തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റേയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ ഇടപെടലാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം നടത്തുന്ന ഇടപെടൽ വിജയത്തിലേക്കെന്ന് സൂചന. ഇതു സംബന്ധിച്ച് രാജകുടുംബത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാരിനെ കേരളം അറിയിച്ചുവെന്നാണ് സൂചന. നിലവിൽ ഡൽഹി നഗര മധ്യത്തിലുള്ള പതിനഞ്ച് ഏക്കറോളം വരുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടേയും നിയന്ത്രണം സംസ്ഥാന സർക്കാരിനാണ്.

രാജ്യ തലസ്ഥാനത്തെ കസ്തൂർബാ ഗാന്ധി മാർഗിലുള്ള ട്രാവൻകൂർഹൗസ് 8.195 ഏക്കറും കോപർ നിക്കസ് മാർഗിലുള്ള കപൂർത്തല പ്ലോട്ട് 6.104 ഏക്കറുമാണ്. ഒന്നായി കിടന്ന ഭൂമി 1973 ലാണ് രണ്ടാകുന്നത്. തിരുവിതാംകൂർ രാജാവിന്റെ വസതിയായിരുന്നു ട്രാവൻകൂർ ഹൗസ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നുള്ള ഭൂമിയുടെ അവകാശം രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാന സർക്കാരിനു കൈമാറിയത്. നേരത്തെ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയുടെ കൈവശകാശം മാത്രമാണ് സംസ്ഥാനസർക്കാരിനുള്ളതെന്നാണ് അവകാശവാദം. ഇക്കാര്യം ചൂണ്ടികാട്ടി കൊട്ടാരം പ്രതിനിധി ആദിത്യ വർമയാണ് ദേശീയ ലാന്റ് ഡെവലപ്‌മെന്റ് ഓഫിസറെ സമീപിച്ചത്.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്ര സർക്കാർ ആരാഞ്ഞു്. നിയമോപദേശത്തിനു ശേഷം കേന്ദ്ര സർക്കാരിനു മറുപടി നൽകുകയായിരുന്നു സംസ്ഥാന സർക്കാർ. ഇത് അനുകൂലമാണെന്നാണ് സൂചന. അനുകൂലമല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കാൻ കൊട്ടാരം തീരുമാനിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചില രാജകുടുംബത്തിന് എതിരായിരുന്നു നിലപാടുകൾ. അന്ന് മന്ത്രിയായിരുന്ന കടകംപള്ളി പരസ്യമായി തന്നെ രാജകുടുംബത്തിന്റെ ആവശ്യത്തെ തള്ളി പറഞ്ഞിരുന്നു.

സംഭവത്തിൽ കേന്ദ്രം വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ശംഖുമുഖം കൊട്ടാരവും കനകക്കുന്ന് കൊട്ടാരവുമൊക്കെ നേരത്തേ തിരുവിതാംകൂർ രാജകുടുംബത്തിന്റേതായിരുന്നു. അതൊക്കെ തിരിച്ചു ചോദിച്ചാൽ എന്തു ചെയ്യുമെന്നും കടകംപള്ളി ചോദിച്ചു. ഏതു സാഹചര്യത്തിൽ ആണ് രാജകുടുംബം ഉടമസ്ഥാവകാശം ഉന്നയിച്ചത് എന്ന് മനസിലാകുന്നില്ലെന്നും കടകംപള്ളി 2019ൽ പ്രതികരിച്ചിരുന്നു.

ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റെയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശമാണ് തിരുവിതാംകൂർ രാജകുടുംബം ആവശ്യപ്പെടുന്നത്. 1916ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഏക്കറിന് 1800 രൂപ നിരക്കിലാണ് ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്ന 8 ഏക്കർ ഭൂമി വാങ്ങിയത്. കപൂർത്തല മഹാരാജാവിൽ നിന്ന് ശ്രീചിത്രതിരുനാൾ മഹാരാജാവ് 1936ൽ 6 ഏക്കർ ഭൂമി 11000 രൂപക്ക് വാങ്ങിയെന്നും രാജകുടുംബം പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങൾക്കായി ഈ രണ്ട് ഭൂമിയും വിട്ടുകൊടുത്തു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥലത്ത് പല കെട്ടിടങ്ങളും ഉയർന്നു. 1988ൽ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാൽ 2011ലും 2014ലും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ഈ ഭൂമിയിലുള്ള നിർമ്മാണ അപേക്ഷകൾ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്, കൈവിട്ടുപോയ ഭൂമി തിരികെ പിടിക്കാൻ തിരുവിതാംകൂർ രാജകുടുംബം നീക്കം ശക്തമാക്കിയത്. 1967ൽ കേരള എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കൈമാറിയ 2.16 ഏക്കർ ഒഴികെയുള്ള ഭൂമി തിരികെ വേണമെന്നാണ് ആവശ്യം.

വിവിധ സർക്കാർ ഏജൻസികളിൽ നിന്നും നാഷണൽ ആർക്കൈവ്‌സിൽ നിന്നും ലഭിച്ച രേഖകൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് ഭൂമിയിൽ കൈവശാവകാശം മാത്രമേയുള്ളുവെന്ന് വ്യക്തമായി. കേന്ദ്ര ലാന്റ് ഡവലപ്‌മെന്റ് ഓഫീസർക്ക് ആദിത്യവർമ്മ നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജകുടുംബത്തിന്റെ കത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം കേന്ദ്രം തേടിയിട്ടുണ്ട്. 100 വർഷത്തോളം പഴക്കമുള്ള ഭൂമി ഇടപാടുകൾ ഉൾപെട്ടതിനാൽ ഈ അവകാശ തർക്കം ഏറെ നീളാനാണ് സാധ്യത.

ലഭ്യമായ രേഖകൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് കെട്ടിടത്തിന്റെയും ഭൂമിയുടെയും കൈവശാവകാശം മാത്രമാണുള്ളതെന്നും പട്ടയരേഖകൾ ലഭിക്കാൻ നടപടിയുണ്ടാകണമെന്നുമാണ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിനു കൊട്ടാരം നൽകിയ നിവേദനത്തിൽ പറയുന്നത്. രണ്ടു സ്ഥലങ്ങളുടെയും രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ആദിത്യവർമ്മ ആദ്യകത്ത് അയച്ചത്. രേഖകളുടെ പകർപ്പ് കേന്ദ്രം കൈമാറി.

ഈ രേഖകൾ പരിശോധിച്ചപ്പോൾ സംസ്ഥാന സർക്കാരിനു കൈവശാവകാശം മാത്രമാണുള്ളതെന്നു ബോദ്ധ്യപ്പെട്ടതായി ലാൻഡ് ഡെവലപ്മെന്റ് ഓഫീസർ അമിത് ഘട്ടാരിയയ്ക്ക് അയച്ച രണ്ടാമത്തെ കത്തിൽ പറയുന്നു. തുടർന്നാണ് പട്ടയം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിലാണ് കേരളത്തോട് കേന്ദ്രം നിലപാട് ആരാഞ്ഞത്. രാജകുടുംബം കോടതിയിൽ പോകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അത് തിരികെ കൊടുക്കാനുള്ള നീക്കമെന്നാണ് സൂചന.