ദുബായ്: മോഹൻലാൽ ചിത്രം മോൺസ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക് തുടരുമെന്ന് സൂചന. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്ക്. കഥാതന്തുവിലാണ് പ്രശനം. അതുകൊണ്ട് തന്നെ എത്ര എഡിറ്റു ചെയ്താലും ഗൾഫിലെ സെൻസർ പ്രശ്‌നം തീരില്ല. പത്ത് കോടിയുടെ നഷ്ടം ഇതുമൂലം മോഹൻലാൽ ചിത്രത്തിനുണ്ടാകും. ലോകവ്യാപകമായി 21 റിലീസ് ചിത്രം ചെയ്യാനിരിക്കെയാണ് തിരിച്ചടി.

ലിംഗ-ലൈംഗിക ന്യൂനപക്ഷ(എൽജിബിറ്റി ക്യൂ) സമൂഹത്തിനെതിരെയുള്ള നിയമങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ശക്തമാണ്. എൽജിബിറ്റി സമൂഹത്തിൽപ്പെട്ട വ്യക്തികളെ അംഗീകരിക്കുന്നില്ല ഇവിടത്തെ നിയമങ്ങൾ. ലിംഗ-ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉള്ളവരുടെ വികാരങ്ങൾ ഉള്ളക്കൊള്ളുന്നതാണ് മോൺസറ്ററിലെ കഥാ തന്തു. ഈ സാഹചര്യത്തിലാണ് ഈ സിനിമയെ നിരോധിക്കുന്നത്. കഥയുമായി ചേർന്ന് നിൽക്കുന്നതിനാൽ തന്നെ മോൺസ്റ്ററിനെ എഡിറ്റിംഗിലൂടെ എൽജിബിറ്റി വിഷയത്തിൽ നിന്ന് മാറ്റാനും കഴിയില്ലെന്നതാണ് വസ്തുത.

അവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് പറ്റുമോ എന്ന് ആലോചിക്കുന്നുണ്ടായിരുന്നു. എന്നാൽ കഥാ തന്തുവിലെ പ്രശ്‌നമായതിനാൽ എഡിറ്റിംഗിലൂടെ പരിഹരിക്കുക അസാധ്യമാണ്. യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സൂചനയുണ്ട്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹൻലാൽ , ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. കേരളത്തിൽ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന്.

അഹമ്മദ് ഗോൽച്ചൻ എന്ന ഗുൽഷനാണ് ഗൾഫിൽ സിനിമയുടെ വിപണനം നോക്കുന്നത്. അറബ് സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഗോൽച്ചന് ഗൾഫിൽ അതിവിപുലമായ ബന്ധങ്ങളുണ്ട്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മോൺസ്റ്റർ. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെയും രചന.

ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ മലയാള സിനിമാസ്വാദകർക്ക് പ്രതീക്ഷകൾ ഏറെയാണ്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേശ് കുമാർ, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവിട്ട ട്രെയിലറും പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.

ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിങ് ഷമീർ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, ഡിജിറ്റർ പാർട്‌നർ അവനീർ ടെക്‌നോളജി.