തിരുവനന്തപുരം: കാമുകിക്ക് പങ്കില്ലെന്ന് പരാതിക്കാരൻ പറയുമ്പോഴും പൊലീസിന്റെ എഫ് ഐ ആറിൽ ഒന്നാം പ്രതി ചിറയിൻകീഴുകാരിയായ ഇൻഷാ അബ്ദുൾ വഹാബാണ്. ചിറയിൻകീഴ് റോയൽ കാസ്റ്റിൽ റിസോർട്ടിന് സമീപത്തുള്ള കെട്ടിടത്തിലായിരുന്നു തമിഴ്‌നാട്ടുകാരനെ കെട്ടിയിട്ടത്. ഞെട്ടിക്കുന്ന കുറ്റാരോപണമാണ് എഫ് ഐ ആറിലുള്ളത്. ഐപിസിയിലെ 365, 368, 342, 386, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

പ്രവാസി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത് 22-ാം തീയതിയാണ്. വൈകിട്ട് ആറരയ്ക്ക് എത്തിയ പരാതിക്കാരനെ ചതിച്ച് ഇന്നോവ കാറിൽ കയറ്റിയത് ഒന്നാം പ്രതിയും മൂന്നാം പ്രതി രാജേഷും ചേർന്നാണെന്ന് എഫ് ഐ ആർ പറയുന്നു. ചിറയിൻകീഴ് റോയൽ കാസ്റ്റിൽ റിസോർട്ടിന് അടുത്തുള്ള ഒരു കെട്ടിടത്തിലെ മുകളിലെത്തെ നിലയിലെ ഒരു റൂമിലാണ് കെട്ടിയിട്ടത്. ബലമായി പിടിച്ച് വച്ച് ഇരു കൈകളും കാലുകളും വായും പൊത്തിക്കെട്ടി. ഇതിന് ശേഷം അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ഐഫോൺ 11 ഇനത്തിൽ പെട്ട ഫോണും എടുത്തു. സാംസങ് 23 അൾട്രാ ഫോണും കൊണ്ടു പോയി.

ബാഗിലെ ലാപ് ടോപ് ഉപയോഗിച്ച് പാസ് വേർഡുകൾ പരാതിക്കാരനിൽ നിന്നും ചോദിച്ച് മനസ്സിലാക്കി ഓൺലൈൻ ബാങ്കിങ് വഴി 15 ലക്ഷത്തി എഴുപതിനായിരം രൂപ ട്രാൻസഫർ ചെയ്തു. രണ്ട് മുദ്ര പത്രത്തിലും റവന്യൂ സ്റ്റാമ്പ് പതിച്ച മൂന്ന് ബ്ലാങ്ക് പേപ്പറിലും ഒപ്പിട്ടു വാങ്ങി. അതിന് ശേഷം 24ന് വൈകിട്ട് അഞ്ചേ മുക്കാലിന് തിരുവനന്തപുരം എർപോർട്ടിന് സമീപം കൊണ്ടാക്കിയെന്നാണ് എഫ് ഐ ആർ. ഒന്നാം പ്രതി ഇൻഷാ അബ്ദുൾ വഹാബാണ്. രണ്ടാം പ്രതി ഷഫീഖും. രാജേഷ്, റിയാസ്, ആഷിഖ് എന്നിവരെ കൂടാതെ തിരിച്ചറിയാൻ കഴിയാത്ത രണ്ടു പേർ കൂടി പ്രതികളാണെന്ന എഫ് ഐ ആർ പറയുന്നു. 24ന് ഒൻപതരയോടെയാണ് സംഭവം പൊലീസ് സ്‌റ്റേഷനിൽ അറിയുന്നത്. താമസിയാതെ എഫ് ഐ ആറും ഇട്ടു. പ്രതികളെ അടുത്ത ദിവസം തന്നെ കണ്ടെത്തി.

കന്യാകുമാരി ജില്ലയിലെ കോട്ടാർ അഗസ്തീശ്വരം സ്വദേശിയാണ് പരാതിക്കാരൻ. ഇയാൾക്ക് 44 വയസ്സുണ്ടെന്നും എഫ് ഐ ആർ പറയുന്നു. കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയ പ്രവാസിയായ യുവാവിനെ മോചിപ്പിച്ചത് പണം നൽകാമെന്നു സമ്മതിച്ചപ്പോൾ. രണ്ടു ദിവസം റിസോർട്ടിൽ കെട്ടിയിട്ട ശേഷം 50 ലക്ഷം രൂപ നൽകാമെന്നേറ്റപ്പോഴാണ് തന്നെ വിട്ടയച്ചതെന്ന് മുഹയുദ്ദീൻ പറയുന്നു. ഗൾഫിൽ പോയി പണം നൽകാമെന്ന് അറിയിച്ചപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് കാമുകി തന്നെയാണ് നൽകിയതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

ഫെബ്രുവരി 22ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണു തമിഴ്‌നാട് സ്വദേശിയായ മുഹയുദീനെ തട്ടിക്കൊണ്ടുപോയത്. കാമുകി ഇൻഷ, സഹോദരൻ ഷഫീഖ് എന്നിവരാണ് മുഖ്യപ്രതികൾ. മുഹയുദീനും ഇൻഷയും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്നു വിട്ടുപോകാൻ ഒരു കോടി വേണമെന്ന് ഇൻഷ ആവശ്യപ്പെട്ടു. ഗൾഫിൽ പോയി പണം നൽകാമെന്നേറ്റപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് ഇൻഷ തന്നെ നൽകി. പക്ഷേ വാക്കു പാലിച്ചില്ല. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തിരിച്ചെത്തിയപ്പോൾ പണം ലഭിക്കില്ലെന്ന സൂചന കിട്ടിയതോടെ സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുഹയുദീനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുഹയുദീൻ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇൻഷയുടെയും സഹോദരന്റെയും സുഹൃത്തുക്കളായ രാജേഷ്, ഷാജാസ്, അഷിഖ്, അൻസിൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളർ.

എന്നാൽ തന്നെ തട്ടിക്കൊണ്ടുപോകലിൽ ഇൻഷയ്ക്ക് പങ്കില്ലെന്നു ചൂണ്ടിക്കാട്ടി മുഹൈദിൻ രംഗത്തെത്തി. ഇൻഷയാണ് ഇതിലെ മുഖ്യസൂത്രധാരിയെന്ന പൊലീസ് കണ്ടെത്തൽ തെറ്റാണെന്നും ഇൻഷ അത്തരത്തിലുള്ള ഒരു പെണ്ണല്ല എന്നും മുഹൈദിൻ പറഞ്ഞു. ഡ്രൈവർ രാജേഷാണ് പ്രധാന സൂത്രധാരനെന്നും മുഹൈദിൻ പറഞ്ഞു.