തിരുവനന്തപുരം. മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ സരിത വി ആർ എസ് എടുത്ത് മക്കളോടൊപ്പം വിദേശത്തേയ്ക്ക് പോകാൻ അപേക്ഷ നൽകി കാത്തിരുന്നത് ഒരു വർഷത്തോളം. നോട്ടീസ് പിരീഡും കഴിഞ്ഞ് ഏഴു മാസത്തോളം പിന്നെയും ചുവപ്പുനാടയിലെ കുരുക്കഴിക്കാൻ അവർക്ക് കയറി ഇറങ്ങേണ്ടി വന്നു. ഈ സമയം ഒക്കെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാരിൽ നിന്നും ലഭിച്ചു.

അങ്ങനെ സർക്കാരിന് ലക്ഷങ്ങളുടെ അധിക ബാധ്യത ഒരാളുടെ മാത്രം സ്വയം വിരമയ്ക്കൽ അപേക്ഷ നടപടികൾ വൈകിയതിൽ ഉണ്ടായി. ഇതു പോലെ നൂറ് കണക്കിന് സർക്കാർ ജീവനക്കാരാണ് അപേക്ഷ നൽകി പരമാവധി ഒരു വർഷം വരെ കാത്തിരിക്കുന്നത്. ഇത് സർക്കാരിന് ഉണ്ടാക്കുന്നതാകട്ടെ കോടികളുടെ സാമ്പത്തിക ബാധ്യതയും. ഈ ബാധ്യത ഒഴിവാക്കാനും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ പരിഹാരം എന്ന നിലയിലും ധനമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം വി.ആർ എസിന് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവിറക്കി.

സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഒരു ഉദ്യോഗസ്ഥൻ സ്വയം വിരമിക്കലിന് അപേക്ഷ നൽകി നോട്ടീസ് പിരീഡിനുള്ളിൽ അതായത് 3 മാസത്തിനുള്ളിൽ നിരസിച്ചല്ലായെങ്കിൽ ആ അപേക്ഷകന്റെ സ്വയം വിരമിക്കൽ അംഗീകരിച്ചതായി കരുതാം. നോട്ടീസ് പിരീഡ് ഇല്ലാതെ ലഭിക്കുന്ന അപേക്ഷകൾ മേലധികാരി ഇനി മുതൽ അഞ്ച് ദിവസത്തിനള്ളിൽ നിരസിച്ചിരിക്കണം. വകുപ്പ് തല നടപടി അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ അപേക്ഷ 7 ദിവസത്തിനുള്ളിൽ നിരസിച്ചിരിക്കണം. വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്റെ അപേക്ഷ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിരസിച്ചിരിക്കണം. നോൺ ഗസറ്റഡ് അപേക്ഷകന് 20 വർഷ സർവീസ് ഇല്ലായെങ്കിൽ 15 ദിവസത്തിനുള്ളിൽ മടക്കി നൽകണം .ഗസറ്റഡ് ആണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ മടക്കി നൽകണം.

നോട്ടീസിൽ പറഞ്ഞിരിക്കുന്ന തിയ്യതിക്കുള്ളിൽ സ്വയം വിരമിക്കൽ അനുവദിക്കാതെ പെൻഷൻ ആനുകൂല്യങ്ങൾക്ക് പലിശ നൽകേണ്ടി വന്നാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും. ഈ മാസം 5 ന് ധനവകുപ്പ് ഇറക്കിയ ഉത്തരവ് എല്ലാ വകുപ്പ് മേധാവികൾക്കും ലഭിച്ചു കഴിഞ്ഞു. പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തിന് പുറമെ സ്വയം വിരമിക്കൽ വേഗത്തിലാക്കിയാൽ ഒരു 5 % ഉദ്യോഗസ്ഥരെങ്കിലും സർവ്വീസ് പൂത്തിയാക്കാൻ കാത്തിരിക്കില്ലാ യെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. ഇരു വഴിയും കോടികളുടെ ബാധ്യതയിൽ നിന്നും രക്ഷനേടാമെന്നാണ് ധനവകുപ്പ് കരുതുന്നത്.

സെക്രട്ടറിയേറ്റിൽ തന്നെ 5000 ത്തോളം ജീവനക്കാർ ഉണ്ട്. ഇതിൽ 500 പേരെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വയം വിരമിക്കലിന് തയ്യാറാകുമെന്നാണ് സർക്കാർ കരുതുന്നത്. മറ്റ് വകുപ്പുകളുടെ കണക്കുകൾ കൂടി എടുത്താൽ നല്ലൊരു സംഖ്യ ഉദ്യേഗസ്ഥരിൽ ഉണ്ടാവും. സ്വയം വിരമിക്കൽ വന്നാൽ ആ തസ്തികകളിൽ നിയമനം നടക്കാൻ കുറഞ്ഞത് 5 മുതൽ 7 വർഷം വരെ വേണ്ടി വരും. ഇതും സാമ്പത്തിക ഭാരം ഒഴിവാക്കി തരുമെന്ന് ധനവകുപ്പ് കണക്ക് കൂട്ടുന്നു. അതേ സമയം സംസ്ഥാനത്തെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പെൻഷൻ പ്രായം ഉയർത്തുകയല്ലാതെ മറ്റു പോംവഴികൾ ഇല്ലായെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

കെ എം എബ്രഹാം കമ്മിറ്റി ശുപാർശ അനുസരിച്ച് നീങ്ങാൻ ധനവകുപ്പിലെ അനൗദ്യോഗിക ചർച്ചകളിൽ തീരുമാനമായെന്നാണ് വിവരം. ഇപ്പോഴത്തെ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്താതെ മുന്നോട്ടു പോകാനാകില്ലന്നാണ് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പറയുന്നത്. മന്ത്രിക്കും മറിച്ച് അഭിപ്രായമില്ലന്നാണ് വിവരം. 2023-ൽ പെൻഷനാകുന്നത് 21083 പേരാണ്. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 5600 കോടി വേണം. സർക്കാരിനെ സംബന്ധിച്ച് വരുന്ന മാർച്ചിൽ ഇത്രയും തുക കണ്ടെത്തുക പ്രയാസകരമാണ്. അടുത്ത രണ്ട് വർഷത്തേയ്ക്ക് എങ്കിലും വിരമിക്കൽ നീട്ടിവച്ചാൽ ഒരു 10,000 കോടിയുടെ ലാഭം സംസ്ഥാനത്തിന് ഉണ്ടാകും.

പ്രതിസന്ധികൾക്ക് താൽക്കാലിക ആശ്വാസം ലഭിക്കും. അതിനാൽ ആദ്യം 57ലേയ്ക്കും പിന്നീട് 58ലേയ്ക്കും പെൻഷൻ പ്രായം ഉയർത്താനാണ് ആലോചന. കെ.എം എ ബ്രഹാം കമ്മിറ്റിയും ഇത് തന്നെയാണ് പറഞ്ഞത്. കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇപ്പോൾ നിർണായക ചുമതലയിൽ ഉള്ളതിനാൽ മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന് അധികം പാടുപെടേണ്ടി വരില്ല. പെൻഷൻ പ്രായം കൂട്ടിയാൽ വരാൻ പോകുന്നത് നിയമന നിരോധനത്തിന്റെ ദിവസങ്ങളാകും. ഉദ്യോഗാർത്ഥികളുടെ ആശങ്ക ഭരണപക്ഷ യുവജന സംഘടനകൾ ഏറ്റെടുക്കുമോ എന്നാണ് അറിയേണ്ടത്.

നിയമനനിരോധനത്തിലേക്ക് സർക്കാർ നീങ്ങണമെന്നാണ് എന്നാണ് കെ എം എബ്രഹാം സമിതി റിപ്പോർട്ടം സൂചിപ്പിക്കുന്നത്. പെൻഷൻ ഇനത്തിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി എന്ന നിലയിലുള്ള ശമ്പളയിനത്തിലും ലക്ഷങ്ങൾ കൈപ്പറ്റുന്ന എബ്രഹാമിന് പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ മനോവിഷമം മനസിലായില്ലായെന്നാണ് ഉദ്യോഗാർത്ഥികൾ പ്രതികരിക്കുന്നത്. പെൻഷൻ പറ്റുന്ന ആളുകൾക്ക് പുനർനിയമനം നൽകിയാൽ ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്ന കാരണത്താൽ സർക്കാരിന് ലാഭമുണ്ടാക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തം.