"ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കാണുന്നത് പോലെയല്ല എന്റെ ജീവിതം. ആളുകള്‍ കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത്. നമ്മളെ പോലെയാകണമെന്ന് പറഞ്ഞ് കമന്റുകളൊക്കെ കാണാറുണ്ട്. മറ്റെല്ലാവരെയും പോലെ പ്രശ്‌നങ്ങളും ടെന്‍ഷനുമൊക്കെയുള്ള ആളാണ് ഞാനും. ധാരാളം ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദങ്ങളുമൊക്കെയുള്ള മേഖലയാണിത്. ഒരു സിനിമ റിലീസാകുമ്പോഴേക്കും ആയുസില്‍ നിന്ന് രണ്ടു വര്‍ഷം കുറയുന്ന അവസ്ഥയാണ്. ചിലപ്പോള്‍ അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ട്''- എവിടെയും പോസറ്റിവീസ് സ്പീച്ചുകളുടെയും മോട്ടിവേഷന്‍ ടോക്കുകളും നടക്കുന്ന സമയത്താണ് ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു താരം പറയുന്നത്. അതാണ് നടന്‍ ടൊവീനോ തോമസിനെ വ്യത്യസ്തനാക്കുന്നത്.

എല്ലാവരും ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ ടൊവീനോ ശാസ്ത്രത്തെക്കുറിച്ച് പറയും. എല്ലാവരും ജീവിത വിജയങ്ങളെക്കുറിച്ച് പറയുമ്പോള്‍ ടൊവീനോ പരാജയങ്ങളെക്കുറിച്ച് പറയും. ഫാന്‍സുകാരോട് തനിക്കുവേണ്ടി മാത്രം ജീവിച്ച് തീരരുത് എന്നും നിങ്ങളുടെ തൊഴിലും കുടുംബവുമാണ് ഒന്നാമത് വേണ്ടതെന്ന് പറയും. എല്ലാതരത്തിലും വ്യത്യസ്തനായ ഒരു താരമാണ് അയാള്‍.

ഇപ്പോഴിതാ മലയാളം ബോക്സോഫീസിലും ടെവീനോക്കാലമാണ്. ഈ യുവ നടന്‍ മൂന്ന് വ്യത്യസ്തമായ വേഷങ്ങളില്‍ എത്തിയ, അജയന്റെ രണ്ടാം മോഷണം എന്ന എആര്‍എം വെറും നാലുദിവസം കൊണ്ടാണ് 25 കോടി ക്ലബിലെത്തി ഓണം തൂക്കിയത്. ഇതോടെ ഒരു പുതിയ സൂപ്പര്‍താരം പിറക്കുന്നു, എന്ന് ചലച്ചിത്ര മാധ്യമങ്ങള്‍ എഴുതുകയാണ്. എന്നാല്‍ ടൊവീനോയാവട്ടെ, സൂപ്പര്‍താരം എന്ന സങ്കല്‍പ്പത്തിന് തന്നെ എതിരാണ്. തന്റെ ജോലി നന്നായി ആസ്വദിച്ച് ചെയ്യുന്നു, അതുപോലെ കരിയറില്‍ ശ്രദ്ധിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കുന്നു. ശരിക്കും ഒരു വ്യത്യസ്തമായ ജീവിതം തന്നെയാണ് ഈ 36കാരന്റെത്.

സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന്

പിതാവ് സിനിമാക്കാരന്‍ ആയതുകൊണ്ട് സിനിമയില്‍ എത്തിയ ആളല്ല, ആരാധകരുടെ ടൊവി. പൊരുതിക്കയറിയാണ് അയാള്‍ ഇന്ന് കാണുന്ന സിംഹാസനത്തില്‍ ഇരിക്കുന്നത്. യാതൊരു സിനിമാ പാരമ്പര്യവുമുള്ള കുടുംബത്തിലല്ല ടൊവീനോ ജനിച്ചത്. അഡ്വ.ഇല്ലിക്കല്‍ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ടൊവീനോക്ക് വെള്ളിത്തിരയുടെ ലോകം എന്നത് സ്വപ്നങ്ങള്‍ മാത്രമായിരുന്നു. സഹോദരങ്ങളായ ടിങ്സ്റ്റനും ധന്യയും തന്റെ കരിയറില്‍ വലിയ പ്രചോദനമായെന്ന് ടോവീനോ പറയാറുണ്ട്. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലും, സെക്കന്‍ഡറി വിദ്യാഭ്യാസം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലിലും, ബിരുദ പഠനം തമിഴ്‌നാടു കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോയമ്പത്തൂരിലും ആയിരുന്നു.




പഠനം കഴിഞ്ഞ ഉടന്‍ ഒരു ഐടി കമ്പനിയില്‍ ജോലികിട്ടി. എന്നാല്‍ ടൊവീനോയുടെ മനസ്സ് സിനിമക്ക് ഒപ്പം ആയിരുന്നു. ഈ സംഘര്‍ഷം കൂടിയപ്പോള്‍, പ്ലസ് ടു തൊട്ട് ഒപ്പമുള്ള പ്രണയിനിയും പിന്നീട് ഭാര്യയുമായ ലഡിയ ആണ് അദ്ദേഹത്തോട് ജോലി രാജിവെച്ച് സിനിമയില്‍ ഒരു കൈ നോക്കാന്‍ ്പറഞ്ഞത്. പക്ഷേ വീട്ടുകാരെകൊണ്ട് അത് സമ്മതിപ്പിച്ചെടുക്കാന്‍ ടൊവിനോ ഒരുപാട് പാടുപെട്ടു.

ഒരു അഭിമുഖത്തില്‍ ടൊവിനോയുടെ അച്ഛന്റെ ഇങ്ങനെ പറയുന്നു 'സിനിമ എന്ന് പറഞ്ഞപ്പോള്‍ ഉത്കണ്ഠ ഉണ്ടായിരുന്നു. ഒരു നിലയില്ലാ കയമാണല്ലോ. മക്കളെല്ലാം സെറ്റിലായി നമ്മള്‍ സന്തോഷമായിട്ട് ഇരിക്കുന്ന സമയമായിരുന്നു. ടിങ്സ്റ്റണും ടൊവിനോയ്ക്കും അത്യാവശ്യം നല്ല കമ്പനിയില്‍ ജോലി കിട്ടി. ഞാനും ഭാര്യയും സന്തോഷത്തിലിരിക്കുന്ന സമയത്താണ് ടൊവിനോയ്ക്ക് സിനിമയിലേയ്ക്ക് പോകണമെന്ന് പറയുന്നത്. പക്ഷേ ഞാന്‍ അത് എതിര്‍ത്തു. ടൊവിനോ പണ്ടുമുതലേ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അത് നടത്തി കിട്ടും വരെ ബാക്കിയുള്ളവര്‍ക്ക് സമാധാനം തരാറില്ല. അവന്‍ എപ്പോഴും സിനിമയില്‍ പോണമെന്ന് പറഞ്ഞോണ്ട് ഇരിക്കുമായിരുന്നു.

സമ്മതിക്കാതെ ആയപ്പോള്‍ പെട്ടെന്ന് ഒരു ദിവസം വീട്ടില്‍ അമ്മയെ വിളിച്ചിട്ട് പറഞ്ഞു, തന്റെ ഒരു കൂട്ടുകാരന്‍ ജോലി രാജി വയ്ക്കണമെന്ന് പറഞ്ഞിട്ട് വീട്ടുകാര്‍ സമ്മതിച്ചില്ല, അതുകൊണ്ട് അവന്‍ കെട്ടിടത്തിന്റെ മോളില്‍ നിന്ന് ചാടി മരിച്ചുവെന്ന്. അത് കേട്ടപ്പോള്‍ അവന്റെ ഉള്ളിലുള്ള ആവേശം എനിക്ക് മനസിലായി. അവനോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചു. നിനക്കു ഇത് എന്നോട് പറയാനുള്ള ധൈര്യമുണ്ടായല്ലോ. നല്ല കാര്യം എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ സിനിമയിലേക്ക് പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നീ സിനിമയില്‍ എന്തെങ്കിലും ആവണം, അല്ലെങ്കില്‍ വീണ്ടും ജോലിക്കു കയറണം എന്ന് പറഞ്ഞു. അതവന്‍ സമ്മതിച്ചു.' -അച്ഛന്‍ തോമസ് പറയുന്നു.

അപമാനങ്ങളില്‍ കരഞ്ഞ കാലം

ഒരു വര്‍ഷമാണ് സിനിമയില്‍ എന്തെങ്കിലും ആവാന്‍ വീട്ടുകാര്‍ ഈ യുവാവിന് നല്‍കിയത്. സിനിമയില്‍ ആരെയും പരിചയമില്ല. ഗോഡ് ഫാദര്‍മാര്‍ ആരുമില്ല. എന്നിട്ടും ടൊവീനോ ശ്രമം തുടര്‍ന്നു. പലരും ഇറക്കിവിട്ടു. മലയാളത്തിന് ചേരാത്ത നോര്‍ത്ത് ഇന്ത്യന്‍ മുഖം, മലയാളിത്തമില്ലാത്ത ശരീരഭാഷ എന്നിങ്ങനെയുള്ള പല പഴികളും അക്കാലത്ത് കേട്ട്. പലപ്പോഴും തലയണയില്‍ മുഖം അമര്‍ത്തി താന്‍ കരഞ്ഞ കഥയും ടൊവീനോ പില്‍ക്കാലത്ത് പറഞ്ഞു. അന്നൊക്കെ തണലായി നിന്നത് ജ്യേഷ്ഠന്‍, ടിങ്ങ്സ്റ്റര്‍ ആയിരുന്നു. അയാള്‍ക്ക് അക്കാലത്ത് കിട്ടിയിരുന്നു 9000 രൂപയുടെ തുഛമായ വരുമാനത്തില്‍നിന്നാണ്, ടെവീനോയുടെ വട്ടച്ചെലവും നടന്നുപോയത്. ചേട്ടന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ താന്‍ ഒന്നും ആകില്ലായിരുന്നെന്ന് ഈ യുവ നടന്‍ പില്‍ക്കാലത്ത് പറയുകയുണ്ടായി.

അഭിനയത്തിലേക്ക് എത്താനുള്ള ഒരു വഴിയാണ് മോഡലിങ്ങ് എന്ന് പലരും പറഞ്ഞതോടെ ടൊവീനോ ആ നിലക്കും ഭാഗ്യം പരീക്ഷിച്ചു. അങ്ങനെ കുറേ അലഞ്ഞതിന് ശേഷമാണ് മലയാള ചലച്ചിത്രലോകത്തിലേക്ക് എന്‍ട്രി കിട്ടുന്നത്. 2012-ല്‍ പുറത്തിറങ്ങിയ 'പ്രഭുവിന്റെ മക്കള്‍' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം, മലയാളത്തിലെ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളില്‍നിന്ന് മാറിയുള്ള ഒരു എത്തീസ്റ്റ് മൂവി ആയിരുന്നു. പക്ഷേ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.

പിന്നീട് തീവ്രം എന്ന ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവര്‍ത്തിച്ചു. അന്ന് രൂപേഷ് പീതാബരനുമായും മാര്‍ട്ടിന്‍ പ്രക്കാട്ടുമായും ഒക്കെ ഉണ്ടാക്കിയ സൗഹൃദം ടൊവീനോക്ക് വഴിത്തിരിവായി. അങ്ങനെയാണ് 2013ല്‍ പുറത്തിറങ്ങിയ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലെ നെഗറ്റീവ് ടെച്ചുള്ള രാഷ്ട്രീയക്കാരന്റെ വേഷം ചെയ്തത്. അത് ശ്രദ്ധിക്കപ്പെട്ടു. അതേ വര്‍ഷം തന്നെ കൂതറ, യൂ ടൂ ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

മായാനദി മുതല്‍ എആര്‍എംവരെ

പക്ഷേ ടൊവീനോ തോമസ് എന്ന നടന് ബിഗ് ബ്രേക്ക് കൊടുത്തത് 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ്. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അപ്പു എന്ന കാഞ്ചനമാലയെ പ്രണയിക്കുന്ന സഹനടന്‍ പ്രേക്ഷകരുടെ അരുമയായി. പീന്നിടങ്ങോട്ട് ടൊവീനോക്ക്, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ചാര്‍ലിയിലെ വേഷവും പ്രശംസ പിടിച്ചുപറ്റി. അതുപോലെ ഒരു നടന്‍ എന്ന നിലയിലുള്ള ടൊവീനോയുടെ വളര്‍ച്ച കണ്ടത് ഗപ്പി എന്ന ചിത്രത്തിലൂടെ ആയിരുന്നു. നല്ല ചിത്രമെന്ന നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടും ചിത്രം തീയേറ്റില്‍ വിജയിച്ചില്ല. പക്ഷേ ഡിവിഡി വില്‍പ്പനയില്‍ ചിത്രം റെക്കോര്‍ഡിട്ടു. പിന്നീട് നല്ല സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോഴൊക്കെ ഗപ്പിയുടെ അനുഭവം എന്ന വാക്ക് നിരന്തരം ഉപയോഗിക്കപ്പെട്ടു.




പിന്നീട് പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത, ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിച്ച വമ്പന്‍ ഹിറ്റായിരുന്നു. ഒരു നായകന്‍ എന്ന നിലയില്‍ ടൊവീനോ ഉയര്‍ത്തപ്പെട്ടത് ഈ പടത്തിലൂടെയാണ്. ഗോദ, മായാനദി, ആമി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, ഫോറന്‍സിക്ക് ഈ ചിത്രങ്ങളെല്ലാം ടൊവീനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ഇതില്‍ ബേസില്‍ ജോസഫിന്റെ ഗോദ, ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി, ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. മായാനദിയിലെ മാത്തന്‍ ടൊവീനോക്ക് വലിയ കീര്‍ത്തി സമ്മാനിച്ചു. ചിത്രം ബോളിവുഡിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. മലയാളത്തിനു പുറമെ തമിഴിലും ടൊവീനോ തിളങ്ങിയിട്ടുണ്ട്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം മാരി 2 ആയിരുന്നു തമിഴിലെ ടൊവീനോയുടെ ആദ്യ ചിത്രം. ബീജ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവീനോ അവതരിപ്പിച്ചത്. അതും ഗംഭീരമായിരുന്നു.

പക്ഷേ ടൊവീനോ എന്ന നടന്റെ യഥാര്‍ഥത്തിലുള്ള പടം വരാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു, മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'. കോവിഡ് മഹാമരിയുടെ നിഴലിലെ തീയേറ്റര്‍ അനിശ്്ചിതത്വത്തിനുശേഷം നെറ്റ്ഫിള്ക്സില്‍ ഇറങ്ങിയ ചിത്രം, പക്ഷേ വളരെ പെട്ടെന്ന് ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ ചിത്രം വേള്‍ഡ് ട്രെന്‍ഡിങ്ങ് ചാര്‍ട്ടില്‍ എത്തി. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊന്നും കിട്ടാത്ത സൗഭാഗ്യമാണ്, ഈ ചിത്രം വഴി, ടൊവീനോക്ക് കിട്ടിയത്. മുബൈയിലും, കൊല്‍ക്കൊത്തിയയും, ദല്‍ഹിയിലും മാത്രമല്ല, അമേരിക്കയിലും, കാനഡിയിലും ചൈനയിലുമൊക്കെ ചിത്രം ആളുകള്‍ കണ്ടു. ചൈനയിലെ കുട്ടികള്‍ മിന്നല്‍ മുരളി കണ്ട് പൊട്ടിച്ചിരിക്കുന്ന ഒരു വീഡിയോ തന്നെ ഉണ്ടായിരുന്നു. തീയേറ്റുകളില്‍ റലീസ് ചെയ്യുകയായിരുന്നെങ്കില്‍ ചിത്രം നിശ്ചയമായും നൂറുകോടി ക്ലബില്‍ എത്തുമായിരുന്നു.




മിന്നല്‍ മുരളിയുടെ വന്‍ വിജയത്തോടെ ഇതാ മലയാളത്തില്‍നിന്ന് ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. പക്ഷേ നല്ല സിനിമകള്‍ ഇറങ്ങിയിട്ടും അവയെല്ലാം പരാജയപ്പെടാനായിരുന്നു ഈ യുവ താരത്തിന്റെ വിധി. നാരദന്‍, വാശി, ഡിയര്‍ ഫ്രണ്ട് തുടങ്ങി മിന്നല്‍ മുരളിക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങള്‍ ഒക്കെയും, കലാപരമായി മികച്ച അഭിപ്രായം ഉണ്ടാക്കിയെടുത്തവെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.

എന്നാല്‍ ഈ പരാതി പൂര്‍ണ്ണമായും പരിഹരിച്ചുകൊണ്ടാണ് 'തല്ലുമാല' ഇറങ്ങിയത്. ഇത്രത്തോളം കഷ്ടപ്പാട് അനുഭവിച്ച ചിത്രം, വേറെ ഇല്ലെന്നാണ് ടൊവീനോ പറയുന്നത്. കാരണം ഖാലിദ് റഹ്‌മാന്‍ എന്ന സംവിധായകന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു ഈ പടത്തിലെ തല്ലിന് നല്ല ഇംപാക്റ്റ് കിട്ടിണമെന്ന്. അതിനാല്‍ തന്നെ അടി പലപ്പോഴും ഒറിജിനല്‍ അടിയായി. തുടക്കം മുതല്‍ ഒടുക്കംവരെയുള്ള തല്ലുസീനുകളില്‍ എത്ര മുന്‍കരുതല്‍ ഏറ്റാലും അടി കിട്ടും. റീടേക്കുകള്‍ വരുമ്പോഴൊക്കെ വലിയ പ്രയാസമാണ് നടന്‍മാര്‍ക്ക് ഉണ്ടായിരുന്നത്. അങ്ങനെ അടികൊണ്ടും കൊടുത്തുമാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. പക്ഷേ അത് തീയേറ്റുകളില്‍ ട്രെന്‍ഡിങ്ങ് ആയി. അതോടെ. ശരിക്കും യൂത്തന്‍മ്മാരുടെ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് ഈ നടന്‍. പിന്നീട് അങ്ങോട്ട് പക്ഷേ ടൊവീനോക്ക് വലിയ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 2018 എന്ന ചിത്രം ബ്ലോക്ക് ബസ്റ്ററിനുശേഷവും ടൊവീനോയുടേതായി ഫ്ളോപ്പുകള്‍ ഉണ്ടായി. പക്ഷേ ഇപ്പോഴിതാ, എആര്‍എം എന്ന സിനിമയുടെ വിജയത്തോടെ വീണ്ടും ടൊവീനോയെ കാത്ത് സൂപ്പര്‍താര പദവിയെത്തികയാണ്.



വ്യത്യസ്തമായ ചിന്തകള്‍

അതുപോലെ സാമൂഹിക വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാതെ ഡിപ്ലോമാറ്റിക്കായി നില്‍ക്കുന്ന വ്യക്്തിയല്ല ഈ 36കാരന്‍. ഉറച്ച അഭിപ്രായങ്ങള്‍ ഉള്ള വരും വരായ്കള്‍ നോക്കാതെ പ്രതികരിക്കുന്ന ശരിക്കും തന്‍േറടിയാണ്. പ്രാര്‍ത്ഥന കൊണ്ടുന്നും ഒരു ഫലവും ഇല്ലെന്ന് ചെറുപ്പത്തില്‍ തന്നെ തനിക്ക് ബോധ്യപ്പെട്ടുവെന്ന ടൊവീനോയുടെ ഒരു ഇന്റവ്യൂ ഏറെ വിവാദമായിരുന്നു. പെന്തക്കോസ്്ത് പാസ്റ്റര്‍മാര്‍ പോലും ഇതിന് മറുപടിയുമായി എത്തി. താന്‍ ഒരു വിശ്വാസിയല്ലെന്ന് പറയാനും ടൊവീനോക്ക് യാതൊരു മടിയുമില്ല. കാര്യങ്ങള്‍ അന്വേഷിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഒരു അജ്ഞേയവാദിയാണ് താന്‍ എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നത്. അതുപോലെ മതത്തേക്കാള്‍ ഉപരിയായി ശാസ്ത്രത്തിനാണ് നാം ആധുനിക കാലത്ത് ഊന്നല്‍ നല്‍കേണ്ടത് എന്നാണ് ടോവീനോയുടെ അഭിപ്രായം.

കരിയറിന്റെ ആദ്യകാലത്ത് വയനാട്ടിലെ ഒരു കോളജില്‍ ഫങ്ങ്ഷനുമായ ടൊവീനോയെ ചില കുട്ടികള്‍ കൂവി. അദ്ദേഹം ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു അത്. ആ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലുടെ കുവിച്ചാണ് ടൊവീനോ തിരിച്ചടിച്ചത്. ഇതിനെതിരെ കെഎസ്യു പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. അതുപോലെ സമീപകാലത്ത് നടന്ന പല വിഷയങ്ങളിലും തന്റെ ഇടപെടലുകള്‍കൊണ്ട് താരം ശ്രദ്ധേയനായിരുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ തെരുവ് നാടകം കളിച്ച് പ്രതിഷേധിച്ച അലന്‍സിയറിന് അദ്ദേഹം പിന്തുണ നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ടൊവീനോക്ക് യാതൊരു പേടിയുമില്ല. മുമ്പ് ഏഷ്യാനെറ്റ്, സിനിമയില്ലെങ്കില്‍ തൂമ്പയെടുത്ത് കിളയ്ക്കാന്‍ പോകുമെന്ന് പറഞ്ഞ് ടൊവീനോയുടെ ഒരു വാര്‍ത്ത വളച്ചൊടിച്ച് കൊടുത്തിരുന്നു. ഇതില്‍ പരസ്യമായി കമന്റിട്ടാണ് ഈ നടന്‍ പ്രതിഷേധിച്ചത്. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

പൊതുവെ മലയാള സിനിമക്കാര്‍ക്ക് പേടിയാണ് ജാതിയെയും മതത്തെയും തൊട്ടുള്ള കളികള്‍. പക്ഷേ ടൊവീനോ മലയാളിയുടെ സൂക്ഷമായ മതക്കളിപോലും തിരിച്ചറിയുന്നുണ്ട്. തന്നെ ഇച്ചായാ എന്ന് വിളിക്കുന്നത്, എന്തിനാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ ചോദിച്ചത് വൈറല്‍ ആയിരുന്നു. 'നടന്‍ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും, ഹിന്ദു ആണെങ്കില്‍ ഏട്ടന്‍ എന്നും ഒക്കെ വിളിക്കുമ്പോള്‍, എനിക്ക് അതില്‍ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ എന്റെ മക്കളോട് വരെ പറഞ്ഞു കൊണ്ടിരിക്കുന്നത് നിങ്ങള്‍ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, ടോവിനോ എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ്.''- ഇങ്ങനെയാണ് ടൊവീനോ പറയുന്നത്.

പ്രണയം തന്നെ ജീവിതം

അതുപോലെ ക്യാമറക്ക് പുറത്തും തീര്‍ത്തും ജന്റില്‍മാന്‍ ആണ് ടൊവീനോ. പ്ലസ്ടുകാലം മുതല്‍ താന്‍ പ്രണയിച്ച് പിന്നീട് സ്വന്തമാക്കിയ ഭാര്യ ലിഡിയക്കും മക്കള്‍ക്കും ഒപ്പം സമയം ചെലവിടാനാണ് അദ്ദേഹം ഏറെ ആഗ്രഹിക്കുന്നത്. തന്റെ പ്രണയത്തെക്കുറിച്ച് ടൊവീനോ ഇങ്ങനെ പറയുന്നു. ''19 വയസ്സുള്ളപ്പോഴാണ് എന്റെ പ്രണയം വീട്ടില്‍ പിടിച്ചത്. അന്ന് അപ്പന്‍ കലിപ്പിലായിരുന്നു. പക്ഷേ ചേട്ടനാണ് ശാന്തനാക്കിയത്. ഇഷ്ടമുള്ള പെണ്ണിനെ കല്യാണം കഴിച്ചു കഴിഞ്ഞാല്‍ നിന്നെ വീട്ടില്‍ നിന്ന് പുറത്താക്കി പാതി സ്വത്ത് തരില്ല എന്നു പറയുന്ന സിനിമയിലെ അപ്പന്മാരെ പോലെയൊന്നുമല്ല ഞാന്‍. നീ ആരെ കല്യാണം കഴിച്ചാലും കല്യാണം കഴിക്കുന്ന അന്നു മുതല്‍ അവളെന്റെ മോളാണ്. അതില്‍ മാറ്റമൊന്നുമില്ല. പക്ഷേ നിന്റെ പ്രായം ഇതായതോണ്ട് നിനക്കൊരു തീരുമാനമെടുക്കാനുള്ള പക്വതയുണ്ടോ എന്നനിക്കറിയില്ല. ഇങ്ങനത്തെ ഒരു അപ്പനാണ് അദ്ദേഹം''- ടൊവീനോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഭാര്യ ലിഡയയും ചേട്ടന്‍ ടിങ്സ്റ്റനും ഏത് പ്രതിസദ്ധിയിലും തനിക്കൊപ്പം ഉണ്ട് എന്നയാണ് തന്റെ ധൈര്യമെന്നും അദ്ദേഹം പറയുന്നു.




'പണ്ട് താന്‍ വളരെ പെട്ടന്ന് ദേഷ്യം വരുന്ന മനുഷ്യന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. ഞാന്‍ പണ്ട് ടോക്സിക്ക് ആയിരുന്നു എന്ന് അംഗീകരിക്കുന്നതില്‍ എനിക്കൊരു പ്രശ്നവുമില്ല. പണ്ട് എന്നെ അറിയുന്നവര്‍ക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് ഒരു കൗതുകം ഉണ്ടാകും. എന്റെ ദേഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഭാര്യ ലിഡിയ ആണെന്ന് ഞാന്‍ പറയും. തെറ്റ് പറ്റിയാല്‍ തിരുത്തണം മുന്നോട്ട് പോകണം, അതാണ് എന്റെയൊരു രീതി''--ടൊവിനോ പറയുന്നു.

ഇനി സൂപ്പര്‍ താരത്തിലേക്ക്

ഒരുപാട് സഹവേഷങ്ങളും താരം ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് മനോരമയില്‍വന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു-'നായകനെ മാത്രം കാണാനല്ലല്ലോ എല്ലാവരും സിനിമയ്ക്ക് വരുന്നത്. കഥയും എല്ലാ കഥാപാത്രങ്ങളും നന്നായെങ്കില്‍ മാത്രമെ സിനിമ നന്നാകൂ. ഓര്‍മിക്കപ്പെടൂ. എന്നെ മാത്രം കാണാനല്ല മറിച്ച് സിനിമ കാണാനാണ് ആളുകള്‍ വരുന്നത്. സിനിമ എന്നത് ഒരു ടോട്ടല്‍ പാക്കേജ് ആണ്. അല്ലാതെ ഇതൊരിക്കലും ഒരു വണ്‍മാന്‍ ഷോ അല്ല. എല്ലാവരും നന്നാകണം. എല്ലാ കഥാപാത്രങ്ങളും നന്നാകണം. അപ്പോള്‍ സിനിമയും നന്നാവും.

ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നതില്‍ താല്‍പര്യമില്ല. ഒറ്റവരിയില്‍ ഒരു കഥ എക്സൈറ്റിങ്ങ് ആകുന്നതായി ഒരിക്കലും എനിക്ക് തോന്നിയിട്ടുമില്ല. വ്യത്യസ്തമായ കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ അതു തിരഞ്ഞെടുക്കും. അതിനു മുമ്പ് അതിന്റെ സംവിധായകന്‍ ആരാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണ്, അതു പോലെ ആ സിനിമയ്ക്കു പിന്നിലുള്ള ടീം ആരാണ് ഇതൊക്കെ നോക്കാറുണ്ട്. എല്ലാം ഒത്തു വരുമ്പോഴാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. ''- ടൊവീനോ പറയുന്നു.

ഫാന്‍സ് അസോസിയേഷന്‍ വേണോ വേണ്ടയോ എന്ന ചോദ്യത്തിന് ടൊവീനോ ഇങ്ങനെ മറുപടി പറയുന്നു-'ഫാന്‍സ് അസോസിയേഷന്‍ തുടങ്ങേണ്ട എന്നു തീരുമാനിച്ചിരുന്നയാളാണ് ഞാന്‍. എനിക്കു പല നല്ല നടന്മാരോടും ആരാധനയുണ്ട്. പക്ഷെ ഞാന്‍ ഒരു ഫാന്‍സ് അസോസിയേഷനിലും അംഗമല്ല. എന്നാല്‍ എനിക്ക് ഇപ്പോള്‍ ഒരു ഫാന്‍സ് അസോസിയേഷനുണ്ട്. ഒരുപാടു പേര്‍ നിരന്തരമായി വിളിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ പറയുന്ന കുറച്ചു കാര്യങ്ങള്‍ അംഗീകരിക്കാമെങ്കില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിക്കോ എന്നു പറഞ്ഞു. മറ്റു നടന്മാരെയോ അവരുടെ ഫാന്‍സിനെയോ കളിയാക്കാനോ മോശമാക്കാനോ എന്റെ പേര് ഉപയോഗിക്കരുതെന്നാണ് ആദ്യം പറഞ്ഞത്.

എന്നെ സംബന്ധിച്ച് സിനിമയെന്നത് എന്റെ ജീവിതമാണ്, ജോലിയാണ്, ഉപജീവനമാര്‍ഗമാണ്, എല്ലാമാണ്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവനെ സംബന്ധിച്ച് സിനിമ എന്നത് ഒരു വിനോദോപാധി മാത്രമാണ്. അത്രയും പ്രാധാന്യമേ കൊടുക്കാവൂ. ആദ്യം കുടുംബം പിന്നെ കൂട്ടൂകാര്‍ നാട്ടുകാര്‍ ഒടുവില്‍ സിനിമ. അത്ര പോലും പ്രാധാന്യം സിനിമയിലഭിനയിക്കുന്ന എനിക്ക് കൊടുക്കേണ്ട ആവശ്യമില്ല. ഇതൊക്കെ കഴിഞ്ഞ് സമയമുണ്ടെങ്കില്‍ മാത്രമെ ഫാന്‍സ് അസോസിയേഷന്‍ പരിപാടികള്‍ക്ക് നില്‍ക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞതാണ് രണ്ടാമത്തെ കാര്യം. ചാരിറ്റി ഫാന്‍സ് അസോസിയേഷന്റെ പേരില്‍ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അവര്‍ ചെയ്യുന്നതിന്റെ പുണ്യം അവര്‍ക്കുള്ളതല്ലേ എനിക്കുള്ളതല്ലല്ലോ.

എന്തിനാണ് ഫാന്‍സ് അസോസിയേഷന്‍ എന്ന് അവരോട് ഞാന്‍ ഇപ്പോഴും ചോദിക്കാറുണ്ട്. ഒരേ ഇഷ്ടങ്ങളുള്ളവര്‍ക്ക് ഒന്നിച്ചു കൂടാനും ഒരുമിച്ച് സിനിമ കാണാനും സന്തോഷം പങ്കു വയ്ക്കാനാണെന്നും അവര്‍ മറുപടി പറയും. അങ്ങനെ തന്നെയാണ് അവര്‍ മുന്നോട്ടു പോകുന്നതും''- ടൊവീനോ വ്യക്തമാക്കുന്നു.




അസാധ്യ നടന്‍ എന്നൊന്നും നമുക്ക് ടൊവീനോയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. പക്ഷേ അയാളെ നിങ്ങള്‍ ഇഷ്ടപ്പെട്ടുപോവും. ടീനേജുകാര്‍ പ്രത്യേകിച്ചും. ശരീരഭാഷയിലെ അനായാസതയും, ചിരിയും, കുസൃതിയും, സംഘട്ടനരംഗങ്ങളിലെ പ്രസരിപ്പും, ഗാന-നൃത്തരംഗങ്ങളിലെ ഊര്‍ജപ്രവാഹവുമൊക്കെ പഴയ ലാലേട്ടനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല മുമ്പ്, മലയാളത്തിലെ വിപണിയെ നിയ്രന്തിച്ചിരുന്നു മുന്‍നിര താരങ്ങളില്‍ ദിലീപും, സുരേഷ്ഗോപിയും, ജയറാമുമൊക്കെ ഇപ്പോള്‍ ഒന്നോരണ്ടോ സിനിമ മാത്രമായി ഫീല്‍ഡില്‍നിന്ന് പുറത്തായപോലെ നില്‍ക്കുന്ന കാലമാണ്. അപ്പോള്‍ പുതിയ താരങ്ങള്‍ തന്നെ വേണം മലയാള സിനിമയെ ചലിപ്പിക്കാന്‍.

ഇപ്പോഴിതാ അജയന്റെ രണ്ടാം മോഷണം എന്ന എആര്‍എം തീയേറ്ററുകളില്‍ തകര്‍ക്കയാണ്. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളിലാണ് ടൊവിനോ എത്തുന്നത്. ഇതില്‍ എടുത്തുപറയേണ്ടത് മണിയനായുള്ള ടൊവിനോയുടെ പ്രകടനമാണ്. ശരിക്കും കിടിലം എന്നു പറയാം. ഈ ഓണം സത്യത്തില്‍ മണിയന്‍ തൂക്കിയിരിക്കയാണ്. ടൊവീനോയാവട്ടെ സൂപ്പര്‍താര പദവിയിലേക്കും.

വാല്‍ക്കഷ്ണം: ദുരന്തങ്ങളും ദുരിതങ്ങളും ഉണ്ടാവുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്ന താരമല്ല ടൊവീനോ. കഴിഞ്ഞ പ്രളയകാലത്തൊക്കെ ഒരു ലുങ്കിയും ഉടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ നടന്റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ വയനാട് ദുരന്തത്തിലും ടൊവീനോ നാടിനെ ചേര്‍ത്തുപിടിക്കുന്നു. ഇതുകൊണ്ടൊക്കെ കൂടിയായിരക്കണം അയാളെ യുവജനം ചേര്‍ത്തുപിടിക്കുന്നത്.