ലണ്ടൻ: യു കെയിൽ അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്കെതിരെയുള്ള നടപടികൾ സർക്കാർ കർശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ സൗത്താംപ്ടണിലെ അല്മ റോഡിലെ ആറിടങ്ങളിൽ ഹോം ഓഫീസ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. കെയർ മേഖലയിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ ഉദ്ദേശിച്ചുള്ളതായിരുന്നു റെയ്ഡ്.

30 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും അടക്കം ആറുപേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ബോത്സ്വാന, സിംബാബ്വേ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവർക്ക് ആർക്കും തന്നെ യു കെയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരുന്നില്ല. അതിൽ നാല് പേർ കെയർമേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാല് പേരെ ഉടനടി നാടുകടത്തുമെന്നറിയുന്നു. ഒരാൾ വോളന്ററി റിട്ടേൺ സർവീസിനു കീഴിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ തയ്യാറായിട്ടുണ്ട്. പെർമിറ്റോ അല്ലെങ്കിൽ അഭയാർത്ഥി സ്റ്റാറ്റസിന് അപേക്ഷിക്കുകയോ ചെയ്യാതെ അനധികൃതമായി യു കെയിൽ താമസിക്കുന്നവർക്ക് സ്വന്തം നാട്ടിലേക്ക് സ്വമേധയാ മടങ്ങിപ്പോകുന്നതിനുള്ള പദ്ധതിയാണിത്. മറ്റു രണ്ടു പേരിൽ ഒരാളെ ഇമിഗ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചപ്പോൾ മറ്റൊരാൾ രേഖകൾ തിരുത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോഴും ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ തുടരുന്നു.

കെയർ മേഖലയിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ ബ്രൈസെം എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു റെയ്ഡും അറസ്റ്റുകളും. അനുമതിയില്ലാതെ, അവശ ജനങ്ങളെ ശുശ്രൂഷിക്കുന്നതിനായി അന്ദധികൃത കുടിയേറ്റക്കാർ എത്തുന്നത് തടയുക അതുപോലെ യു കെ ഇമിഗ്രേഷൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നിവയാണ് ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്ന് സൂത്ത് സെനട്രൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മാറ്റ് വിൽകിൻസൺ പറഞ്ഞു.