തിരുവനന്തപുരം. ഗ്രീഷ്മയുടെ പ്രണയ കഷായ കഥകളും അറസ്റ്റും ജയിൽവാസവും അറിഞ്ഞ് ഞെട്ടിയിരിക്കയാണ് തമിഴ്‌നാട്ടിലെ അഴകിയ മണ്ഡപം മുസ്ലിയാർ കോളേജിലെ വിദ്യാർത്ഥികൾ. പഠനത്തിലും കലാരംഗത്തുമൊക്കെ മിടുക്കിയായിരുന്ന ഗ്രീഷ്മയ്ക്ക് കോളേജിൽ തന്നെ രണ്ട് പ്രണയം ഉണ്ടായിരുന്നു. ആദ്യ പ്രണയം ഒരു സീനിയർ വിദ്യാർത്ഥിയുമായി ആയിരുന്നു. അതിന് ശേഷം പി.ജിക്ക് ചേർന്നപ്പോഴാണ് രണ്ടാമത്തെ പ്രണയം മൊട്ടിടുന്നത്. ഇതിൽ ഒരു കാമുകനൊപ്പം കോളേജിൽ നിന്നും ബൈക്കിൽ പോകവെയാണ് ആക്‌സിഡന്റ് ഉണ്ടായത്. ഇതിൽ ഗ്രീഷ്മയ്ക്ക് ഒരു പല്ല് നഷ്ടമായി. കാമുകൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കോളേജിൽ സഹപാഠിയുമായി പ്രണയം തുടരുമ്പോഴാണ് ഗ്രീഷ്മ ബസ് യാത്രയിൽ ഷാരോണിനെ കാണുന്നതും പരിചയപ്പെടുന്നതും.

ഒന്നര വർഷം മുൻപുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥി ഷാരോണും അഴകിയ മണ്ഡപം മുസ്ലീയാർ കോളേജിലെ പി ജി ലിറ്ററേച്ചർ വിദ്യാർത്ഥിനി ഗ്രീഷ്മയും തമ്മിൽ പ്രണയ ബദ്ധരായപ്പോൾ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെൺകുട്ടിയും ആലോചിച്ചിരുന്നില്ല. ബസിലെ പരിചയം പ്രണയമായി വളർന്ന ശേഷം ഇരുവരും ഒരുമിച്ച് ബൈക്കിലാണ് കോളേജിൽ പോയിരുന്നത്. കോളേജിലെ കാമുകനോടും സഹപാഠികളോടും ഷാരോണിനെ കുറിച്ച് പറഞ്ഞിരുന്നത് തമ്പി ( അനിയൻ) എന്നായിരുന്നു. ഗ്രീഷ്മയുടെ വാക്ക് വിശ്വസിച്ച സഹപാഠികൾ ഷാരോണിന് അനിയന്റെ സ്ഥാനം തന്നെ നൽകി.

അതു കൊണ്ട് തന്നെ മുസ്ലീയാർ കോളേജിൽ അത്രയ്ക്ക് സ്വാതന്ത്ര്യം ഷാരോണിനും ഉണ്ടായിരുന്നു. ബി.എയ്ക്ക് റാങ്ക് ഹോൾഡർ എന്ന പരിഗണനയിൽ അദ്ധ്യാപ കർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ താരം തന്നെയായിരുന്നു ഗ്രീഷ്മ. കോളേജിലെ പ്രണയവും ഷാരോണുമായുള്ള സ്‌നേഹ ബന്ധവും നാഗർ കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ച ശേഷം ഉണ്ടായ റിലേഷനുമൊക്കെ വളരെ വിദഗ്ധമായാണ് ഗ്രീഷ്മ കൈകാര്യം ചെയ്തിരുന്നത്. ഒരാളോടു സംസാരിക്കുമ്പോൾ മറ്റൊരാളോടു ചാറ്റ് ചെയ്യാനുള്ള അസാമാന്യ കഴിവ് ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘവും സമ്മതിക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തൽ ഗ്രീഷ്മ നടത്തിയെന്നാണ് വിവരം.

പ്രണയ വലയിൽ താൻ കുടുങ്ങിയത് പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് എന്നാണ് ഗ്രീഷ്മ പറയുന്നത്. എപ്പോഴും ഒരു കാമുകൻ വേണമെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉൾപ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ മൊഴി നല്കി. ഇതിൽ ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെയും പ്രണയിക്കാൻ താൻ തന്നെയാണ് മുൻ കൈ എടുത്തത്. കാമുകന്മാരെ കുറിച്ച് പറഞ്ഞപ്പോഴും ഗ്രീഷ്മയുടെ മുഖത്ത് ഭാവ വ്യത്യാസം ഒന്നു ഉണ്ടായില്ലെന്നാണ് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നത്. കാമുകന്മാരിൽ നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു.

ഇയാളുടെ പേരും വിവരങ്ങളും പോലും അന്വേഷണ സംഘത്തോടു പറഞ്ഞ ഗ്രീഷ്മ ഷാരോൺ ഒഴികെ മറ്റു രണ്ടു പേരുടെ വിശാദാംശങ്ങൾ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾ ജനിപ്പിച്ചിരുന്നു. എന്നാൽ ഗ്രീഷ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താത്ത രണ്ട് കാമുകന്മാരും കോളേജിൽ ഒപ്പം പഠിച്ചിരുന്നവരാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കും. ഇതിൽ നാട്ടുകാരനായ കാമുകനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. എന്നാൽ ഗ്രീഷ്മയുടെ അറസ്റ്റും മൊഴികളും ഒന്നും അയാൾക്ക് വിശ്വസിക്കാനാവുന്നില്ല. ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിലിലെ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷമാകും കാമുകന്മാരുടെ കാര്യത്തിൽ വ്യക്തത വരുത്തുക.

ഇതിനായി നാട്ടിലെ കാമുകനെ റൂറൽ എസ് പി ഓഫീസിൽ വിളിച്ചു വരുത്തും. എന്നാൽ കഷായത്തിൽ വിഷം കലക്കി കാമുകനായ ഷാരോണിനെ കൊന്ന ഗ്രീഷ്മയ്ക്ക് വെറും നാലു കാമുകന്മാരെ ഉണ്ടായിരുന്നുള്ളു എന്ന വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖ വിലക്ക് എടുത്തിട്ടില്ല. പ്രതിയുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോൾ ഗ്രീഷ്മയുമായി പ്രണയത്തിലായവർ ഇനിയും ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും.

നായർ സമുദായക്കാരിയായ ഗ്രീഷ്മ നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമാണ്. നാടാർ സമുദായത്തിലെ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. ഇതിനിടെ പല തവണ പെൺകുട്ടിയുടെ വീട്ടുകാർ ഷാരോണിനെ വിലക്കുകയും ചെയ്തു. കുടംബ ജോത്സ്യന്റെ പ്രവചന കഥകളും പ്രായക്കൂടുതലും രണ്ടു സമുദായവും ഒക്കെ വില്ലൻ ആയതോടെ ഇരുവരും ചേർന്ന് തന്നെ വിവാഹം വേണ്ടന്ന് തീരുമാനിച്ചു. പെൺകുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു. അതിന് ശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും ഗ്രീഷ്മ തന്നെയാണ്. . അതാണ് സംശങ്ങൾ ഇരട്ടിപ്പിക്കുന്നത്. സാധാരണ ഗതിയിൽ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പ്രണയം ഉണ്ടായിരുന്നുവെങ്കിൽ കൂടി പഴയ ബന്ധങ്ങൾ ഒഴിവാക്കാനെ എല്ലാവരും ശ്രമിക്കു. എന്നാൽ ഈ പെൺകുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാൻ ശ്രമിച്ചതും വീട്ടിൽ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോർഡുകൾ വരച്ചു നല്കിയതും കൃത്യമായ ഗൂഢാലോചന ഉറപ്പിക്കാവുന്നതാണ്.

മുമ്പും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീന് മുന്നിൽ ഗ്രീഷ്മ സമ്മതിച്ചു. ഉയർന്ന അളവിൽ പാരസെറ്റമോൾ ഗുളികകൾ കലക്കിയ ജ്യൂസ് ഷാരോണിന് നൽകുകയായിരുന്നു. ഷാരോൺ പഠിച്ചിരുന്ന നെയ്യൂരിലെ സി എസ് ഐ കോളേജിൽ വെച്ച് ജ്യൂസ് ചലഞ്ചെന്ന പേരിലായിരുന്നു കൊല്ലാനുള്ള ശ്രമം. ഇതിനായി അമ്പതിലേറെ ഗുളികകൾ പൊടിച്ച നിലയിൽ കയ്യിൽ സൂക്ഷിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തി. കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് വാങ്ങി ശുചിമുറിയിലെത്തി ഗുളിക പൊടിച്ചത് കലക്കുകയായിരുന്നു. എന്നാൽ ഷാരോൺ ഈ ജ്യൂസ് കുടിച്ച ഉടൻ തുപ്പിക്കളഞ്ഞതോടെ പദ്ധതി പാളി. കഴിഞ്ഞ ബുധനാഴ്ച നെയ്യൂരിലെ കോളേജിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് ഗ്രീഷ്മ നിർണായക മൊഴി നൽകിയത്. ഇതോടെ മുമ്പും ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.

അതേസമയം തെളിവെടുപ്പിനിടെയുള്ള ഗ്രീഷ്മയുടെ അസാധാരണ പെരുമാറ്റം കണ്ട് അന്തംവിടുകയാണ് പൊലീസ്. ഗ്രീഷ്മയെ ഷാരോൺ താലികെട്ടിയ വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും ഗ്രീഷ്മ ഏവരേയും ഞെട്ടിക്കുന്ന രീതിയിലാണ് പെരുമാറിയത്. പൊലീസുകാരോട് കൂസലില്ലാതെ ചിരിച്ചുകളിച്ചാണ് തെളിവെടുപ്പിനിടെ ഗ്രീഷ്മ പങ്കെടുത്തതും. ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുന്നോടിയായി ഷാരോണിനെ ഒഴിവാക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശ്യം.