കൊല്ലം: കൃതി മോഹനന്റെ ജീവനെടുത്തത് ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് ജീവിത പങ്കാളിയായ പഴയ സുഹൃത്തായിരുന്നു. വിവാഹം കഴിഞ്ഞതോടെ സുഹൃത്തിന്റെ കണ്ണ് സ്വത്തിലായി. ഇതാണ് മുളവന ചരുവിള പുത്തൻ വീട്ടിൽ കൃതി (25) കിടപ്പുമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ചർച്ചയായത്. കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയ ഭർത്താവ് കൊല്ലം കോളജ് ജംക്ഷൻ ദേവിപ്രിയയിൽ വൈശാഖ് ബൈജു കുറച്ചു കാലം ജയിലിൽ കിടന്നു. കേസ് ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടെ ഇയാൾ ഗൾഫിലേക്ക് കടന്നുവെന്നാണ് സൂചന. പുതിയ പാസ്‌പോർട്ടുണ്ടാക്കി കടന്ന ഇയാൾ ഗൾഫിലും പെൺകുട്ടികളെ പറ്റിക്കുന്നുവെന്നും പരാതിയുണ്ട്.

കേസിൽ 44 ദിവസമാണ് ഇയാൾ ജയിലിൽ കിടന്നത്. കൃതിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് അവിടെ ജോലിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വൈശാഖ് പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ച് യുഎഇയിലെത്തിയത്. പുതിയ വിലാസം ഉപയോഗിച്ചാണ് ഇയാൾ പാസ്‌പോർട്ട് എടുത്തത്. പാസ്‌പോർട്ട് നമ്പർ അടക്കം മറുനാടൻ മലയാളിക്ക് കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തെ താന്നിമൂട് വിലാസത്തിലാണ് പാസ്‌പോർട്ട് എടുത്തതെന്നും വ്യക്തമാണ്. എങ്ങനെയാണ് ഈ വിലാസം സംഘടിപ്പിച്ചതെന്നത് അടക്കമുള്ളവ ദുരൂഹമായി തുടരുകയാണ്. പൊലീസിനെ അടക്കം പറ്റിച്ചാണ് കൃതിയെ കൊന്ന വൈശാഖ് പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ചതെന്നാണ് സൂചന.

വഴക്കിനിടയിൽതാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസിനു മൊഴിനൽകിയത്. വൈകിട്ട് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും വൈശാഖ് മൊഴി നൽകിയിരുന്നു. എന്നാൽ ഇത് കളവാണെന്നതാണ് വസ്തുത. ഭാര്യയെ കൊന്ന ശേഷം രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങിയത്.

കൃതിയുടെ ഡയറി കുറിപ്പിൽ നിന്ന് ഇവർ തമ്മിൽ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താൽപര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നു. തന്റെ സ്വത്തിന്റെ അവകാശി മകൾ മാത്രമാകുമെന്നും കൃതി ഡയറിയിൽ കുറിച്ചു വച്ചിരുന്നു. ഭർത്താവ് കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായുള്ള കൃതിയുടെ കത്തും പൊലീസിനു ലഭിച്ചു. അതുകൊണ്ട് തന്നെ മനപ്പൂർവ്വമല്ല കൊലയെന്ന പ്രതിയുടെ വാക്കുകൾ തെറ്റെന്നും തൊളിഞ്ഞു. സ്വത്തിനോടും പണത്തിനോടുമുള്ള ആർത്തിമൂലം വൈശാഖ് തന്നെ കൊല്ലുമെന്നു ഭയക്കുന്നതായാണു കൃതിയുടെ കത്തിൽ ഉള്ളത്. താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും വൈശാഖിന് സ്വത്തിൽ യാതൊരു അവകാശവുമില്ലെന്നും കത്തിൽ വ്യക്തമാക്കന്നു. വൈശാഖുമായുള്ള വിവാഹം തനിക്ക് ദുരിതം മാത്രമാണു നൽകിയതെന്നും ഭീഷണിയുള്ള വിവരം അമ്മയെ ധരിപ്പിച്ചിരുന്നുവെന്നും കൃതി പറയുന്നുണ്ട്.

കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തുകയായിരുന്നു. പിന്നീട് വൈശാഖുമായി ഫേസ്‌ബുക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. 2018ൽ ഇവർ രജിസ്റ്റർ വിവാഹം നടത്തി. കൃതിയെ രണ്ടാം വിവാഹം ചെയ്യുന്നതിന് വൈശാഖിന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞെങ്കിലും കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. അങ്ങിനെ 9 മാസങ്ങൾക്കു മുൻപ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹ ശേഷം ഗൾഫിനു പോയ വൈശാഖ് ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തി.

നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനൽ കൺസൾന്റായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി 25 ലക്ഷത്തിലധികം രൂപാ വാങ്ങിയതായി കൃതിയുടെ വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് കൃതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ അച്ഛൻ മോഹനനും ഭാര്യ ബിന്ദുവും കണ്ടെത്തിയത്. ഭർത്താവ് വൈശാഖ് കൃതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വായ്പയെടുത്തും മറ്റും 25 ലക്ഷം രൂപ കൃതിയുടെ മാതാപിതാക്കൾ വൈശാഖിന് നൽകിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതേത്തുടർന്ന് പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് മുളവനയിലെ വീട്ടിലെത്തി കൃതിയെ വകവരുത്തുകയായിരുന്നു.

വൈശാഖിൽനിന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായി കൃതി അമ്മയെ അറിയിച്ചിരുന്നു. കൃതിയുമൊത്ത് കിടപ്പുമുറിയിൽ കയറിയെങ്കിലും വാതിൽ അകത്തുനിന്ന് അടയ്ക്കാൻ കുടുംബാംഗങ്ങൾ സമ്മതിച്ചില്ല. രാത്രി 9.30-ഓടെ കൃതിയുടെ അമ്മ അത്താഴം കഴിക്കാനായി ഇരുവരെയും വിളിച്ചു. വാതിൽതുറന്ന വൈശാഖ്, തങ്ങൾ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45-ന് വീണ്ടും മുട്ടിവിളിച്ചു. വാതിൽതുറന്നപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. കുഴഞ്ഞുവീണതാണെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും വൈശാഖ് പറഞ്ഞെങ്കിലും കാർ സ്റ്റാർട്ടുചെയ്ത് രക്ഷപ്പെടുകയായിരുന്നു.