പാലക്കാട്. ഒറ്റപ്പാലത്ത് ചികിത്സയ്ക്ക് എത്തിയ ഉമ്മൻ ചാണ്ടിയെ കാണാൻ ദിനവും എത്തുന്നത് നൂറ് കണക്കിന് പ്രവർത്തകർ. സന്ദർശകർക്ക് വിലക്ക് ഉണ്ടെങ്കിലും തന്നെ കാണാൻ വരുന്നവരെ പുതുപ്പള്ളിക്കാരുടെ കുഞ്ഞ് കുഞ്ഞ് നിരാശരാക്കുന്നില്ല. അതു മാത്രമല്ല കടുപ്പൻ കഷായം പോലെ മടുപ്പിക്കുന്നതാണു ആശുപത്രി റൂമിലെ ഒറ്റയ്ക്കിരുപ്പ്. ഇത് പരിഭവമായി ഉമ്മൻ ചാണ്ടി പറയുന്നുണ്ട്.

ആൾക്കൂട്ടത്തിനൊപ്പമുള്ള ജീവിതമാണു കേരള നിയമസഭയിൽ അരനൂറ്റാണ്ടു തികച്ച നേതാവിനു മുഖ്യം. കഴിഞ്ഞ 22ന് ആശുപത്രിയിൽ എത്തിയ ശേഷം 2 ദിവസം സന്ദർശകരെ അനുവദിച്ചിരുന്നില്ല. പക്ഷേ, മൂന്നാം ദിവസം ഉമ്മൻ ചാണ്ടി നിലപാടു വ്യക്തമാക്കി. 'ഇങ്ങനെ ആരെയും കാണാതെയും കേൾക്കാതെയും കഴിയാൻ വയ്യ' അത്യാവശ്യക്കാർക്കായി സന്ദർശക വിലക്ക് അയഞ്ഞതോടെ പ്രിയപ്പെട്ടവരുടെ 'ഒസി' ഓക്കേ ആയി.

അതിനിടെ കോട്ടയത്ത് പലയിടത്തുമുണ്ടായ മിന്നൽ പ്രളയത്തിന്റെും മഴയുടെയും വാർത്തയെത്തിയതോടെ പുതുപ്പള്ളി മണ്ഡലത്തിന്റെ എംഎൽഎയ്ക്ക് വീണ്ടും ഇരിക്കപ്പൊറുതിയില്ലാതായി. എത്രയും വേഗം തിരിച്ചു പോകണമെന്ന നിലപാടിലായി.കോട്ടയം കലക്ടറെ വിളിച്ചു. പുതുപ്പള്ളിയിലെ റവന്യു ഉദ്യോഗസ്ഥരുമായി എല്ലാം ബന്ധപ്പെട്ടു. ജന പ്രതിനിധികളെ എല്ലാം ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കി വേണ്ട നിർദ്ദേശങ്ങൾ ന്ലകി.

പുതുപ്പള്ളിയിലെ തന്റെ പി എ യെ വിളിച്ച് അപ്പപ്പോൾ കാര്യങ്ങൾ അറിയിക്കാൻ ചുമതലപ്പെടുത്തി. ഡിസ്ചാർജ്ജ് ചെയ്തു പുതുപ്പള്ളിക്ക് പോകാൻ പിന്നീട് തയ്യാറെടുപ്പായി. ഡോക്ടർ സേതു മാധവന്റെ സ്നേഹപൂർവ്വമുള്ള ശാസനയ്ക്ക് വഴങ്ങി. ഒറ്റപ്പാലം പാലപ്പുറത്തെ പി എ എച്ച ആർ സി യിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ശബ്ദത്തിന് പ്രശ്നവുമായാണ് ഉമ്മൻ ചാണ്ടി പത്നി മറിയാമ്മയ്ക്ക് ഒപ്പം ഈ ആയുർവേദ ആശുപത്രിയുടെ ഉടമ കൂടിയായ ഡോ. സേതുമാധവനെ കാണാൻ എത്തുന്നത്.

കഴിഞ്ഞ ജനുവരിയിൽ ചികിത്സ തുടങ്ങിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ തിരക്ക് കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ചികിത്സ മുടങ്ങിയതു മൂലം ചെറിയ അസ്വസ്ഥതകൾ അലട്ടി തുടങ്ങിയപ്പോഴാണ് രണ്ടാഴ്ച മുൻപ് ഉമ്മൻ ചാണ്ടി രഹസ്യമായി ഒറ്റപ്പാലത്ത് എത്തിയത്. ഒന്നരയാഴ്ച പിന്നിടുമ്പോഴേയ്ക്കും അസുഖം എല്ലാ മാറിയ മട്ടാണ്. ശബ്ദത്തിന്റെ പ്രശ്നം മാറിയിട്ടുണ്ട്. കൂടാതെ ആരോഗ്യ സംബന്ധിയായ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതെല്ലാം ഡോ. ടി പി സേതു മാധവൻ മാറ്റിയെടുത്തിട്ടുണ്ട്.

ഡോ. സേതു മാധവനുമായി നേരത്തെ ഉള്ള പരിചയമാണ് ഉമ്മൻ ചാണ്ടിക്ക്. ഇവിടെത്തെ ചികിത്സയ്ക്കും പ്രത്യേകതകൾ ഏറെയുണ്ട്. രോഗിയുടെ അസുഖവും കാലപഴക്കവും ഒക്കെ പരിഗണിച്ച് ഡോ. സേതു മാധവൻ നേരിട്ടു തന്നെ ചികിത്സയ്ക്ക് മേൽ നോട്ടം വഹിക്കുന്നുണ്ട്. സർക്കാർ സർവ്വീസിൽ നിന്നും ആയുർവേദ ഡോക്ടർ തസ്തികയിൽ വിരമിച്ച ഡോ. സേതു മാധവൻ പല പ്രമുഖരുടെയും ഡോക്ടറാണ്. അത്തം നാളിൽ ആശുപത്രിയിൽ ഒരുക്കിയ ഓണ സദ്യയിലും ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു.

14 ദിവസത്തെ ചികിത്സ പൂർത്തിയാക്കി തിങ്കളാഴ്ച വീട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഉമ്മൻ ചാണ്ടി. വീട്ടിലെത്തിയാൽ വിശ്രമം ഉണ്ടാവില്ലന്ന് മാനസിലാക്കി ഉടൻ ആശുപത്രി വിടേണ്ടതില്ലന്ന് ഡോക്ടറും പറയുന്നു. എന്നാൽ പുതുപ്പള്ളിക്കാരെ കാണാതെ തനിക്ക് അടങ്ങിയിരിക്കാൻ ആവില്ലന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. അതു കൊണ്ട് തന്നെ രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ആശുപത്രി വിടും.

ഓണം കഴിയുന്നതോടെ പൊതു പരിപാടികളിൽ സജീവമാകും. ഇടയ്ക്ക് ഓറ്റപ്പാലത്ത് വന്ന് തുടർ ചികിത്സ നടത്താമെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. എന്നാൽ വിശ്രമില്ലാത്ത ഓട്ടം ഇനി വേണ്ടന്നാണ് ഡോക്ടറുടെ നിലപാട്. എല്ലാ കാര്യത്തിലും നിഷ്‌കർഷയും ചിട്ടവട്ടങ്ങളും വേണമെന്നും ഡോക്ടർ ഉപദേശിക്കുന്നു. എന്നാൽ അങ്ങനെ ചിട്ടവട്ടങ്ങളിൽ മുന്നോട്ടു പോകാനാകില്ലന്നും ജനങ്ങളാണ് എന്റെ ശക്തിയെന്നും അവരെ കാണുമ്പോൾ ഞാൻ എല്ലാം മറക്കുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു.