്ടുണ്ട്. സൈനികൻ നിലവിൽ കാശ്മീരിലാണ് ഉള്ളത്. സൈനികനേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ജോത്സ്യനേയും ചോദ്യം ചെയ്യുന്നത്.

കുന്നത്തുകാൽ ശിവജി കോളേജിന് അടുത്താണ് ഈ ജ്യോത്സ്യന്റെ വീട്. ഏതായാലും ഈ ജ്യോത്സ്യനിൽ നിന്ന് പ്രാഥമിക വിവരങ്ങൾ പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. തന്റെ അടുത്ത വിവാഹത്തിന മുന്നോടിയായി ജാതകം നോക്കാൻ വന്നിട്ടുണ്ടെന്നും അതിന് അപ്പുറമുള്ള ഉപദേശമൊന്നും നൽകിയിട്ടില്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്. നാട്ടുകാരോടും ഇത്തരത്തിൽ തന്നെയാണ് ജ്യോതിഷിയുടെ പ്രതികരണം. ഷാരോണിന്റെ കൊലപാതകത്തിൽ അന്ധവിശ്വാസം കാരണമായിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസ് പറയുന്നു. ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്ന ജാതകദോഷ പ്രവചനവും ഷാരോണിന്റെ മരണവുമായുള്ള ബന്ധവും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്.

ആദ്യ വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം ഉണ്ടെന്ന് ജ്യോത്സ്യൻ കുടുംബത്തെ അറിയിച്ചുവെന്നാണ് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നത്. സൈനികനുമായുള്ള വിവാഹത്തിനു മുൻപ് നോക്കിയ പൊരുത്തത്തിലും ഇത് ജ്യോത്സ്യൻ ആവർത്തിച്ചുവത്രേ. ജ്യോത്സ്യന്റെ വാക്കുകൾ വിശ്വസിച്ച ഗ്രീഷ്മയുടെ മാതാപിതാക്കൾ അതുകൊണ്ടു തന്നെ ഷാരോണുമായുള്ള ബന്ധത്തിനും രഹസ്യ വിവാഹത്തിനും മൗനാനുവാദം നൽകിയിരുന്നതായും സംശയമുണ്ട്. കൊലപാതകം ഇതിന്റെ തുടർച്ചയായിരുന്നുവെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ജ്യോതിഷിയെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തി അന്ധവിശ്വാസമില്ലെന്ന് വരുത്തുക കൂടിയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ഷാരോൺ രാജും ഗ്രീഷ്മയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത് ഒന്നര വർഷം മുമ്പാണ്. ഒരുെൈ ചന്ന യാത്രയിലാണ് അനുജന്റെ പ്രായമുള്ള ഷാരോണിനെ ഗ്രീഷ്മ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമായി. ഷാരോൺ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥിയും ഗ്രീഷ്മ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായിരുന്നു. പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന ഗ്രീഷ്മ. ബി.എയ്ക്ക് മികച്ച മാർക്ക് നേടിയിട്ടുള്ള ഗ്രീഷ്മ പി.ജി. പഠനത്തിൽ ഉഴപ്പിത്തുടങ്ങിയപ്പോഴാണു വീട്ടുകാർ പ്രണയം അറിയുന്നത്. മറ്റൊരു സമുദായത്തിൽ അംഗമായ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. എന്നാൽ പ്രണയത്തിലായ ശേഷം കോളജിൽ പോയിരുന്നതും ഇരുവരും ഒരുമിച്ചായിരുന്നു.

വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. നവംബർ വരെ കാത്തിരിക്കേണ്ടെന്നു ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിനു മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി ഗ്രീഷ്മ മറുപടി നൽകി. എന്നാൽ, ഷാരോണിന് ഇത്തരം വിശ്വാസങ്ങളുണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോകൾ അടക്കമുള്ളവ ഫോണിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ പല തവണ പെൺകുട്ടിയുടെ വീട്ടുകാർ ഷാരോണിനെ വിലക്കുകയും ചെയ്തു. ഇതിന് മുമ്പ് തന്നെ പെൺകുട്ടിക്ക് വേറെ വിവാഹവും നിശ്ചയിച്ചിരുന്നു. ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഷാരോണിനെ ബന്ധത്തിൽനിന്നും സ്വന്തം വീട്ടുകാരും വിലക്കിയിരുന്നു. അതിനുശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും പെൺകുട്ടി തന്നെയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണു പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്യാണ നിശ്ചയം നടത്തിയത്. പഠന സംബന്ധമായ പ്രോജക്ടിനുവേണ്ടിയെന്നു പറഞ്ഞാണു ഷാരോൺ സുഹൃത്തായ റിജിനിനേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഷാരോണിന് അമ്മ കാണാതെയാണു ഷാരോണിനു മരുന്ന് ഒഴിച്ച് കൊടുത്തതെന്നു പുറത്തുവന്ന ഓഡിയോയിലുണ്ടായിരുന്നു. ഇതെല്ലാമാണ് ഗ്രീഷ്മയെ കുടുക്കിയത്. എന്നാൽ, കഷായം എന്ന പേരിൽ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കൾ അന്നേ ആരോപിച്ചിരുന്നു. ഷാരോൺ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്നു സഹോദരനും പറയുന്നു. ഇതിനെല്ലാം പിന്നിൽ അന്ധവിശ്വാസവും ദുരഭിമാനവുമാണെന്നാണ് ആരോപണം.

അതിനിടെ ഷാരോൺ വധക്കേസിൽ പൊലീസ് വീണ്ടും നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് ഡിജിപി നിയമോപദേശം തേടുക. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് പൊലീസ് വീണ്ടും നിയമോപദേശം തേടുന്നത്. ഷാരോൺ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശം പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്‌നാട്ടിൽ നടന്നതിനാൽ പ്രതികൾ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. എന്നാൽ, കേസ് അട്ടിമറിക്കപ്പെടുമെന്നതിനാൽ അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതേ തുടർന്ന് കേസ് അന്വേഷണം തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു.

കേസന്വേഷണത്തിന്റെ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാൽ റൂറൽ എസ്‌പിയായിരുന്നു നിയമോപദേശം തേടിയത്. ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയു മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിചതും തമിഴ്‌നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോൾ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു നിയമോപദേശം. അതിനാൽ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അന്വേഷണം കൈമാറുന്നതിനെ ഷാരോണിന്റെ കുടുംബം എതിർക്കുകയാണ്.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിലായതിനാൽ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.