പാറശാല: ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മ കോടതിയിൽ രഹസ്യ മൊഴി നൽകിയത് അന്വേഷണ സംഘം അറിയാതെ. അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ അഭിഭാഷകൻ ഇടയ്ക്ക് വന്ന് കണ്ടിരുന്നു. അതിന് ശേഷമാണ് രഹസ്യമൊഴിനാടകം പ്ലാൻ ചെയ്തത്. ഇതും ഗ്രീഷ്മയുടെ ബുദ്ധിയാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. റിമാന്റിലുള്ള പ്രതി കോടതിക്ക് മുൻപാകെ രഹസ്യമൊഴി നൽകണമെന്ന് പറയുന്നതും അപൂർവ്വമാണ്.

കുറ്റകൃത്യത്തിലെ പങ്ക് അന്വേഷണ സംഘത്തോട് തുറന്ന് പറഞ്ഞതിനാൽ മറ്റെന്തെങ്കിലും ഗൗരവ്വമുള്ള വിഷയങ്ങൾ കോടതി മുൻപാകെ ധരിപ്പിക്കാനാണ് സാധാരണ ഗതിയിൽ 164 പ്രകാരം മൊഴി നൽകുന്നത്. ആ സാധ്യത ഉപയോഗപ്പെടുത്തി ഗ്രീഷ്മ മൊഴി നൽകിയത് കേസ് തന്നെ അട്ടിമറിക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലിനും അമ്മ സിന്ധുവിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഗ്രീഷ്മ കീഴ് കോടതി ജാമ്യം നിഷേധിച്ചതിനാൽ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ 90 ദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം നൽകുമെന്നും ഉറപ്പായിട്ടുണ്ട്.

ചാർജ്ജ് ഷീറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. ഈ സാഹചര്യത്തിൽ ഗ്രീഷ്മയ്ക്കും ബന്ധുക്കൾക്കും കേസിന്റെ വിചാരണ പോലും ജയിലിൽ കിടന്ന് നേരിടേണ്ടി വരും. അതായത് ഉടനെയൊന്നും പുറം ലോകം കാണാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. ഇത് മനസിലാക്കിയാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് മുന്നിൽ നൽകിയ കുറ്റസമ്മത മൊഴി കോടതിയിൽ നൽകിയ രഹസ്യമൊഴിയിലൂടെ നിഷേധിച്ചത്. പ്രതികൾ പ്രത്യേക സാഹചര്യത്തിൽ ഇത്തരം മൊഴികൾ നൽകിയാലും കേസിന്റെ സ്വഭാവവും തെളിവുകളും പ്രാഥമികമായി തന്നെ പരിശോധിക്കുന്ന കോടതി ഇത് മുഖവിലക്ക് എടുക്കാറില്ല. എന്നാൽ താൻ നിരപരാധിയാണെന്ന് കോടതിക്കും പൊതു സമൂഹത്തിനും മുന്നിൽ എത്തിക്കുക എന്ന തന്ത്രമാണ് ഗ്രീഷ്മ പയറ്റിയിരിക്കന്നത്.

മധുര ഹൈക്കോടതിയിലെ അഭിഭാഷകന്റെ മേൽനോട്ടത്തിൽ തന്നെ കേരളത്തിൽ കേസുകൾ നീക്കുന്നത്. ഗ്രീഷ്മയുടെ അച്ഛൻ ചെന്നൈയിലെ ബന്ധം ഉപയോഗപ്പെടുത്തി അവിടെത്തെ ചില അഭിഭാഷകരെയും നേരിൽ കണ്ടിരുന്നു. ഗ്രീഷ്മയുടെ നീക്കം നിലനിൽക്കില്ലന്ന് അന്വേഷണ സംഘം ആവർത്തിച്ചു പറയുന്നവെങ്കിലും ഒരു റിമാന്റ് പ്രതിയിൽ നിന്നും ഉണ്ടായ അപ്രതീക്ഷിത നീക്കം പൊലീസ് സംഘത്തെ ആകെ ഞെട്ടിച്ചിരിക്കയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രീഷ്മ കോടതിയിൽ മൊഴിമാറ്റിയത്.

പൊലീസ് നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകിയത്. നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് രഹസ്യമൊഴി നൽകിയത്. അതേസമയം ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി ഡിസംബർ 22 വരെ കോടതി നീട്ടുകയും ചെയ്തു. അന്വേഷണസംഘം നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നാണ് സൂചന. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നൽകിയിരുന്നതായും രഹസ്യമൊഴിയിൽ പരാമർശം ഉണ്ട്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ രഹസ്യ മൊഴി നൽകുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാൻ ഗ്രീഷ്മക്ക് അവസരം നൽകിയ പൊലീസ് അപ്പോഴും രഹസ്യമൊഴി നീക്കം മനസിലാക്കിയിരുന്നില്ല. പിന്നീട് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയിൽ ഗ്രീഷ്മയെ എത്തിച്ചപ്പോഴാണ് അന്വേഷണ സംഘം പോലും കാര്യങ്ങൾ അറിയുന്നത്.ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തണമോ എന്ന മജസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നൽകിയതോടെ വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയാണ് മജിസ്‌ട്രേറ്റിന്റെ മുറിയിൽ വച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

മൊഴി ഡിജിറ്റൽ തെളിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ വീഡിയോ റെക്കാർഡിങ് പോലും അവിശ്യപ്പെട്ടത്. എന്നാൽ പ്രതി ആരാന്നെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും പിന്നീട് കസ്റ്റഡിയിൽ വെച്ച് പ്രതി തന്നെ കുറ്റസമ്മതം നടത്തുകയും ചെയ്തിട്ട് കോടതിയിൽ എത്തിയാൽ ഒരു പ്രതിയും കുറ്റം സമ്മതിക്കാറില്ലന്നും ഈ കേസും അങ്ങനെ കണ്ടാൽ മതിയെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. പാറശാല പൊലീസിന് വീഴ്ച പറ്റിയ കേസിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആയിരുന്നു.. ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി.

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അന്ന് തന്നെ ക്രൈം ബ്രാഞ്ചിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു.എം എഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്ഗ്രീഷ്മ (22).മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമായി.

ഒക്ടോബർ 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഷാരോൺ മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.