പാലക്കാട്: വരിക്കാശ്ശേരി മന എന്നുകേട്ടാൽ ശരാശരി മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയും ഒരുപിടി മലയാള സിനിമകളുമാകും. അതേ മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നായ ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിൽവെച്ചു ഇതിനോടകം ഇരുനൂറോളം സിനിമകൾ ഷൂട്ട്‌ചെയ്തു കഴിഞ്ഞു. ഒരു ദിവസത്തെ സിനിമാ ഷൂട്ടിംഗിന് ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപവരെയാണു വാടക.

നിലവിൽ മനയിൽ 30രൂപ പ്രവേശന ഫീസ് വെച്ച് സന്ദർശകരെ കടത്തിവിടുന്നുമുണ്ട്. ആയിരത്തോളം പേരാണു മിക്കദിവസങ്ങളിലും മന കാണാനെത്തുന്നത്. സന്ദർശക ടിക്കറ്റിലൂടെ മാത്രം ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപവരെയാണു മനയുടെ ഉടമസ്ഥർക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയായാണ് വരിക്കാശ്ശശേരിയെ സിനിമാലോകത്ത് തുടക്കത്തിൽ പ്രശസ്തമാക്കിയത്. പാലക്കാട് ഒറ്റപ്പാലം - ഷൊർണൂർ റോഡിൽ മനിശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഈ മനയിൽ തീർത്ഥം എന്ന ചിത്രമാണ് ആദ്യമായി ചിത്രീകരിച്ചത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, സിംഹാസനം തുടങ്ങിയ ഒരുപിടി ചിത്രങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചത്. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്.

സിനിമാചിത്രീകരണം മാത്രമല്ല, വരിക്കാശ്ശേരി മനയുടെ പ്രത്യേകത. നൂറ്റാണ്ടുകൾക്കു മുൻപ് കലക്കകണ്ടത്തൂർ കുടുംബത്തിന് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്താണ് മന നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവർ ഇവിടെ ഇന്നു കാണുന്ന വരിക്കാശ്ശേരി മന നിർമ്മിക്കുന്നത് 300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു.

രാജകീയ പ്രൗഢിയാർന്ന മൂന്നുനിലകളോടുകൂടിയ നാലുകെട്ടാണ് പ്രധാന ആകർഷണം. പുറംമോടിയിലെ കാഴ്ചയെക്കാളും ഗംഭീരമാണ് ഉൾവശം. ഏതു ചൂടിലും കുളിർമ നൽകുന്ന അന്തരീക്ഷം. മൂന്നു നിലയുള്ള നാലുകെട്ടിൽ വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ഒക്കെയുള്ള മനയിൽ ഏറെ ആകർഷകം കൊത്തുപണികളോടു കൂടിയ തൂണുകളാണ്. ചുവർചിത്രങ്ങളും, ശിൽപ്പവേലകളും കാണേണ്ട കാഴ്ചതന്നെയാണ്.

ഒറ്റപ്പാലത്തെ ആന ഉടമസ്ഥൻ കൂടിയായ വി. ഹരിദാസ് എന്ന വ്യക്തിയാണ് മനയുടെ ഉടമസ്ഥൻ. ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന് കീഴിലാണ് മനയുടെ സംരക്ഷണവും, നടത്തിപ്പും. വരിക്കാശ്ശേരി മന കുടുംബക്കാർക്ക് ട്രസ്റ്റിൽ സ്ഥാനവും, നിശ്ചിത പങ്കാളിത്തവും നൽകിയിട്ടുണ്ട്.

എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല. ഇപ്പോൾ ഒരാൾക്ക് 30 രൂപ പ്രവേശന ഫീസും ഉണ്ട്. മുകൾ നിലകളിലേക്ക് പ്രവേശനമില്ല. മുറികൾ മിക്കതും പൂട്ടിക്കിടക്കുകയാണ്.