തിരുവനന്തപുരം : ഇടതുപക്ഷത്തിന്റെ കുത്തകയായ തിരുവനന്തപുരം കോർപറേഷനിലെ ഒഴിവുകളിലേക്ക് നിയമനം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വൻപൊട്ടിത്തെറി. അതീവരഹസ്യമായി ഇത്തരം കത്തുകൾ അയക്കുന്നത് പതിവായിരുന്നു. രഹസ്യസ്വാഭം സൂക്ഷിക്കാനായി ഇപ്പോൾ ഇപ്പോൾ ഇ മെയിലായാണ് കത്ത് അയക്കുന്നത്. കത്ത് തയ്യാറാക്കി മേയർ ഒപ്പിട്ട് സ്‌കാൻ ചെയ്ത് പാർട്ടി ഓഫീസിലേക്ക് അയക്കും. അവിടെ ഓഫീസ് സെക്രട്ടറിയാണ് ഈ കത്ത് കൈകാര്യം ചെയ്യുന്നത്. ഈ കത്തിന്റെ പകർപ്പ് കോർപറേഷൻിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാർലമെന്റി പാർട്ടി സെക്രട്ടറിയുമായ ഡി ആർ അനിലിന് ലഭിച്ചു. ഇത് വാട്‌സാപ്പിൽ നിന്നാണ് ചോർന്നത്.

രണ്ടു ദിവസം മുമ്പേ കത്ത് പുറത്തായ വിവരം പാർട്ടിക്കുള്ളിൽ ആശങ്ക പടർത്തിയിരുന്നു. അതിനാൽ ഉടൻ പൊട്ടിത്തെറിയും പ്രതീക്ഷിച്ചിരുന്നു. മേയറെ പ്രതികൂട്ടിലാക്കാൻ ഡി.ആർ.അനിലിന്റെ നേതൃത്വത്തിലുള്ള പക്ഷം നടത്തിയ ഗൂഢാലോചന നടത്തിയെന്നാണ് മറുപക്ഷം വിലയിരുത്തുന്നു. മേയറുടെ ഒപ്പോടെയുള്ള കത്ത് ഈമാസം ഒന്നിനാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ദിവസം മേയർ ഡൽഹിയിലായിരുന്നു. നേരത്തെ തയ്യാറാക്കിയ കത്ത് തീയതി വച്ച് ഓഫീസിൽ നിന്ന് അയച്ചതാണ്. ഇക്കാര്യം ഡി.ആർ.അനിലിനും വ്യക്തമായി അറിയാം. അതിനാൽ തന്നെ അനിൽ അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് പാർട്ടിയിൽ ഒരുപക്ഷം പറയുന്നത്. ഇതോടെയാണ് മേയറുടെ കത്തിന് പിന്നാലെ കഴിഞ്ഞമാസം 24ന് അനിൽ പാർട്ടിക്ക് നൽകിയ കത്തും പുറത്തുവന്നത്.

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ 9 തസ്തികളിൽ നിയമനത്തിനായി കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് അനിൽ കത്തയച്ചത്. ഇതോടെ ഇരുപക്ഷവും വെട്ടിലായി. ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലും. കോർപറേഷനിൽ ആര്യാ രാജേന്ദ്രൻ മേയറായതിന് പിന്നാലെ ഭരണം നടത്തുന്നത് ഡി ആർ അനിലാണെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുതിയ കത്തുകളും. അനിലാണ് പാർട്ടിക്കാര്യങ്ങൾ കോർപറേഷനിൽ നടപ്പാക്കുന്നത്. അത് അനുസരിക്കുകമാത്രമാണ് മേയറുടെ ജോലി. അനിലിന്റെ താളത്തിനൊത്ത് മേയർ തുള്ളുന്നുവെന്ന ആക്ഷേപം ഭരണസമിതിയ്്ക്ക് ഉള്ളിലുണ്ട്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരിൽ പലരും കടുത്ത അതൃപ്തിയിലാണ്. സ്വന്തം നിലയിൽ ആർക്കും തീരുമാനമെടുക്കാനാകില്ല. എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലും അനിലിന്റെ ഇടപെടലാണ്. ഇക്കാര്യം പാർട്ടിക്ക് മുന്നിലെത്തിയെങ്കിലും പാർട്ടി മനസിൽ കാണുമ്പോൾ അത് കോർപറേഷനിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും നടപ്പാക്കുന്ന അനിലിനെ പിണക്കാൻ പാർട്ടിയും തയ്യാറായില്ല. ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് അനിലിന്റെ നടപടികളെന്നത് പരസ്യമായ രഹസ്യമാണ്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നതിനുള്ള മുൻഗണനാ പട്ടിക തേടിയാണ് മേയറുടെ കത്ത് ജില്ലാ സെക്രട്ടറിക്ക് നൽകിയത്.

ആകെ ഒഴിവുകൾ 295 ആണെന്നും അതിൽ ഒരു പബ്ലിക് ഹെൽത് എക്‌സ്പേർട്ടിന്റെ ഒഴിവുണ്ടെന്നും വിശദീകരിക്കുന്നു കത്തിൽ. 74 ഡോക്ടർമാരുടേയും ഒഴിവുണ്ട്. സ്റ്റാഫ് നേഴ്‌സ് 66 പേരേയും വേണം. ഫാർമസിസ്റ്റ് 64 പേരേയും ലാബ് ടെക്‌നിഷ്യന്മാരായി 23 പേരേയും വേണം. തൂപ്പു ജോലിക്ക് 59 ഒഴിവുണ്ട്. ഒ്രേപ്രാമട്രിസ്റ്റുമാരായി രണ്ടു പേരെ വേണം. പാർട്ട് ടൈം സ്വീപ്പർമാരുടെ ഒഴിവ് ആറെണ്ണമാണെന്നും കത്തിൽ പറയുന്നു. ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഓൺലൈനായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും കത്തിൽ പറയുന്നു. ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ സിപിഎം സെക്രട്ടറിയോട് മേയർ ആവശ്യപ്പെടുന്നത്.

എന്നാൽ മെഡിക്കൽ കോളേജ് എസ് എ ടി ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ മഖേന ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് ഡി.ആർ.അനിൽ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്രമകേന്ദ്രത്തിൽ മാനേജർ, കെയർ ടേക്കർ അടക്കം ഒൻപത് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ഒക്ടോബർ 24ാം തീയതി ഡി.ആർ. അനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്.

കത്തിൽ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്. ഡി.ആർ. അനിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.