തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ഇനിയുള്ള ദിവസങ്ങൾ അന്വേഷണ സംഘത്തിന് നിർണായകം. മുഖ്യപ്രതി ഗ്രീഷ്മയെ ഞായറാഴ്ച രാവിലെ അന്വേഷണ സംഘം തൃപ്പരപ്പിൽ എത്തിക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനാണ് ഗ്രീഷ്മയെ തമിഴ്‌നാട്ടിൽ എത്തിക്കുന്നത്. തൃപ്പരപ്പിനടുത്തുള്ള റിസോർട്ടിൽ ഷാരോണുമായി ഹണിമൂൺ ആഘോഷിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മ നൽകിയിരിക്കുന്ന മൊഴി. തൃപ്പരപ്പിനടുത്ത് മൂന്ന് റിസോർട്ടുകളാണുള്ളത്. ഇതിൽ ശിവലോകത്തെ റിപ്പോർട്ടിലായിരിക്കാം ഇവർ തങ്ങിയതെന്ന് പൊലീസ് കണക്ക് കൂട്ടുന്നു. ജൂണിൽ ഷാരോണിനെ കൊണ്ട് താലി കെട്ടിപ്പിച്ചിട്ട് വൈകുണ്ഠം എസ്റ്റേറ്റിനടുത്തുള്ള റിസോർട്ടിൽ എത്തിയ ഇവർ മൂന്ന് ദിവസം അവിടെ തങ്ങിയെന്നാണ് മൊഴി. കോളേജിൽ നിന്നും വിനോദയാത്ര പോകുന്നുവെന്ന് കള്ളം പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ

പല വട്ടം വീട്ടിലേക്ക് വിളിച്ച ഗ്രീഷ്മ ടൂറിന്റെ വിവരങ്ങൾ അമ്മയോട് പങ്കുവെയ്ക്കുകയും ചെയ്തു. തൃപ്പരപ്പിനടുത്ത റിസോർട്ടിൽ തങ്ങിയപ്പോഴാണ് ഗ്രീഷ്മ ഭയപ്പെട്ട ദൃശ്യങ്ങൾ ഷാരോൺ എടുത്തതെന്ന് കരുതുന്നു. സ്വകാര്യ ദൃശ്യങ്ങൾ നേരത്തെയും ഷാരോണിന്റെ കയ്യിൽ ഉണ്ടെന്നാണ് ഗ്രീഷ്മ പറയുന്നത്. പരസ്പരം അകന്നപ്പോഴും ഈ ദൃശ്യങ്ങും ഫോട്ടോയും അയച്ച് സൈക്കോളജിക്കലി തന്നെ വീണ്ടും കീഴ്‌പ്പെടുത്താൻ ശ്രമം ഉണ്ടായതായി ഗ്രീഷ്മ മൊഴി നൽകിയതായി വിവരം ഉണ്ട്. ഗ്രീഷ്മയ്ക്ക് ഒരു ബ്രോക്കർ വഴി എത്തിയ നാഗർ കോവിലിലെ സൈനികന്റെ വിവാഹാലോചന ഉറപ്പിച്ചത് ഫെബ്രുവരിയിലായിരുന്നു. നാഗർകോവിലിലെ വരനോടൊപ്പവും ഇതിനിടയിൽ ഗ്രീഷ്മ ഔട്ടിംഗിന് പോയിട്ടുണ്ട്. പിന്നീട് ഇയാൾ ജോലി സ്ഥലമായ ജമ്മു കാശ്മീരിലേയ്ക്ക് മടങ്ങി പോയപ്പോഴും ഗ്രീഷ്മ എന്നും വിളിക്കുമായിരുന്നു. കൂടുതലും വീഡിയോ കോളുകൾ ആയിരുന്നു.

നാഗർ കോവിലിലെ വരനെ കല്യാണം കഴിക്കാൻ ഗ്രീഷ്മ തീരുമാനിച്ചതിന് ശേഷമാണ് ഷാരോണിനെ കൊണ്ട് താലികെട്ടിപ്പിച്ചതും മധുവിധു ആലോഷിച്ചതും. ഷാരോൺ ഒഴിഞ്ഞു പോകില്ലന്നും ബാധ്യത ആമെന്നുമുള്ള കണക്ക് കൂട്ടലിലാണ് ഗ്രീഷ്മ വീണ്ടും ചങ്ങാത്തത്തിന് മുതിർന്നത്. പ്രണയം നടിക്കുമ്പോഴും മനസിൽ അടങ്ങാത്ത പക കാത്ത് സൂക്ഷിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെ ഇന്നലെ അന്വേഷണ സം ലം വിശദമായി ചോദ്യം ചെയ്തില്ല. നെയ്യാറ്റിൻകര ഡിവൈ എസ് പി ഓഫീസിലും റൂറൽ എസ്‌പി ഓഫീസിലും എത്തിച്ചുവെങ്കിലും നപടി ക്രമങ്ങൾ കാരണം ചോദ്യം ചെയ്യലിലേക്ക് നീങ്ങിയില്ല. ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകുമെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഗ്രീഷ്മയേയും അമ്മയേയും അമ്മാവനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണ് രാവിലെ എടുത്ത തീരുമാനം. അതിനിടെയാണ് ഗ്രീഷ്മയുടെ വീട് ആരോ കുത്തി തുറന്ന വിവാദം ഉണ്ടായത്.

ഗ്രീഷ്മയും അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽകുമാറും നൽകിയ മൊഴികളിലെ വൈരുദ്ധ്യത്തിൽ വ്യക്തത വരുത്താനാവും അന്വേഷണ സംഘം ശ്രമിക്കുക.കൂടാതെ കേസിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം തലനാരിഴ കീറി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട ഫയലുകൾ പഠിക്കാനും സാക്ഷികളും പ്രതികളും നൽകിയ മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്താനുമാകും അന്വേഷണ സംഘം ശ്രമിക്കുക. തമിഴ്‌നാട് പൊലീസിനെ അറിയിച്ചിരിക്കുന്നത് തെളിവെടുപ്പിന് ഞായറാഴ്ച ഗ്രീഷ്മയെ തൃപ്പരപ്പിൽ എത്തിക്കുമെന്നാണ്. അട്ടുളങ്ങര ജയിലിൽ പാർപ്പിച്ചിരുന്ന ഗ്രീഷ്മയെ
ഇന്നലെയാണ് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.

ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.

അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നാണ് ഗ്രീഷ്‌മെയെ കോടതിയിലെത്തിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ വ്യാഴാഴ്ചയാണ് ജയിലേക്ക് മാറ്റിയത്. നേരത്തെ, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനേയും കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡിൽ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു നെയ്യാറ്റിൻകര മജിസ്‌ട്രേറ്റിന്റെ നടപടി. ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയായിരുന്നു ഉത്തരവ്. മുഴുവൻ തെളിവെടുപ്പും വീഡിയോയിൽ ചിത്രീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.

ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ചോദ്യം ചെയ്യാൻ വിളിപ്പിച്ച അന്ന് തന്നെ ക്രൈം ബ്രാഞ്ചിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു.എം എഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്ഗ്രീഷ്മ (22).മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.. പോസ്റ്റുമോർട്ടം നടത്തിയ ഡോക്‌റുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമായി.

കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ മാസം അവസാനമാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.