തിരുവനന്തപുരം: ഊരുട്ടുമ്പലം സ്വദേശിനി വിദ്യയേയും മകൾ രണ്ടര വയസുള്ള ഗൗരിയേയും 11വർഷം മുൻപ് കടലിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി മാഹീൻ കണ്ണ് പൂവ്വാറിലെ അറിയപ്പെടുന്ന ഹോട്ടൽ മുതലാളിയാണ്. നിലവിൽ പൂവ്വാർ ജംഗ്ഷനിൽ തന്നെ ഗ്രീൻ ലാന്റ് എന്ന പേരിൽ ഹോട്ടൽ ഉണ്ട്. 25 ജോലിക്കാർ ഉള്ള ഹോട്ടലിൽ രാത്രി കളക്ഷൻ നോക്കാൻ മാത്രമേ മാഹീൻ കണ്ണ് എത്തിയിരുന്നുള്ളു. ജീവനക്കാർ തന്നെയാണ് ഹോട്ടൽ നടത്തി കൊണ്ടു പോകുന്നത്. ക്യാഷിൽ വരെ ജീവനക്കാരിയെ ഇരുത്തിയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ഉപ്പാപ്പ മാർ തുടങ്ങി വെച്ച കാറ്ററിങ് ബിസിനസും മാഹീൻ കണ്ണിനുണ്ട്. ജില്ലയിൽ കാറ്ററിങ് രംഗത്തും മഹീന്റെ ടീം വമ്പന്മാരാണ്.

ഹോട്ടൽ ബിസിനസിന് പുറമെ പ്ലസ് ടു പാസായ മകളെ ന്യൂട്രീഷ്യൻ ക്ലാസിന് വിട്ട ശേഷം വെൽനെസ് ന്യൂട്രീഷ്യൻ സെന്ററും മകളുടെ പേരിൽ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗൾഫിലുള്ള സഹോദരന്മാരുമായി ചേർന്ന് ചില ബിസിനസുകളെ കുറിച്ച് ആലോചന നടക്കുന്നതിനിടെയാണ് മാഹീൻ പൊലീസിന്റെ പിടിയിലായത്. വിദ്യയുടെ കൊലപാതകത്തിന് ശേഷം ദീർഘനാൾ ഗൾഫിൽ തുടർന്ന മാഹീൻ കണ്ണ് പുവ്വാർ ഇടവൂരിൽ ബഹുനില വീടും വാങ്ങി. നാട്ടുകാർക്കിടയിൽ സാത്വിക ഭാവമാണ്. എല്ലാവരോടും പുഞ്ചിരി മാത്രം. അധികം സംസാരിക്കാറില്ല.

വിദ്യയുടെ കൊലപാതകിയെ 11 വർഷത്തിന് ശേഷം ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയപ്പോൾ പുവ്വാർ നിവാസികൾ ഞെട്ടി. നാട്ടിൽ അയ്യോ പാവം സ്റ്റൈലിൽ നടക്കുന്ന മാഹീൻ കണ്ണിന് ഇങ്ങനെയൊരു മുഖം ഉണ്ടെന്ന് നാട്ടുകാർ അപ്പോഴാണ് അറിയുന്നത്. പാവത്തിനെപോലെ ആണ്്് നടത്തമെങ്കിലും പ്രാദേശിക തലത്തിൽ ശഖ്തമായ രാഷ്ട്രീയ ബന്ധവും സൗഹൃദങ്ങളും മാഹീൻ കണ്ണിന് ഉണ്ട്. ഈ സൗഹൃദം ഉപയോഗപ്പെടുത്തിയാണ ്കേസ്്്് ഇത്രയും നാൾ തന്റെ നേർക്ക് വരാതെ നോക്കിയതും. 14 വർഷം മുൻപ്്്് മാഹീൻ കണ്ണിന് ഇന്നത്തെ സമ്പാദ്യമോ ബിസിനസോ ഉണ്ടായിരുന്നില്ല. പുവ്വാറിൽ നിന്നും വിൽപ്പനയ്ക്ക് മീനുമായി വരുന്ന സ്ത്രീകളെ കാട്ടാക്കട ചന്തയിൽ എത്തിക്കലായിരുന്നു പ്രധാന പണി.

വെളുപ്പിന് പുവ്വാറിൽ നിന്നു പുറപ്പെട്ട്്് കാട്ടാക്കട എത്തി കഴിഞ്ഞാൽ പിന്നീട് കാട്ടാക്കട കേന്ദ്രീകരിച്ച്് ലോക്കൽ ഓട്ടം പിടിക്കാൻ ശ്രമിക്കും. വൈകുന്നേരം വീണ്ടും മീൻ കുട്ടയും വിൽപ്പനക്കാരുമായി വീണ്ടും പുവ്വാറിലേക്ക് മടങ്ങും. ഇതിനിടെയാണ് കാട്ടക്കട ശിവശക്തിയിൽ ലാബ് ടെക്നീഷ്യൻ കോഴ്സ്് പഠിക്കാൻ വന്ന വിദ്യയെ കാണുന്നത്. മിക്കവാറും പെട്രോൾ പമ്പിന് അടുത്ത്് വെച്ച് കാണും. ഈ കാണൽ സൗഹൃദവും പ്രണയവുമായി മാറാൻ അധിക നാൾ വേണ്ടി വന്നില്ല. മനുവെന്ന പേരിലാണ് മാഹീ്ൻ വിദ്യയുമായി അടുക്കുന്നത്. പിരിയാൻ കഴിയാത്ത വിധം പ്രണയമായപ്പോഴും വിദ്യ അറിഞ്ഞില്ല മാഹീൻ വിവാഹതിനാണെന്ന്. പിന്നീട് മലയിൻകീഴ് വാടകയ്ക്ക വീടെടുത്ത്് താമസം തുടങ്ങിയപ്പോഴും നിയമപമായി വിവാഹതിരാവണമെന്ന് വിദ്യ പല വട്ടം പറഞ്ഞെങ്കിലും മാഹീൻ കണ്ണ്്് കേട്ടിരുന്നില്ല. അന്ന് മാഹീൻ കണ്ണിന് ഉണ്ടായിരുന്ന സമ്പാദ്യം മുഷിഞ്ഞ് കുരേ വസ്ത്രങ്ങളും ഒരു ആപേ ഓട്ടോയും മാത്രമായിരുന്നു.

പിന്നീട് മാഹീൻ ഗൾഫിലേക്ക് പോയി. ഒന്നര വർഷത്തിനുശേഷം മാഹിൻകണ്ണ് നാട്ടിൽ തിരിച്ചെത്തി. ഈ സമയത്താണ് ഇയാൾക്ക് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന വിവരം വിദ്യ അറിയുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ പുവ്വാറിൽ നിന്നും ബന്ധുക്കൾ എത്തി മാഹീനെ കൂട്ടി കൊണ്ടു പോയി. കുറച്ചു ദിവസം കഴിഞ്ഞ്് ഒന്നിച്ചു താമസിക്കാമെന്നു പറഞ്ഞ് മാഹീൻ വീണ്ടും വിദ്യയുടെ അടുത്ത് എത്തി. 2011 ഓഗസ്റ്റ് 18ന് വിദ്യയേയും കുഞ്ഞിനെയും കൂട്ടി പോയി. വേളാങ്കണ്ണിയിൽ വീട് വാടകയ്ക്ക് എടുത്തുവെന്നും അവിടെ താമസിക്കാൻ പോകുന്നുവെന്നും പറഞ്ഞായിരുന്നു കൂട്ടി കൊണ്ടു പോകൽ.

വിദ്യയുടെ സഹോദരി ആക്‌സിഡന്റായി വീട്ടിൽ കിടപ്പിലായിരുന്നു. അവരോടും ഈ നുണയാണ് മാഹീൻ പറഞ്ഞത്.വിദ്യയുടെ അമ്മ ഭർത്താവ് ജോലി ചെയ്യുന്ന ചിറയിൻകീഴ് പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇവർ പോയ ശേഷം ഫോണിൽ കിട്ടാതായതോടെ അമ്മയ്ക്കും അനിയത്തിക്കും ആധിയായി. അങ്ങനെയാണ് പൊലീസിൽ കേസു കൊടുക്കുന്നത്.വിദ്യയേയും കൊണ്ട് മാഹീൻ കണ്ണ് നേരെ പോയത് കുളച്ചലിന് അടുത്തുള്ള ആളില്ലാ തുറയിലേക്ക് ആയിരുന്നു. പേരു പോലെ തന്നെ സന്ധ്യ കഴിഞ്ഞാലും അല്ലെങ്കിലും ഈ ഭാഗത്തേക്ക് ആളുകൾ വരാറെ ഇല്ല. വിജനമായ ആ പ്രദേശത്ത് വിദ്യയേയും കുഞ്ഞിനെയും എത്തിച്ച ശേഷം തിരികെ പോകാൻ മാഹീൻ ആവിശ്യപ്പെട്ടു. ജീവിക്കുന്നുവെങ്കിൽ അണ്ണനോടൊപ്പം മരിക്കുന്നുവെങ്കിലും അണ്ണനോടൊപ്പം വിദ്യ വിതുമ്പി കരഞ്ഞു കൊണ്ടു പറഞ്ഞു.

ഗൗരിയെ ഒക്കത്തിരുത്തി കേണപേക്ഷിച്ച വിദ്യയുടെ വാക്കകുൾ ഒന്നും ചെവികൊള്ളതെ തന്നെ മാഹീൻ നിന്നു. കടലിലേയ്ക്ക് വലിയ ഗർത്തം രൂപപ്പെട്ട തിട്ടയ്ക്ക് മുകളിലേക്ക് അമ്മയേയും കുഞ്ഞിനെയും കൊണ്ടു പോയ മാഹീൻ കടലിലേക്ക് തള്ളിയിടുകയായിരുന്നു. അതിന് ശേഷം ഒന്നും സംഭവിക്കാത്തതു പോലെ നേരെ റുഖിയയുടെ അടുത്ത് എത്തി. റുഖിയ നേരത്തെ ആവിശ്യപ്പെട്ടിരുന്നതാണ്. വിദ്യയേയും കുഞ്ഞിനെയും വക വരുത്തിയ ശേഷം എന്റെ അടുത്ത് എത്തിയാൽ മതിയെന്ന്. അതനുസരിച്ചാണ് റുഖിയയുടെ അടുത്ത മാഹീൻ എത്തിയത്. എന്നാൽ മാഹീൻ പറഞ്ഞതിലൊന്നും റുഖിയയ്ക്ക് വിശ്വാസം വന്നിരുന്നില്ല. ആഗസ്‌ററ് 19ന് വിദ്യയുടെ മൃതദേഹം പൊങ്ങുകയും അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം കോസ്റ്റൽ പൊലീസ് കണ്ടെത്തുകയും ചെയ്തതോടെ ആത്മഹത്യ എന്ന നിലയിൽ തമിഴ് പത്രങ്ങളിൽ വാർത്ത വന്നു.

ഈ ന്യൂസ് പേപ്പറുകളുമായി വീട്ടിൽ എത്തി റുഖിയെ കാണിച്ചതോടെയാണ് അവരും കൊലപാതകം വിശ്വസിച്ചത്. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെങ്കിലും മാഹീൻ വിദ്യയേയും കുഞ്ഞിനെയും വകവരുത്തുമെന്ന് റുഖിയയും കരുതിയിരുന്നില്ല. പിന്നീട് വിദ്യയുടെയും കുഞ്ഞിന്റെയും മരണം പോലും ഇരുവരും ചേർന്ന് ആഘോഷിച്ചുവെന്നാണ് റുഖിയ നല്കിയ മൊഴികളിൽ നിന്നും വ്യക്തമാവുന്നത്.

തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിലാണ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമാണന്ന് കണ്ടെത്തിയത്. കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, വിദ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നത്. മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ ഇതിനിടെ ജീവനൊടുക്കി. ഒടുവിൽ, രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും ഗൗരിയെയും കാണാതാകുന്നത് മാഹിൻകണ്ണുമായി പ്രണയത്തിലായ വിദ്യ ഇയാൾക്കൊപ്പം ഊരൂട്ടമ്പലത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു.

ഗർഭിണിയായപ്പോഴും വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ ഇയാൾ വിദേശത്തേക്കു പോയി. പിതാവ് ജയചന്ദ്രൻ കൂലിപ്പണി ചെയ്താണു പിന്നീടു മകളുടെ കാര്യങ്ങൾ നോക്കിയത്. വിദ്യ പ്രസവിച്ച് ഒരു വർഷത്തിനു ശേഷം നാട്ടിലെത്തിയ മാഹിൻകണ്ണിനെ ഇവരുടെ ബന്ധുക്കൾ നിർബന്ധിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വീണ്ടും ഒരുമിച്ചു കഴിയുന്നതിനിടെയാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസ്സിലാക്കിയത്. അതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായെന്നും പൊലീസ് അറിയിച്ചു.

വിദ്യയെയും മകളെയും കാണാതായി 2 ദിവസത്തിനു ശേഷം തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞിരുന്നു. അതും പൊലീസ് പരിശോധിച്ചില്ല. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം തമിഴ്‌നാട് പൊലീസ് സൂക്ഷിച്ചിരുന്നു. മാഹിൻകണ്ണ് കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് ഈ ചിത്രങ്ങൾ വിദ്യയുടെ സഹോദരി ശരണ്യയെ കാണിച്ചു പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു. വിദ്യയെയും മകളെയും ഒഴിവാക്കാനാണു തമിഴ്‌നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണു മാഹിൻകണ്ണ് പൊലീസിനോടു പറഞ്ഞത്.