കൊല്ലം : കൊട്ടിയം തഴുത്തലയിൽ യുവതിയെയും മകനെയും ഭർതൃവീട്ടുകാർ വീടിന് പുറത്താക്കിയ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന. കൊട്ടിയം തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെ വീടിന് പുറത്താക്കിയ അമ്മായിമ്മയ്ക്ക് എതിരെ ഒടുവിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് പൊലീസിന് കേസെടുക്കേണ്ടി വന്നു. വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെയും ചൈൾഡ് ലൈൻ പ്രവർത്തകരുടെയും ഇടപെടലിലാണ് ജുവൈനൽ കേസെടുക്കാൻ പൊലീസ് തയ്യാറായത്.

എന്നാൽ ഗാർഹിക പീഡനം, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകളിൽ കേസെടുക്കാമെന്നിരിക്കെ ഇക്കാര്യത്തിലെ പൊലീസ് മൗനം ദുരൂഹമാണ്. മകനെ വിളിക്കാൻ അതുല്യ സ്‌ക്കൂളിൾ പോയി മടങ്ങി വരുമ്പോൾ വീടും ഗേറ്റും പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മറ്റൊരു താക്കോൾ ഉപയോഗിച്ച് അകത്ത് കയറിയ അമ്മായിഅമ്മ വീടും ഗേറ്റും അകത്തു നിന്ന് പൂട്ടുകയായിരുന്നു. ഇതിന് ഇവർക്ക് ധൈര്യം കിട്ടിയത് മരുമകൾ കോടതി മുഖാന്തിരം വാങ്ങിയ റസിഡൻസ് ഓർഡർ അപ്പീൽ നല്കി ഇരു ചെവിയറിയാതെ റദ്ദു ചെയ്തതാണ്.

എന്നാൽ പ്രൊട്ടക്ഷൻ ഓർഡർ നിലനിൽക്കുന്നതിനാൽ അമ്മായിമ്മ കാണിച്ച ഉത്തരവ് വിലപ്പോവില്ലന്ന് വനിത കമ്മീഷൻ അംഗം നിലപാട് എടുത്തതോടെ ആദ്യഘട്ടത്തിൽ നിസംഗത പാലിച്ച പൊലീസിന് ആക്ട് ചെയ്യേണ്ടതായി വന്നു. എന്നിരുന്നാലും അമ്മായിയമ്മയെ സംരക്ഷിക്കുന്ന നിലപാടു തന്നെയാണ് പൊലീസ് ആദ്യ അവസാനം സ്വീകരിച്ചത്. മരുമകളായ അതുല്യ താമസിച്ചിരുന്ന ഈ വീട് ഇതിനിടെ സ്വന്തം മകളുടെ പേരിൽ ഇവർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ ഒത്തു കളിക്ക് കൂട്ടു നിന്നതാകട്ടെ മകളും മരുമകനും.

എന്നിട്ട് മരുമകളെയും കൊച്ചുമകനെയും പുറത്താക്കുന്നതിന് തലേ ദിവസം ഗുജറാത്തിലുള്ള മകന്റെ പേരിൽ മുഖത്തലയിലെ ചെറിയ വീട്് ഇവർ രജിസ്റ്റർ ചെയ്തു. ഇതിന് പിന്നിലും ഗൂഢ ഉദ്ദേശം ഉണ്ടെന്നാണ് അതുല്യ പറയുന്നത്. 101 പവന്റെ സ്ത്രീധനവുമായി വീട്ടിലെത്തിയ അതുല്യ പുതിയ വീടിന് വേണ്ടി 17 ലക്ഷം ചെലവാക്കിയെന്നും പറയപ്പെടുന്നു. അതു കൊണ്ട് തന്നെ വീട്ടിൽ നിന്നും ഒരിക്കലും അതുല്യയെ ഒഴിവാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് അമ്മായിമ്മ പുറത്താക്കൽ നാടകം കളിച്ചു നോക്കിയത്. ബിടെക് ബിരുദ ധാരിയായ അതുല്യയെ വിവാഹം കഴിഞ്ഞ് എത്തിയതു മുതൽ സ്ത്രീധനത്തിന്റെ പേരിൽ അമ്മായിയമ്മ പീഡിപ്പിച്ചിരുന്നു.

വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലായരുന്നു. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ പറയുന്നു. എന്നാൽ പൊലീസ് ഇതിലെല്ലാം മൗനം തുടരുകയായിരുന്നു. സർവ്വത്ര അസ്വാഭാവികതയാണ് സംഭവത്തിലുണ്ടായത്. അതുല്യയ്ക്കും മകനുമുണ്ടായത് സമാനതകളില്ലാത്ത ദുരനുഭവമാണ്. യുവതിയും കുഞ്ഞും രാത്രിയിൽ കിടന്നത് വീടിന് പുറത്ത് സിറ്റൗട്ടിൽ ആണ് . മരുമകളെയും കൊച്ചു മകനെയും പുറത്താക്കിയതിന് പിന്നിൽ ജ്യോത്സ്യന്റെ ഉപദേശവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കൊച്ചു മകന് അഞ്ചു വയസ്സാകുമ്പോൾ അമ്മൂമ്മയുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചത്രേ. ഈ സാഹചര്യത്തിലാണ് സ്വന്തം മകന്റെ മകനേയും ആ അമ്മൂമ്മ വീട്ടിന് പുറത്താക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു . ഇവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് ആദ്യം തയാറായില്ല . അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു . അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭർതൃമാതാവ് നൽകിയിരുന്നു .

തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്. ഇതെല്ലാം സംഭവിച്ചത് 2017ലാണ്. എന്നാൽ ഇപ്പോൾ അവർ താമസിക്കുന്ന വീട് വച്ചത് 2020ലും. ഈ വീടിന് ചെലവാക്കിയത് അതുല്യയുടെ സ്വർണ്ണവും മറ്റുമാണ്. ഈ വീട്ടിൽ നിന്നാണ് അതുല്യയെ പുറത്താക്കിയത്. അതുല്യയുടെ ഭർത്താവിന് ചേട്ടനും സഹോദരിയും ഉണ്ട്. ചേട്ടന്റെ ഭാര്യയും വീട്ടിന് പുറത്താണ്. രണ്ട് സഹോദരന്മാരും നാട്ടിൽ ഇല്ല. ഒരാൾ ഗുജറാത്തിലാണ്. ഈ സാഹചര്യത്തിലാണ് അമ്മായി അമ്മ പീഡനമെന്നാണ് ആരോപണം. ഈ വിഷയത്തിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റവുമുണ്ടായി. അമ്മായിമ്മയുമായി . വർഷങ്ങളായി കുടുംബ പ്രശ്‌നങ്ങൾ നടന്നു വരുകയായിരുന്നു.

അമ്മായിയമ്മയായ അജിതകുമാരിക്ക് മൂന്ന് മക്കൾ ആണ് പ്രസീദ്, പ്രജീഷ്, പ്രസീത. അജിതകുമാരി മരുമക്കളുമായി പ്രശ്‌നത്തിലായിരുന്നു. പത്ത് മാസം മുമ്പ് മൂത്ത മകൻ പ്രസീതും അജിതകുമാരിയും ചേർന്ന് മൂത്തമരുമകൾ വിമിയെ ക്രൂരമായി മർദ്ദിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നു. സ്ത്രീധന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മരുമക്കളെ പിഡിപ്പിച്ചിരുന്നത് . തുടർന്ന് ഇവരെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇളയമകന്റെ ഭാര്യയെയും ചെറുമകനെയും വീട്ടിൽ കയറ്റാതെ ഇന്നലെ അകത്ത് നിന്ന് വാതിൽപൂട്ടി പുറത്താക്കിയത്.പ്രജീഷ് ഗുജറാത്തിലാണ് .

നിയമപരമായി അജിതകുമാരിയുടെ പേരിൽ ഉള്ളവീട് മകൾ പ്രസീതയുടെ പേരിലേക്ക് മാറ്റിയിരുന്നു എന്നാണ് ഇപ്പോൾ അജിതകുമാരി പറയുന്നത്. വിവാദമായതോടെ ആളുകൾ ഇവിടെ കൂട്ടം കൂടിയിട്ടും പൊലീസ് എത്തി അജിത കുമാരിയെ അനുനയിപ്പിക്കാൻ ശ്രമിച്ചങ്കിലും വാതിൽ തുറക്കാൻ ഇവർ കൂട്ടാക്കിയില്ല. വാതിൽ തുറക്കാൻ ശ്രമിച്ചാൽ ആതമഹത്യ ചെയ്യുമെന്നാണ് ഇവർ പറഞ്ഞത്. നേരം പുലർന്നിട്ടും നിലപാടിൽ ഉറച്ച് തന്നെ ഇവർ നിന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ എത്തി അമ്മയും കുഞ്ഞിനെയും കൂട്ടികൊണ്ട് പോകാൻശ്രമിച്ചത് നാട്ടുകാർ ചേർന്ന് തടയുകയും ചെയ്തു.

തുടർന്ന് ചാത്തന്നൂർ എസിപി എത്തി ഇവരുമായി ചർച്ച നടത്തി വാതിൽ തുറന്ന് ചർച്ച നടത്തി ഇരുകൂട്ടരുമായി ചർച്ച നടത്തുകയാണ്. പ്രജീഷ് അമ്മയുടെ പക്ഷം ചേർന്നാണ് സംസാരിച്ചത് എന്നും സൂചനയുണ്ട്. അതുല്യ വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചിൽഡ്രൻസ് വെൽഫയറിലും അറിയിച്ചും. അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല'ന്ന് അതുല്യ പറഞ്ഞു. ''ഒരു രക്ഷയുമില്ലാതായതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ ഗെയ്റ്റിനു മുന്നിൽ നിന്നു.

അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതിൽവഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നു. അവിടുത്തെ ലൈറ്റിട്ടപ്പോൾത്തന്നെ ഭർത്താവിന്റെ അമ്മ മെയിൻ സ്വിച്ച് ഓഫ് ചെയ്തു'' അതുല്യ വിശദീകരിച്ചു. വിവാഹം കഴിച്ചു വന്നതു മുതൽ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാർ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് അവർ ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം.'

എന്റെ സ്വർണവും പണവും ഉപയോഗിച്ചാണ് ഈ വീടു വച്ചത്. അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് തോന്നുന്നു. മകന്റെ പഠനസമയം ആകുമ്പോഴേയ്ക്കും വീട് എഴുതിത്ത്ത്ത്ത്തന്ന് അവിടെ സ്ഥിരതാമസമാക്കിക്കോളാനാണ് വീടു പണിയുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയാണ് മോനെ ഇവിടെ അടുത്തുള്ള സ്‌കൂളിൽ ചേർത്ത് ഇവിടേക്ക് വന്നത്. പക്ഷേ, ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വന്നതു മുതൽ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്.

ഈ വീടും വസ്തവും മറ്റാരുടെയോ പേരിൽ എഴുതവച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്' -അതുല്യ പറഞ്ഞു. ഭക്ഷണം പോലും ലഭിക്കാതെ യുവതിക്കും കുഞ്ഞിനും 17 മണിക്കൂറിലധികം വീടിന് പുറത്ത് കാത്തുനിൽക്കേണ്ടിവന്നു.