തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നത് ഒപ്പം കൂടിയ ആൾ. വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നു. സിന്ധു വിവാഹ മോചിതയായിരുന്നു. ഭർത്താവില്ലാത്ത സിന്ധുവിനൊപ്പം രാജേഷ് താമസം തുടങ്ങുകയായിരുന്നു. ഇരുവരും താലികെട്ടി പ്രതീകാത്മക വിവാഹം കഴിച്ചിരുന്നുവെന്നും സൂചനയുണ്ട്.

സിന്ധുവിന് ഒരു മകളുണ്ട്. മകളുടെ വിവാഹം ഈ അടുത്ത കാലത്ത് നടന്നിരുന്നു. സിന്ധുവും രാജേഷും ചേർന്നാണ് വിവാഹം നടത്തിയത്. അതിന് ശേഷം ഇവർക്കിടയിൽ പ്രശ്‌നമുണ്ടായി. നാട്ടുകാർ പോലും ഗൗരവത്തോടെ വിഷയത്തിൽ ഇടപെട്ടു. പഞ്ചായത്തിലെ പ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചയും നടന്നു. എന്നാൽ പരിഹാരമുണ്ടായില്ല. രാജേഷിനെ ഇനി തനിക്ക് വേണ്ടെന്ന് സിന്ധു പഞ്ചായത്തിലെ പ്രധാനികൾ നടത്തി ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞു. ഇതോടെ നാട്ടുകാർക്ക് മുമ്പിൽ രാജേഷ് നാണം കെട്ടു. ഇതാണ് വഴയിലയിൽ സിന്ധുവിനെ വിളിച്ചു വരുത്തിയുള്ള കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. കത്തിയുമായാണ് രാജേഷ് എത്തിയത്. അതുകൊണ്ട് തന്നെ വക വരുത്തുകയെന്ന ലക്ഷ്യം രാജേഷിനുണ്ടായിരുന്നു. സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. സിന്ധു അകന്ന് മാറുന്നത് ചതിയായി രാജേഷ് കണ്ടു. ഇതാണ് കൊലയ്ക്ക് കാരണം.

നന്ദിയോട് ജംഗ്ഷനിൽ പാലോടേക്ക് പോകുമ്പോൾ എസ് കെ വി സ്‌കൂൾ ജംഗ്ഷനിൽ സിന്ധു ജ്യൂസ് കട ഇട്ടിരുന്നു. രാജേഷിന് കിളിമാനൂരിന് അടുത്ത ജ്യൂസ് കടയുണ്ട്. രാജേഷ് പാലോട് പാണ്ഡ്യൻപാറ സ്വദേശിയാണ്. സിന്ധു താമസിച്ചിരുന്നത് പവ്വത്തൂരാണ്. സംഭവശേഷം രാകേഷ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സിന്ധുവും രാജേഷും തമ്മിലുള്ള തർക്കം പൊലീസ് സ്‌റ്റേഷനിലും എത്തിയിരുന്നു. പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് പൊലീസ് രണ്ടു പേരേയും പറഞ്ഞു വിടുകയായിരുന്നു.

ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പങ്കാളിയായ രാജേഷ്(46) കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്  വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു വർഷങ്ങളായി രാജേഷും സിന്ധുവുമെന്ന് പൊലീസും സ്ഥിരീകരിക്കുന്നു.

ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ ജോലി ചെയ്തിരുന്ന പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തന്റെ പണവും സ്വത്തും തട്ടിയെടുക്കാൻ സിന്ധു ശ്രമിക്കുകയാണെന്ന് രാജേഷ് ആരോപിച്ചു. തുടർന്ന് രാജേഷ് സമീപത്തെ മറ്റൊരു വീട്ടിൽ ഒറ്റയ്ക്ക് താമസം ആരംഭിച്ചു. പിന്നീടും സിന്ധുവിനൊപ്പം താമസിക്കാൻ ഇയാൾ ശ്രമിച്ചു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് വിവരം.