പാറശാല: ഷാരോൺ രാജ് കൊലപാതക കേസിലെ പ്രതിയായ ഗ്രീഷ്മയെ തെളിവെടുപ്പിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിൽ എത്തിച്ചപ്പോഴാണ് തൃപ്പരപ്പിൽ താമസിച്ച ഹോട്ടൽ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിലിൽ എത്തുകയായിരുന്നു. ജൂണിലാണ് ഇവിടെ ആദ്യംഎത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.

വാട്ടർ ഫാളിനോടു ചേർന്ന് ഒരു വർഷം മുൻപ് ആരംഭിച്ച ഹോട്ടലാണ് ഗോൾഡൺ കാസ്റ്റിൽ. ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള
ഇവിടെ ജൂലൈ മാസത്തിലും ഇരുവരും ചേർന്ന് റൂം എടുത്തതായി ഗ്രീഷ്മ പറഞ്ഞു. അന്ന് രണ്ട് ദിവസമാണ് താമസിച്ചത്. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകി. ഹോട്ടലിൽ താമസിച്ച ബെഡ് റൂം അടക്കം ഒരു കൂസലും കൂടാതെ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. വെട്ടുകാട് പള്ളിയിൽ കാണിച്ചതു പോലെ എല്ലാ അർത്ഥത്തിലും കൂസലില്ലാതെ തന്നെ മൊഴി നൽകി. കാമുകന്റെ വിശ്വാസം കൂട്ടാനും പിന്നീട് വകവരുത്താനുമായിരുന്നു തൃപ്പരപ്പിലെ ഹോട്ടലിലേക്ക് ഷാരോണുമായി ഗ്രീഷ്മ എത്തിയത്.

ഹോട്ടൽ രേഖകളിൽ ഷാരോൺ രാജിന്റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. രേഖകൾ പരിശോധിച്ച അന്വേഷണ സംഘം അതിന്റെ പകർപ്പും ശേഖരിച്ചു. ഗ്രീഷ്മ വീട്ടിൽ നിന്നിറങ്ങിയത് കോളേജിലെ ടൂറിന് പോകുന്നുവെന്ന് പറഞ്ഞായിരുന്നു. വീട്ടുകാരെ കബളിപ്പിക്കായി ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പേര് പറഞ്ഞ് വീട്ടിലേക്ക് ഫോൺ ചെയ്യുകയും തിരിച്ചെത്തിയ ശേഷം കോളേജിലെ ടൂർ വിശേഷങ്ങൾ തമാശയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്തു. പഠനത്തിൽ മിടുക്കിയായിരുന്നതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ ഹണിമൂൺ ട്രിപ്പായിരുന്നു ആ യാത്രയെന്ന് വീട്ടുകാരും അറിഞ്ഞിരുന്നില്ല.

അതേ സമയം കസ്റ്റഡി കാലാവധി കഴിഞ്ഞ ഗ്രീഷ്മയെ അന്വേഷണ സംഘം നെയ്യാറ്റിൻകര കോടയിൽ ഹാജരാക്കും. അതിന് മുന്നോടിയായി ഷാരോണിന് ഗ്രീഷ്മ അയച്ച വാട്‌സ് ആപ് ഓഡിയോയുടെ വിശ്വാസ്യത പരിശോധിക്കാൻ രാവിലെ ആകാശവാണിയിൽ എത്തിച്ച് വോയ്‌സ് ടെസ്റ്റ് നടത്തും. കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറുമെന്ന് സൂചനയുണ്ട്.

അന്വേഷണം തമിഴ്‌നാടിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം നിയമോപദേശം കിട്ടിയ ശേഷം മാത്രമെന്ന് ഡിജിപി പ്രതികരിച്ചിരുന്നു. കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ഇന്നലെ പൂർത്തിയായി. തമിഴ്‌നാട്ടിലെ നെയ്യൂരിൽ കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ ഗ്രീഷ്മയുടെ മൊഴി നൽകി. 50 ഡോളോ ഗുളികകൾ പൊടിച്ച് മാങ്ങാജ്യൂസിൽ കലർത്തിയായിരുന്നു വധശ്രമം. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു എന്നാണ് ഗ്രീഷ്മയുടെ മൊഴി.
നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങി എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

നെയ്യൂർ ക്രിസ്റ്റ്യൻ കോളേജിൽ വച്ചായിരുന്നു ആദ്യ വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി ഷാരോണിന് കുടിക്കാൻ നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് ഷാരോൺ രക്ഷപ്പെട്ടത്. ശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുഴിത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തിയത്..

ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമ്മൽ കുമാറിനേയും നെയ്യാറ്റിൻകര കോടതി കഴിഞ്ഞ ദിവസം വീണ്ടും റിമാൻഡ് ചെയ്തിരുന്നു. ഗ്രീഷ്മയുമായി രാമവർമ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ അന്വേഷണസംഘം തൃപ്പരപ്പിലെത്തുന്നത്. ഷാരോൺ ചികിത്സയിലിരിക്കേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് സിഐയെ കൂടി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി തുടരന്വേഷണവും പരിഗണനയിലുണ്ട്. അതിനിടെ ഷാരോൺ രാജ് ബിഎസ്‌സി റേഡിയോളജി എഴുത്ത് പരീക്ഷയിൽ വിജയിച്ചെന്ന വിവരം സുഹൃത്തുക്കൾ വഴി കുടുംബത്തിന് കിട്ടി.

പാറശാല പൊലീസിന് വീഴ്ച പറ്റിയ കേസിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആയിരുന്നു.. ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി.

ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ചോദ്യം ചെയ്യാൻ വിളിപ്പിച്ച അന്ന് തന്നെ ക്രൈം ബ്രാഞ്ചിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു.എം എഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്ഗ്രീഷ്മ (22).മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.. പോസ്റ്റുമോർട്ടം നടത്തിയ ഡോക്‌റുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമായി.

കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ മാസം അവസാനമാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.