തിരുവനന്തപുരം: ബ്രഹ്മപുരത്ത് വിവാദമായ സോൺട ഇൻഫോടെക് 10 വർഷം മുൻപാണ് സ്ഥാപിതമായത്. കേന്ദ്ര കമ്പനി കോർപ്പറേറ്റ് മന്ത്രാലയത്തിന് കൈമാറിയ രേഖകൾ പ്രകാരം സോൺടയുടെ പ്രധാന ലക്ഷ്യം റിയൽ എസ്റ്റേറ്റും ഫ്ലാറ്റ് നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും അടക്കം നിർമ്മാണ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഒരു കമ്പിനി രൂപീകരിക്കുമ്പോൾ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തെ അറിയിക്കുകയും അവരിൽ നിന്നും അനുമതി വാങ്ങുകയും ചെയ്യാറുണ്ട്.

അതിനായി കമ്പിനി 10 വർഷം മുൻപ് കേന്ദ്ര സർക്കാരിന് നല്കിയ ഓബ്ജക്ടീവാണ് റിയൽ എസ്റ്റേറ്റും ഫ്ളാറ്റു നിർമ്മാണവും അടക്കം അടിസ്ഥാന സൗകര്യ പദ്ധതികൾ, അപ്പാർട്ടുമെന്റുകൾ, വില്ലകൾ, പാർപ്പിട സമുച്ചയങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, റിസോർട്ടുകൾ, ഇൻഫർമേഷൻ ടെക്നോളജി പാർക്കുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വ്യവസായ പാർക്കുകൾ എന്നിവ സ്ഥാപിക്കുക . റോഡുകൾ, ഹൈവേകൾ, റെയിൽവേ, എയർവേകൾ, ജലപാതകൾ, തുറമുഖങ്ങൾ, ഗതാഗത സംവിധാനങ്ങൾ, പാലങ്ങൾ, ശുചിത്വം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയുടെ സജ്ജീകരണം, വികസനം, പാട്ടത്തിനെടുക്കൽ, നിർമ്മാണം, പ്രവർത്തനം, അറ്റകുറ്റപ്പണികൾ, നവീകരണം, വിദ്യാഭ്യാസം, ഭക്ഷണം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക, വാണിജ്യ കെട്ടിടങ്ങൾ, ഫാക്ടറികൾ, കടകൾ, ഓഫീസുകൾ, ഹോട്ടലുകൾ, , റിസർവോയറുകൾ, ടൂറിസ്റ്റ് റിസോർട്ട് കേന്ദ്രങ്ങൾ, അതിഥി മന്ദിരങ്ങൾ, വിശ്രമ മന്ദിരങ്ങൾ, വാട്ടർ ഷെഡുകൾ എന്നിവ സ്ഥാപിക്കുക.

എന്നാൽ 2016 ഓക്ടോബറിൽ രാജ്കുമാർ ചെല്ലപ്പൻപിള്ള കമ്പിനിയുടെ മേജർ ഷെയറുകൾ കൈക്കലാക്കി എം ഡി ആയി എത്തുന്നു. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് അഞ്ചു മാസം കഴിഞ്ഞായിരുന്നു ഈ നിർണായക നീക്കം. വെറും അഞ്ചു ലക്ഷം രൂപ വരുമാനവും 91,92276 രൂപ നഷ്ടത്തിലും പ്രവർത്തിക്കുന്ന കമ്പിനിയിൽ വൈക്കം വിശ്വന്റെ മരുമകൻ എത്തിയത് ദൈവ ദൂതനെ പോലെ ആയിരുന്നു. രാജ്കുമാർ ചെല്ലപ്പൻപിള്ള എം ഡി യായി രണ്ടു മാസം കഴിയുന്നതിന് മുൻപ്്് തന്നെ കമ്പിനിയുടെ മെയിൻ ഒബ്ജെക്ടീവ് മാറ്റി.

പ്രത്യേക ജനറൽ ബോഡി വിളിച്ചാണ് തീരുമാനം എടുത്ത് കോർപ്പറേറ്റ് മന്ത്രാലയത്തെ അറിയിച്ചത്. അതായത് റിയൽ എസ്റ്റേറ്റ് രംഗത്ത് നിന്ന കമ്പനി ഒറ്റയടിക്ക് ഖരമാലിന്യ നിർമ്മാർജ്ജന ദൗത്യത്തിലേക്ക് മാറുന്നു. 2016 ഡിസംബർ 28ന് എടുത്ത് തീരുമാനം പ്രകാരം ആധുനിക മാലിന്യ ശേഖരണ സംവിധാനം സ്ഥാപിക്കൽ, മാലിന്യത്തിൽ നിന്ന് ഊർജ പ്ലാന്റുകൾ സ്ഥാപിക്കൽ, മാലിന്യ ശേഖരണവും ഗതാഗതവും, മതിയായതും ആധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാലിന്യത്തിന്റെയും മലിനജലത്തിന്റെയും ശേഖരണം, ഗതാഗതം, നിർമ്മാർജനം, ശാസ്ത്രീയ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ അനുസൃതമായോ മറ്റ് എല്ലാ പ്രവർത്തനങ്ങളും എന്ന രീതിയിൽ കമ്പനിയുടെ പ്രധാന ഒബ്ജടീവ് മാറ്റുന്നു.

കേരളം മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രതിസന്ധിയിൽപ്പെട്ട്് നിൽക്കുകയും കേരളത്തിലെ നഗരസഭകളിൽ യഥേഷ്ടം കടന്നു ചെല്ലാൻ കഴിയുന്ന സാഹചര്യം ഉറപ്പിക്കുകയും ചെയ്തിട്ടായിരുന്നു ഇങ്ങനെയൊരു മാറ്റം. ഇതോടെ കമ്പിനിയുടെ ശനിദശയും മാറി തുടങ്ങി. കമ്പനി ആഗ്രഹിക്കുന്ന തരത്തിൽ കാര്യങ്ങൾ നീക്കാൻ രാഷ്ട്രീയ പിന്തും കൂടി വന്നതോടെ വെച്ചടി വെച്ചടി കയറ്റമായി. 2019-20 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം വരുമാനം 44,16,75842 രൂപയായി ഉയർന്നു. ലാഭം 5,45,32,793 കോടിയായി. 2020-21 ആയപ്പോഴേയ്ക്കും വരുമാനം 32,99,90363 കോടിയായി. 2022-23 വർഷത്തെ കണക്കുകൾ സോൺട ഇതുവരെ സമർപ്പിച്ചിട്ടില്ല.

2016 ഒക്ടോബറിൽ സോൺട ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായ ശേഷം രാജ്കുമാർ ചെല്ലപ്പൻപിള്ള. 2017 ഒക്ടോബറിൽ മറ്റൊരു കമ്പനിയുടെ കൂടി ഡയറക്ടർ ബോർഡിൽ കടന്നു കൂടി. സോൺട്ട എൻവയോൺമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. പിന്നീട് 2019 ഫെബ്രുവരിയിൽ എഡ്ജവാഴ്സിറ്റി ലേണിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്നു. അതേ വർഷം തന്നെ ജൂലൈയിൽ വേസ്റ്റ് മാനേജ് മെന്റ് കരാർ ലക്ഷ്യം വെച്ച് വീണ്ടും കമ്പനി രൂപീകരിക്കുന്നു. മലബാർ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. 2020 മേയിലും ഇതേ ഉദ്ദേശത്തിൽ വേണാട് വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുന്നു.

2021 ഫെബ്രുവരിയിൽ കൊച്ചി വേസ്റ്റ് മാനേജ്മെന്റ് എന്ന കമ്പനിയും അതേ വർഷം ഏപ്രിലിൽ സൊൺട റീനെർജി എന്ന പേരിലും കമ്പനി തുടങ്ങുന്നു. ഇടതു സർക്കാരിന്റെ കാലത്ത് തന്നെയാണ് രാജ് കുമാർ ഇത്രയധികം കമ്പനികൾ രൂപീകരിച്ചിരിക്കുന്നത്. വൈക്കം വിശ്വന്റെ മരുമകനന് മാലിന്യ സംസ്‌ക്കരണത്തിന് കരാർ കിട്ടാൻ വഴിവിട്ട നീങ്ങൾ നടന്നുവെന്ന പ്രതിപക്ഷ കുറ്റപ്പെടുത്തലുകൾക്ക് ശക്തിപകരുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.കൂടാതെ ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ വിവാദത്തിൽ പെട്ട സോൺട ഇൻഫ്രാസ്ട്രക്ചർ കമ്പിനിയുടെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കുന്ന കാര്യത്തിലും രാജ് കുമാർ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തെ പറ്റിച്ചിരിക്കുകയാണ്. 2021-22 വർഷത്തെ വാർഷിക ജനറൽ ബോഡിക്ക് ശേഷം കണക്കുകൾ സമർപ്പിക്കേണ്ടതാണ്. 2022 ഓഗസ്റ്റ് വരെ സമയം ഉണ്ടായിരുന്നിട്ടും വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. പിഴ ഒടുക്കി പിന്നീട് കണക്കുകൾ സമർപ്പിക്കാനാവും ശ്രമിക്കുക. ഇത്തരത്തിൽ ദൂരുഹതകൾ മാത്രമുള്ള കമ്പിനിയെ സർക്കാർ

സംരക്ഷിക്കുകയാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. നിയമസഭയിൽ അടക്കം കമ്പനിയെ പിന്തുണച്ച് സർക്കാർ രംഗത്തു വരുന്നുണ്ട്.. ഇതിനിടെ ബ്രഹ്മപുരത്തെ വിവാദമായ സോൺട കമ്പനിക്കെതിരെ ആരോപണവുപമായി മുൻ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടമാർ രംഗത്ത് എത്തിയിട്ടുണ്ട്്. ജർമ്മൻ പൗരനായ പാട്രിക് ബോർ, മലയാളി ഡെന്നിസ് ഈപ്പൻ എന്നിവരാണ് പരാതിക്കാർ. അതീവ ഗുരുതര ആരോപണമാണ് ഉയർത്തുന്നത്.സോൺടയിലെ പ്രധാനി രാജ്കുമാർ ചെല്ലപ്പൻ പിള്ള നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചുവെന്നാണ് ആരോപണം.

ഉന്നത രാഷ്ട്രീയ ബന്ധം ഉയർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഈ കമ്പനിക്കെതിരെ ഇവർ പരാതി നൽകിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയമാണ് ഇവർ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. 30 കോടിയിലധികം രൂപ രാജ്കുമാർ പിള്ളയിൽ നിന്നും തിരിച്ചു കിട്ടാനുണ്ട് എന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ 4 വർഷമായി ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ നടക്കുകയാണ്. ഗുരുതര സാമ്പത്തിക ആരോപണമാണ് ഉയർത്തുന്നത്.

അതേസമയം സോൺട ഇൻഫ്രാടെക്കിന് കോഴിക്കോട്ടും കരാറുകൾ ഉണ്ട് എന്ന വാർത്തകളും പുറത്തു വരുന്നു. നഗരമാലിന്യം തള്ളുന്ന ഞെളിയൻപറമ്പിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു രണ്ട് കരാറുകളാണു കമ്പനിക്കുള്ളത്. മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാൻ 7.75 കോടി രൂപയുടെ കരാറും മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റ് നിർമ്മിക്കാൻ 250 കോടി രൂപയുടെ കരാറുമാണു നൽകിയത്. 4 വർഷം കഴിഞ്ഞിട്ടും 7.75 കോടി രൂപയുടെ കരാർ പ്രകാരമുള്ള ജോലികൾ പകുതി പോലും പൂർത്തിയാക്കിയില്ല. പ്ലാന്റ് നിർമ്മാണം ആരംഭിച്ചതുമില്ല. ബ്രഹ്മപുരത്തെ കരാർ വിവാദമായതിനു പിന്നാലെയാണ്, അതിനേക്കാൾ മുൻപ് ആരംഭിച്ച ഞെളിയൻപറമ്പ് കരാറിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. സോണ്ട ഇൻഫ്രാടെക്കിന് കരാർ നൽകിയതു മുതലുള്ള ഇടപാടുകളിൽ ദുരൂഹതയുണ്ട്.

ഇവരെ സർക്കാർ തലത്തിൽ തിരഞ്ഞെടുത്ത ശേഷം കോർപറേഷനിൽ അടിച്ചേൽപ്പിക്കുകയായിരുന്നെന്നാണു വിവരം. കരാർ നൽകി 4 വർഷമായിട്ടും ആദ്യ ഘട്ടമായ ബയോ മൈനിങ് പോലും പൂർത്തിയാക്കിയിട്ടില്ല. മഴ, കോവിഡ് എന്നീ കാരണങ്ങളാൽ 4 തവണ കരാർ നീട്ടി. ഇതുവരെ 1.23 കോടി രൂപ കോർപറേഷൻ നൽകി. എൻജിനീയറിങ് വിഭാഗത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണു തുക നൽകിയത്. അവസാനം നൽകിയ കാലാവധി 2022 നവംബറിൽ പൂർത്തിയായി. ഇതുവരെ നീട്ടിയിട്ടില്ല. എങ്കിലും, 75 % പണി പൂർത്തിയാക്കിയതിനാൽ ബാക്കി തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് കമ്പനി കോർപറേഷനു വീണ്ടും കത്തു നൽകിയിട്ടുണ്ട്. പണം അനുവദിക്കരുതെന്നാണ് എൻജിനീയറിങ് വിഭാഗത്തിന്റെ ശുപാർശ. ഇതുവരെയുള്ള പണി പരിശോധിച്ച് ഉറപ്പു വരുത്തി മാത്രം പണം അനുവദിച്ചാൽ മതിയെന്നും ശുപാർശ ചെയ്തിട്ടുണ്ട്. കൗൺസിൽ അതൃപ്തി രേഖപ്പെടുത്തിയതിനാൽ കരാർ റദ്ദാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.