താനും വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തന്റെ ഒരു പര്യടനത്തെപ്പറ്റി എഴുതിയിരുന്നു. മണിപ്പൂരിൽ ഒരിടത്ത്, നടത്താൻ നിശ്ചയിച്ചിരുന്ന മാജിക്ക് അവസാനിക്കുന്നത് ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയരുന്നിടത്താണ്. എന്നാൽ, ഇതിന്റെ റിഹേഴ്സൽ നടക്കുമ്പോൾ തന്നെ ഇന്ത്യൻ പതാക ഉയർത്താൻ പറ്റില്ല എന്ന ആവശ്യവുമായി തീവ്രവാദികളുടെ പ്രതിനിധികൾ എത്തി. ബന്ധപ്പെട്ട അധികൃതരോട് പറഞ്ഞപ്പോൾ അവരും പറഞ്ഞത്, അത് ഒഴിവാക്കാം എന്നായിരുന്നു. ഒടുവിൽ ദേശീയ പതാകക്ക് പകരം വെള്ളത്തുണി വീശി സമാധാന പതാക ഉണ്ടാക്കിയ അനുഭവമാണ് ഗോപിനാഥ് മുതുകാട് എഴുതിയത്!

മണിപ്പൂരിനെക്കുറിച്ച് പഠിക്കുന്നവർ പ്രത്യേകം എടുത്തുപറയുന്ന കാര്യമാണ്. ഇന്നും അവിടെ ദേശീയ പതാക ഉയർത്താൻ പോലും പറ്റാത്ത നിരവധി സ്ഥലങ്ങൾ ഉണ്ട്. ഇതാണ് മണിപ്പൂർ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രൗണ്ട് റിയാലിറ്റി. ഭാഷയും, വംശവും, ഗോത്രവും, മതവും എല്ലാം ചേർന്ന് അതി സങ്കീർണ്ണമാണ് അവിടുത്തെ പ്രശ്നങ്ങൾ. ഈയിടെ ഒരു ലേഖനത്തിൽ ബിബിസി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഇന്ന് മണിപ്പൂർ ഒരു ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ്. മെയ്തേയ് -കുക്കി സമുദായങ്ങൾ തമ്മിലുള്ള ഏട്ടുമുട്ടലിൽ ഇന്ന് 100 ലധികം ജീവൻ നഷ്ടപ്പെടുകയും 500 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 350 ക്യാമ്പുകളിലായി 60,000 പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു.

ആർത്തിരമ്പി വന്ന ജനക്കൂട്ടം ഇതുവരെ ഇരുന്നൂറിലധികം പള്ളികളും 17 അമ്പലങ്ങളും പ്രാദേശിക മന്ത്രിമാരുടെയും, നിയമസഭാ അംഗങ്ങളുടെയും വീടുകളും ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അക്രമങ്ങളുടെ തോത് കുറക്കാനായി മണിപ്പൂരിലെ 16 ജില്ലകളിൽ മിക്കയിടത്തും ഇപ്പോൾ രാത്രി കർഫ്യൂ തുടർന്ന് പോകുന്നു, സ്‌കൂളുകൾ അടച്ചു, ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ച് കലാപകാരികൾ അക്രമങ്ങൾ പരസ്പരം ഏകീകരിക്കാൻ തുടങ്ങിയത്തോടെ ആ സേവനവും സർക്കാർ താത്കാലികമായി നിർത്തലാക്കി. ആവശ്യസാധങ്ങളുടെ പോക്കുവരവ് പോലും പ്രതിഷേധക്കാർ തടഞ്ഞു.'' -ഇങ്ങനെയാണ് ബിബിസി മണിപ്പൂർ സംഭവങ്ങളെ വിശദീകരിക്കുന്നത്.

ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും, ന്യു ഇന്ത്യൻ എക്പ്രസും, ടൈംസ് ഓഫ് ഇന്ത്യയും അടക്കമുള്ള ദേശീയ മാധ്യമങ്ങളുമെല്ലാം മണിപ്പൂരിലെ പ്രശ്നങ്ങളെ ഒരു ഗ്രോത്ര കലാപമായിട്ടാണ് കാണുന്നത്. മണിപ്പൂരിലെ വിഷയം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും അതിൽ വംശീയതയും, സാമ്പത്തികവും, ഗോത്രീയതയും അടക്കമുള്ള നിരവധി കാര്യങ്ങൾ ഉണ്ടെന്നും ഊ വിഷയത്തെ സമൂലമായി പഠിച്ചവർക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ കേരളത്തിലോ? ഇവിടെ ഇത് സംഘപരിവാർ ആസൂത്രണം ചെയ്യുന്ന ഗുജറാത്ത് മോഡൽ വംശഹത്യയാണ്. റിപ്പോർട്ടർ ടിവിമുതൽ മീഡിയാവൺ വരെ ആ രീതിയിൽ ചർച്ച നടത്തുന്നു. സംഘപരിവാറിന്റെ ക്രിസ്ത്യൻ വംശഹത്യ എന്ന നിലയിലാണ് സിപിഎം സർക്കിളുകളിലെ പ്രചാരണം.

യഥാർത്ഥത്തിൽ ബിജെപിയും ആർഎസ്എസുമൊക്കെ ഉണ്ടാകുന്നത് പതിറ്റാണ്ടുകൾ മുമ്പുള്ളതാണ് ഈ ഗോത്ര പ്രശ്നങ്ങൾ. പക്ഷേ ഇപ്പോഴുണ്ടായ കലാപത്തിൽ കൃത്യമായി ഇടപെട്ട് അത് ഒതുക്കാൻ ബിജെപി സർക്കാറിന് കഴിയുന്നില്ല. പകരം അവർ ഒരു വിഭാഗത്തിന്റെ പക്ഷം പിടിച്ച് കുളം കലക്കുന്നു.

പത്തുശതമാനം ഭൂമിയിൽ 53 ശതമാനം ജനം

ഹെഡ് ഹണ്ടിങ് എന്ന് നാം കാണുക, പലപ്പോഴും 17ാം നൂറ്റാണ്ടിലെയൊക്കെ യൂറോപ്യൻ ഗോത്രയുദ്ധങ്ങളുടെ കഥകൾ വായിക്കുമ്പോളാണ്. ഇവിടെ എത്ര പേരുടെ തലയെടുക്കുന്നോ അവനാണ് ഹീറോ. പക്ഷേ നമ്മുടെ നാട്ടിലും ഇതുപോലെ ഗോത്രയുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. മണിപ്പൂരിലെയും നാഗാലാൻഡിലെയും നാഗന്മാരുടെയും കുക്കികളുടെയുമൊക്കെ ചരിത്രം എടുത്തുനോക്കിയാൽ, അത് പ്രകടമാണ്. എന്തിന് 1960വരെയും ഇവിടെയും ഹെഡ് ഹണ്ടിങ്ങ് നടന്നിട്ടുണ്ട്. അതായത് നേരെ ആയുധവുമായി എതിർ ഗോത്രത്തിന്റെ പാളയത്തിലേക്ക് പോവുക, അവരുടെ തലവെട്ടിക്കൊണ്ടുവരിക. ഇതിൽ എത്രപേരുടെ തലവെട്ടി എന്നതിന് അനുസരിച്ച് വെട്ടിയവന്റെ സ്റ്റാറ്റസും അധികാരചിഹ്നങ്ങളും മാറും. പ്രത്യേക ആടയാഭരണങ്ങൾ ഉള്ള ഒരു യോദ്ധാവ് ആയിട്ടാണ്, അയാൾ പരിഗണിക്കപ്പെടുക. ജീവിതാവസാനംവരെ അയാൾ സ്വന്തം ഗോത്രത്തിന്റെ ഹീറോയുമായിക്കും. പക്ഷേ കാലം കഴിഞ്ഞതോടെ അത്തരം ഭീകരമായ കൊലകൾ നിന്നു. പക്ഷേ അതിന്റെ മിനിയേച്ചറുകളാണ് ഇപ്പോൾ നടക്കുന്നവയും.

ഇപ്പോഴത്തെ മണിപ്പൂരിലെ ഗോത്രസംഘർഷങ്ങളിൽ ഏറ്റവും കാതലായ വിഷയം, ഭൂമി പ്രശ്നം തന്നെയാണെന്ന് ബിബിസിയടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മണിപ്പൂരിലെ ജനസംഖ്യ ഏതാണ്ട് 30 ലക്ഷമാണ്. ഇതിൽ ഇവിടുത്തെ പ്രബല വിഭാഗമായ മെയ്ത്തി ജനത 53% ഉം, ബാക്കിയുള്ള വിവിധ പട്ടിക വർഗ വിഭാഗങ്ങൾ എല്ലാം കൂടി 47% ഉം ആണ് ഉള്ളത്. മണിപ്പൂരിന്റെ വെറും 10% മാത്രമാണ് സമതലമായുള്ളത്. ബാക്കിയുള്ള 90% ഉം മലമ്പ്രദേശങ്ങളാണ്. ഈ മലമ്പ്രദേശം 10% സമതലത്തെ ചുറ്റി നിൽക്കുന്നു. സമതലത്തിലാണ് തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളൊക്കെയും. മണിപ്പൂർ ജനതയുടെ 65% , ഈ 10% സമതലത്തിലാണ്. ബാക്കിയുള്ള 90% മലനിരകളിൽ വസിക്കുന്നത് വെറും 35% ജനങ്ങളുമാണ്.

മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്ത്തി പട്ടിക വിഭാഗമല്ല. എന്നാൽ മലനിരകളിൽ താമസിക്കുന്ന മറ്റ് വിഭാഗങ്ങളായ ആദിവാസി ഗോത്ര വിഭാഗങ്ങൾ എല്ലാം പട്ടിക വർഗക്കാരാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ട് പട്ടിക വർഗ വിഭാഗങ്ങളാണ് കുക്കിയും, നാഗയും. ഈ രണ്ട് വിഭാഗങ്ങളിലാണ് മേൽപ്പറഞ്ഞ 47% ത്തിൽ കൂടുതൽ പേരും ഉൾപ്പെട്ടിട്ടുള്ളത്.

കാലങ്ങൾക്കു മുമ്പ് ബർമയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത് മണിപ്പൂരിലെത്തിയ കുക്കിവംശജർ. അവരെ സ്വീകരിച്ചവരാണ് മണിപ്പൂരിലെ മെയ്ത്തികൾ. മലമടക്കുകളിൽ അതിജീവനം നടത്തിയിരുന്നവരാണ് നാഗാവംശജർ. മൂന്നു വിഭാഗത്തിലും ക്രിസ്താനികളുണ്ട്, ഹിന്ദുക്കളുണ്ട്. പക്ഷേ കുക്കികളും, നാഗകളും, ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗമാണ്. എന്നാൽ മെയ്തികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ബാക്കി മെയ്തെയ് പംഗൽ എന്നറിയപ്പെടുന്ന മുസ്ലിംകളുമാണ്.

നിലവിലുള്ള നിയമമനുസരിച്ച്, മലയോര മേഖലകളിൽ മെയ്ത്തികൾക്ക് താമസിക്കാൻ അനുവാദമില്ല. സംസ്ഥാനത്തെ ഭൂമിയിൽ ആകെ പത്ത് ശതമാനമാണ് ഇവരുടെ കൈവശമുള്ളത്. അവർക്ക് വനമേഖലയിൽ ഭുമി വാങ്ങിക്കാൻ കഴിയില്ല. പക്ഷേ ഗോത്രവിഭാഗങ്ങളായി കണക്കാക്കപ്പെടുന്ന കുക്കികൾക്കും നാഗകൾക്കും മെയ്ത്തികളുടെ സമതലങ്ങളിൽ ഭൂമി വാങ്ങിക്കാനും കഴിയും. എന്നാൽ, പട്ടിക വർഗ പദവി മെയ്ത്തികൾക്കും കിട്ടുന്നതോടെ ഈ നിയന്ത്രണം ഇല്ലാതാകും. നിലവിൽ ഒബിസി സംവരം മെയ്ത്തികൾക്ക് ഉണ്ട്. പക്ഷേ അവർ പട്ടികവർഗ വിഭാഗം ആവുന്നതോടെ അവർക്ക് മലനിരകളിൽ ഭൂമി വാങ്ങിക്കാൻ കഴിയും. ജോലിക്കല്ല, ഭൂമിക്കായാണ് അവർ സംവരണത്തിനുവേണ്ടി നിന്നത്. അതിനുള്ള നിയമ നടപടികളും തുടങ്ങി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിമുമ്പ് തങ്ങൾ പട്ടിക വർഗത്തിൽ ആയിരുന്നു എന്ന വാദമാണ് അവർ ഉയർത്തിയത്.

മെയ്ത്തി സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് ശുപാർശ നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഈയിടെ ഹൈക്കോടതിയിലെത്തിയ ഹർജി. ഇതോടെ സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗ പട്ടികയിൽ മെയ്ത്തി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിക്കൂടെ എന്ന് മാർച്ച് 17ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

കഞ്ചാവ്  കൃഷിയും പ്രശ്നമാവുന്നു

പട്ടികവർഗ സംരക്ഷണ നിയമപ്രകാരമാണ് നിലവിലുള്ള മലമേഖലകളിലേക്ക് മെയ്തികൾക്ക് പ്രവേശനം നിഷേധിച്ചത്. എന്നാൽ കാലം കടന്നുപോയതോടെ രണ്ടുപേരും ഇരവാദം ഇറക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം വരുന്ന മെയ്ത്തികളുടെ ഭരണത്തിൽ തങ്ങൾക്ക് യാതൊരു രക്ഷയുമില്ലെന്നാണ് നാഗ-കുക്കി നേതാക്കൾ പറയുക. മെയ്ത്തികൾ തിരിച്ചും.

പക്ഷേ കുടിയേറി സമതലങ്ങളിൽ എത്തിയ കുക്കികൾക്ക് വൻ പുരോഗതിയുണ്ടായി എന്നാണ് പൊതുവേ പറയുന്നത്. ഇവർ കൃഷിയും കച്ചവടവും നടത്തി സമ്പന്നരായി. വിദ്യാഭ്യാസത്തിൽ മുൻപന്തിയിലെത്തി. മ്യാന്മാറിൽ നിന്നുള്ള സ്വർണ കടത്തും, കഞ്ചാവ് മാഫിയകളുടെ അരങ്ങേറ്റവും അവരുടെ സാമ്പത്തിക മുന്നേറ്റത്തിന് കാരണമായെന്ന് വിമർശനമുണ്ട്. ലോകത്തിന്റെ നർക്കോട്ട്ക്ക് ക്യാപിറ്റൽ, എന്ന് അറിയപ്പെടുന്ന ദ ഗോൾഡൻ ട്രയാംഗിൾ മ്യാന്മാർ അതിർത്തിയിലാണ്. അതിന്റെ ഒരു ഭാഗം മണിപ്പൂരിലും വന്നു.

മെയ്തി സമുദായത്തിൽ പെട്ടയാളാണ് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംങ്്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യമായി പോപ്പി കൃഷി സംബന്ധിച്ച് മയക്കു മരുന്നതിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം നടത്തിയത്. സർക്കാർ കണക്കുകൾ പ്രകാരം 2017 മുതൽ ഏകദേശം പതിനെണ്ണായിരം ഏക്കറിലധികം പോപ്പി കൃഷി നശിപ്പിച്ചതാണ് അവർ അവകാശപ്പെടുന്നത്. ഇവിടെ നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ 18,000 ഏക്കറിൽ അധികവും പോപ്പി ഫാമുകൾ സ്ഥിതി ചെയ്തിരുന്നത് കുക്കി ജനവാസ മേഖലയിലാണ്.

രാജ്യത്തു ഉടനീളം ശ്രദ്ധയാകർഷിച്ച ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മണിപ്പൂരിലെ ജനങ്ങളുടെ മയക്കുമരുന്ന് ആസക്തിയും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും. സംസ്ഥാനത്തെ മയക്കുമരുന്ന് വിതരണ മേഖലയിൽ ഒരു വലിയ ഇടൂ വരുത്താൻ ഈ 2017 മുതലുള്ള വാർ ഓൺ ഡ്രസ്സിനു കഴിഞ്ഞു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കറുപ്പ് ഉൽപാദക രാജ്യമായ മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന നാല് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. സർക്കാരിന്റെ മയക്കുമരുന്ന് നോടുള്ള ഈ സന്ധിയില്ലാത്ത സമരം കുക്കികളും സർക്കാരും തമ്മിലുള്ള ഭിന്നത വളരെ രൂക്ഷമാക്കി. പോപ്പി കൃഷി ചെയ്യുന്ന ഗ്രാമങ്ങൾക്ക് വളരെ ശക്തമായ താകീതാണ് ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ നൽകിയിരുന്നത്.

പോപ്പി കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ അംഗീകരിക്കുകയില്ല അതുമാത്രമല്ല അവർക്ക് നൽകിക്കൊണ്ടിരുന്ന ക്ഷേമ ആനുകൂല്യങ്ങൾ എല്ലാം ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. മാർച്ച് മാസത്തിൽ തന്നെ ഒരു ന്യൂസ് ചാനലിന് അദ്ദേഹം നടത്തിയ അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി. കുക്കികൾ എല്ലാം സ്ഥലങ്ങളും കയ്യേറി കൊണ്ടിരിക്കുകയാണ് സംരക്ഷിക്കപ്പെടേണ്ട വനമേഖലയും റിസർവ്ഡ് ആയിട്ടുള്ള വനമേഖലയും വൻതോതിൽ ഉള്ള പോപ്പി കൃഷിക്കും മയക്കുമരുന്ന് വ്യാപാരത്തിനുമായി അവർ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മറുപടിയൊന്നും അതേമാസം തന്നെ കുക്കികൾ വളരെ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് ഈ മലയോര ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സർക്കാരിനെതിരെ നടത്തിയത്. അതേസമയം കുക്കികൾ പോപ്പികൃഷി ചെയ്യുന്നവർ മാത്രാണ്. ലാഭം കൊയ്യുന്നത് മുഴുവൻ ഇതിന്റെ ഇടനിലക്കാരും കടത്തുകാരുമാണ്. അവർക്കെതിരെതൊന്നും ഒരു നടപടിയും എടുക്കാതെ കുക്കികൾക്ക് നേരെ തിരിയുന്നത് തികഞ്ഞ വംശീയതയാണെന്നാണ് കുക്കി സമുദായക്കാർ പറയുന്നത്.

മണ്ണിന്റെ മക്കൾ വാദവും

കേന്ദ്രത്തിലും സംസ്ഥാനത്തും മാറി മാറി വന്ന സർക്കാരുകൾ സംവരണം നൽകുവാനും പ്രീണിപ്പിക്കാനും മത്സരിച്ചപ്പോൾ എല്ലാ മേഖലകളിലും കുക്കി-നാഗാ വിഭാഗങ്ങൾ പ്രബലരായി മാറി. അതേ സമയം, പരമ്പരാഗത കൈത്തൊഴിലുകളും കൃഷിയും ശീലമാക്കിയിരുന്ന മെയ്ത്തി വിഭാഗത്തിന്റെ വളർച്ച അത്ര ശോഭനീയമായിരുന്നില്ലെന്ന് നിഷ്പക്ഷ നിരീക്ഷകർ പലരും പറയുന്നു. അതോടെയാണ് മണ്ണിന്റെ മക്കൾ വാദം ശക്തിപ്പെട്ടത്.

കുറച്ചു നാളുകളായി മെയ്ത്തി വിഭാഗക്കാർ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ആവശ്യമാണ് സംസ്ഥാനത്ത്, എൻആർസി നടപ്പാക്കണം എന്നത്. സിഎഎയുടെ പേരിൽ രാജ്യത്ത് മുസ്ലിം ഫിൽട്ടറിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്. എന്നാൽ മണിപ്പൂരിലടക്കം നേരെ തിരിച്ചാണ്. മ്യാന്മാറിൽനിന്നും ബംഗ്ലാദേശീൽനിന്നുമുള്ള കുടിയേറ്റക്കാരെ ഒഴിവാക്കണം, എന്നും എൻആർസി നടപ്പാക്കണം എന്നു പറഞ്ഞാണ് ഇവിടെ പ്രക്ഷോഭം ഉണ്ടായത്. ഗോത്രവർഗമായ കുക്കികളാണ് ഈ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് എന്നും അവർ ആരോപിക്കുന്നു. എന്നാൽ കുക്കികൾ ഇത് നിഷേധിക്കയാണ്. തങ്ങളെ ഭരണകൂടത്തിന്റെ ഒത്താശയോടെ അവർ ആട്ടിപ്പായിപ്പിക്കാൻ ശ്രമിക്കയാണെന്നാണ് കുക്കി നേതാക്കൾ പറയുന്നു.

ആ അമ്മമാർ ഇന്ന് കുക്കികൾക്ക് എതിരെ

ഒരു കാലത്ത് ഇന്ത്യൻ സ്ത്രീ മുന്നേറ്റങ്ങളിലെ ഒരുകാലത്ത് ജ്വലിക്കുന്ന അധ്യായമായി മാറിയിരുന്ന മണിപ്പൂരിലെ മെയ്‌രാ പെയ്ബിസ്. മണിപ്പൂർ സ്ത്രീകൾക്ക് നേരെ ഇന്ത്യൻ പട്ടാളം നടത്തിയ ക്രൂരതകൾക്കെതിരെ, തങ്ജാം മനോരമയെന്ന യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതിനെതിരെ 'ഇന്ത്യൻ ആർമി റേപ്പ് അസ്' എന്ന് തെരുവിൽ നഗ്നരായി നിന്ന് വിളിച്ചു പറഞ്ഞ, അഫപ്സ് നിയമത്തിനെതിരെ അത്യുജ്വല പോരാട്ടം നടത്തിയവരാണ് മെയ്‌രാ പെയ്ബി. പക്ഷേ അവർ ഇപ്പോൾ കുക്കി, നാഗാ അടക്കമുള്ള ഗോത്രവർഗ്ഗങ്ങൾക്കെതിരായ പ്രചരണ പ്രവർത്തനങ്ങളിലാണ് ഇന്ന് സജീവമായിരിക്കുന്നത്.

കഴിഞ്ഞ ജൂൺ മാസത്തിൽ ഡൽഹിയിലെത്തിയ നൂറോളം മെയ് രാ പെയ്ബി പ്രവർത്തകർ ഉയർത്തിയ ആവശ്യം 'അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം' എന്നതായിരുന്നു. അതിനുമപ്പുറം, കലാപ പ്രദേശങ്ങളിൽ സ്ത്രീകൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങളിൽ അടക്കം നേരിട്ട് പങ്ക് വഹിക്കുകയും, ഗോത്ര വർഗ്ഗക്കാർക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലജ്ജാകരമായ അവസ്ഥയിലേക്ക് അവർ എത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഗവേഷകർ എഴുതുന്നുണ്ട്. അത്രക്ക് രൂക്ഷമാണ് ഇവിടുത്തെ ഗ്രോത്രീയത. ഈയിടെ ഒരു മെയത്തി സ്ത്രീ സ്വന്തം മകനോട് 'നീ എന്തുകൊണ്ട് അവരെ റേപ്പ് ചെയ്തില്ല' എന്ന് ചോദിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഗോത്രയുദ്ധത്തിലെ അവിഭാജ്യഘടമകാണ് റേപ്പ്. അത് ഒരു പാപമായി ആരും കാണുന്നില്ല. ഈ ഗോത്രീയതയുടെ തലച്ചോർ മാറ്റിമറിക്കാതെ മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല.

ഇന്ത്യക്ക് എതിരെയും യുദ്ധം

ചെറുതും വലുതുമായ നാൽപ്പതോളം തീവ്രവാദി സംഘങ്ങളാണ് ഇന്ന് മണിപ്പൂരിൽ ഉള്ളത്. നാഗന്മാർക്കും, കുക്കികൾക്കും, മെയ്തികൾക്കും വേറെവേറെ തീവ്രവാദി സംഘങ്ങൾ ഉണ്ട്. നാഷണലിസിസ്റ്റ് സോഷ്യൽ കൗൺസിൽ ഫോർ നാഗാലാൻഡ് ആണ് നാഗസ്സിന്റെ സംഘടനയിൽ ഏറ്റവും പ്രധാനപ്പെട്ടത്. മാവോ സെ തൂങ്ങിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായ എന്നാൽ ജീസസിന്റെ വിശ്വാസികൾ ആയ സ്പിരിച്വൽ കമ്മ്യൂണിസ്റ്റുകൾ ആണ് നാഷണൽ സോഷ്യലിസ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് എന്നാണ് പറയുക. 1980മുതൽ ഇവർ വിവിധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

നാഗസ്സും കുക്കികളും തമ്മിലുള്ള വൈരത്തിന് കൊളോണിയൽ കാലത്തോളം പഴക്കമുണ്ട്. പക്ഷേ ഇന്ന് അവർ മെയ്ത്തികൾക്ക് എതിരെ ഒന്നിച്ച് പോരാടുന്നു. 1993 സെപ്റ്റമ്പർ 13ാം തിയതി, ഐസക് മുയ്വായുടെ നേതൃത്വത്തിലുള്ള നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് 115 ഓളം വരുന്ന കുക്കി വംശജരെ മണിപ്പൂരിലെ മലനിരകളിൽ കൂട്ടക്കൊലയ്ക്ക് വിധേയരാക്കി. 1997ൽ കേന്ദ്ര സർക്കാർ ഇവരുമായി സന്ധി സംഭാഷണങ്ങൾ നടത്തുകയും പരസ്പരം സമാധാന ഉടമ്പടിയിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ ഇതിനോട് അതൃപ്തി ഉണ്ടായിരുന്ന മറ്റൊരു ഗ്രൂപ്പിന്റെ നേത്രത്വത്തിൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. കുക്കികൾക്ക് ആണെങ്കിൽ കുക്കി ലിബറേഷൻ ആർമി എന്ന സായുധ സേന തന്നെയുണ്ട്. ഇവർ പലതവണ നാഗന്മാരെയും, മെയ്തികളെയും കൊന്നൊടുക്കിയിട്ടുണ്ട്.

ഇനി മെയ്തികൾ തമ്മിൽ മതം നോക്കി പോരടിച്ച സംഭവവം ഉണ്ട്. മെയ്തി വിഭാഗത്തിലുള്ള മുസ്ലീങ്ങൾ അറിയപ്പെടുന്നത് മെയ്തി പങ്കൽ എന്നാണ്. ഇവരും മെയ്തികളും തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. 1993ൽ മുസ്ലിം യാത്രക്കാരുമായി പോയിരുന്ന ഒരു ബസ് തീ വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഏതാണ്ട് നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു. ഇത് മെയ്തി ഹിന്ദുക്കളും മെയ്തി മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്നമായിരുന്നു.

പക്ഷേ മെയ്തികളുടെ പ്രമുഖ സംഘടന യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) ആണ്. ആരാംബം സമ്രേന്ദ്ര സിംഗിന്റെ നേത്രൃത്തത്തിൽ 1964 ഈ മെയ്തി തീവ്രവാദ സംഘടന രൂപം കൊള്ളുന്നത്. പിന്നീട് ഈ സംഘടന പിളർന്ന് റവല്യൂഷനറി ഗവൺമെന്റ് ഓഫ് മണിപ്പൂർ എന്ന മറ്റൊരു സായുധ സംഘമുണ്ടായി. എന്നാൽ 1971ൽ ബംഗ്ലാദേശ് മോചിപ്പിക്കപ്പെടുന്ന സമയത്ത് മിക്ക സായുധ സംഘടനാ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. അതിലൊരാളാണ് എൻ. ബിശ്വേശ്വർ സിങ്. ആ ജയിൽ ജീവിത കാലഘട്ടത്തിൽ പരിചയപ്പെട്ട നക്സലൈറ്റ് സംഘടനകളിൽപ്പെട്ട പ്രവർത്തകരിൽനിന്ന് ഊർജമുൾക്കൊണ്ട് ബിശ്വേശ്വർ സിങ് രൂപം കൊടുത്ത സായുധ സംഘടനയാണ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ). സായുധ സമരത്തിലൂടെ ഇന്ത്യയിൽനിന്ന് സ്വാതന്ത്ര്യം എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം.

ഈ സംഘടനയുടെ പ്രവർത്തകയും സ്ഫോടക വസ്തു വിദഗ്ധയുമാണെന്ന് ആരോപിച്ചാണ് 32കാരിയായ തങ്ജം മനോരമയെ 2004ൽ അസം റൈഫിൾസ് പിടിച്ചു കൊണ്ടു പോയത്. പിറ്റേന്ന് കണ്ടെടുത്തത് വെടിയുണ്ടകളേറ്റ് തുളഞ്ഞ അവരുടെ മൃതദേഹമായിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരിലെ അമ്മമാർ അസം റൈഫിൾസ് ആസ്ഥാനത്തിനു മുൻപാകെ പ്രതിഷേധിച്ചത്. സൈന്യം ബലാത്സഗം ചെയ്യുന്നുവെന്ന വാർത്തകൾ പുറത്തവന്നപ്പോൾ നഗ്നരായി പട്ടാള ബാരിക്കിലേക്ക് പ്രകടന നടത്തിയവരാണ് മണിപ്പൂരിലെ യുവതികൾ. പിന്നീട് അഫപ്സയെന്ന കരിനിയമത്തിലൂടെയാണ് മണിപ്പുർ കടന്നുപോയത്. ഇറോം ശർമിള വെള്ളംപോലും കുടിക്കാതെ ദശകങ്ങൾ നീണ്ട അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതും.

പരസ്പരം കടിച്ചു കീറുന്ന ഈ തീവ്രവാദ ഗ്രൂപ്പുകൾ പലപ്പോഴും ഇന്ത്യക്ക് എതിരെ ഒരുമിച്ചു ചേർന്ന് പോരാടിയിട്ടുണ്ട് എന്നതും ഞെട്ടിക്കുന്നതാണ്. ഇവർക്ക് പാക്കിസ്ഥാനും ആയും ചൈനയും ആയും നല്ല ബന്ധമാണുണ്ടായിരുന്നത്. 1971 ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിൽ ഇവർ പാക്കിസ്ഥാന് വേണ്ടി പോരാടി. പിന്നീട് ഇവരെല്ലാം ചേർന്ന് ഇൻഡോ- ബർമ്മ ലിബറേഷൻ എന്ന് പറഞ്ഞു മ്യാന്മാറിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. ഫലത്തിൽ ഇന്ത്യയോടുള്ള യുദ്ധം തന്നെയായിരുന്നു അതും. ഈ രീതിയിൽ തീർത്തും വ്യത്യസ്തമായ അതി സങ്കീർണ്ണമായ പ്രശ്നമാണ് മണിപ്പൂരിൽ ഉള്ളത് എന്ന് വ്യക്തമാണ്.

ബിജെപി സർക്കാർ നിഷ്‌ക്രിയം

ഈ കലാപത്തിൽ നേരിട്ട് ബിജെപിക്ക് പങ്കൊന്നും ഇല്ലെങ്കിലും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. മെയ്തികളെ തങ്ങളുടെ വോട്ട് ബാങ്കാക്കാനാണ് ബിജെപി നീക്കം. കുതിര കച്ചവടത്തിലുടെയും, പണക്കെഴുപ്പിലും കോൺഗ്രസ്സ് എംഎൽ മാരെ വിലയ്ക്കെടുത്ത് രൂപീകരിക്കപ്പെട്ട മണിപ്പൂരിൽ ആദ്യ ബിജെപി സർക്കാർ രൂപീകരിക്കപ്പെട്ടത്. പക്ഷേ അവർ ചില കാര്യങ്ങൾ ചെയ്തു. മ്യാന്മാറിൽനിന്നുള്ള സ്വർണ കടത്തിന് കടിഞ്ഞാണിട്ടു. വ്യാപകമായി കഞ്ചാവ് കൃഷി നശിപ്പിക്കപ്പെട്ടു. മയക്കുമരുന്ന് മാഫിയയെ വേട്ടയാടി.

വികസനമെന്നത് എന്താണെന്ന് മണിപ്പൂർ നിവാസികൾ തിരിച്ചറിഞ്ഞ സമയമായിരുന്നു ആ അഞ്ച് വർഷങ്ങളെന്നാണ് മണിപ്പൂരിലുള്ള നിഷ്പക്ഷരായ മാധ്യമ പ്രവർത്തകർ എഴുതന്നത്. വീതിയേറിയ റോഡുകൾ, പാലങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉണ്ടായി. കേന്ദ്രം നിർലോഭം പണം നൽകി. സംസ്ഥാനം അത് ഫലപ്രദമായി വിനിയോഗിച്ചു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60ൽ 32 സീറ്റുകൾ നേടിയാണ് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ ബിജെപി രണ്ടാം തവണയും അധികാരം പിടിച്ചത്. 2016 വരെ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായിരുന്ന ബിരേൻ സിങ് മുഖ്യമന്ത്രിയായിരുന്ന ഒക്രാം ഇബോബി സിങ്ങുമായി ഉടക്കിയാണ് ബിജെപിയിൽ ചേരുന്നത്. 2017ൽ 21 സീറ്റുകൾ നേടിയ ബിജെപി 28 സീറ്റുകൾ നേടിയ കോൺഗ്രസിനെ അട്ടിമറിച്ച് സഖ്യകക്ഷികളുടെ സഹായത്തോടെ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇത്തവണയാകട്ടെ സീറ്റുകളുടെ എണ്ണം 32 ആക്കി വർധിപ്പിച്ചു.

ബീരേൻ സിങ് സർക്കാർ വിമർശനങ്ങളിൽ ആടി ഉലയേവായാണ് പുതിയ സംഘർഷങ്ങൾ ഉണ്ടാവുന്നത്. നാല് ബിജെപി എംഎൽഎമാർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള വിവിധ പദവികളിൽനിന്ന് ഏപ്രിൽ പകുതിയോടെ രാജി വച്ചിരുന്നു. മുഖ്യമന്ത്രി ഒരു കുടുംബസ്വത്ത് പോലെ പാർട്ടിയും സർക്കാരും കൊണ്ടു നടക്കുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇതിനിടെ, കുക്കി സായുധ സംഘങ്ങളും സർക്കാരും തമ്മിൽ 2008ൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറാൻ മാർച്ച് മാസത്തിൽ ബിരേൻ സിങ് സർക്കാർ തീരുമാനിച്ചതും സർക്കാരിനുള്ളിൽ പ്രശ്നമായി.

കുക്കി സംഘങ്ങൾക്കെതിരെ നടപടികൾ തുടങ്ങിയതോടെ ഇത് എംഎൽഎമാരെയും ബാധിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കെതിരെ 12ഓളം എംഎൽഎമാർ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ മന്ത്രിസഭയിൽ പ്രശ്നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങൾ ബിരേൻ സിങ് നിഷേധിക്കുകയായിരുന്നു. ഈ സംഘർഷങ്ങൾക്കിടെയാണ് മെയ്ത്തികളുടെ പട്ടിക വർഗ പ്രശ്നവും കലാപവം ഉണ്ടാവുന്നത്. കലാപം പടർന്നിട്ടും സംസ്ഥാന സർക്കാർ ഊർജസ്വലമായി പ്രവർത്തിച്ചില്ല. കുക്കി വനിതകളെ നഗ്നരാക്കി നടക്കുന്ന വീഡിയോ വന്നതിന് ശേഷമാണ് പ്രധാനമന്ത്രിപോലും പ്രതികരിച്ചത്. ഭരിക്കുന്നത് കോൺഗ്രസ് സർക്കാരോ മറ്റോ ആണെങ്കിൽ ഇപ്പോൾ മോദി പിരിച്ചുവിട്ടേനെ. ബിരേൻ സിങ് അന്ധമായി മെയ്തികളെ പിന്തുണക്കയാണെന്ന ആരോപണത്തിലും കാര്യമുണ്ട്.

പരിഹാരം ത്രിപുര മോഡൽ

മണിപ്പൂരിലെ നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട 60 നിയമനിർമ്മാക്കളിൽ പത്തു പേരും കുക്കികളാണ്. ബീരേൻ സിങിന്റെ 10 അംഗ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും കുക്കികളാണ്. ഈ സമുദായങ്ങൾക്കിടയിൽ ചില രാഷ്ട്രീയവും ഭരണവുമായ ബന്ധമുണ്ട് എന്നിരുന്നാലും, അവർക്കിടയിലെ അന്യവൽക്കരണത്തിന്റെ തോത് വലുതാണെന്നും ഇത് അവരെ കൂടുതൽ അകറ്റുന്നതായും ബിബിസി ലേഖനത്തിൽ പറയുന്നുണ്ട്.

ഗോത്ര വിഭാഗങ്ങൾക്ക് സ്വയംഭരണ അവകാശം നൽകുക എന്നതാണ് ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരേ ഒരു പോംവഴി എന്നാണ് 'ഇൻസർജൻ ക്രോസ് ഫയർ' എന്ന പുസ്തകത്തിന്റെ രചിച്ചതാവായ സുബീർ ഫൗമിക് പറയുന്നത്. ത്രിപുരയിൽ മൂന്നിലൊന്നും ഗോത്രവർഗ്ഗക്കാരായി അംഗീകരിക്കപ്പെടുകയും, സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സ്വയം ഭരണാധികാരം ഉള്ള ജില്ലാ കൗൺസിൽ വഴിയുമാണ് ഭരിക്കപ്പെടുകയും ചെയ്യുന്നത്. ഇതേ മാർഗ്ഗമാണ് അദ്ദേഹം മണിപ്പൂരിലേക്ക് നിർദ്ദേശിക്കുന്നത്. ഇതും എത്ര ഫലപ്രദമാവുമെന്ന് കണ്ടറിയണം.

വാൽക്കഷ്ണം: മണിപ്പൂരിൽ ബിജെപി പ്ലാൻ ചെയ്യുന്നത് ഗുജറാത്ത് മോഡൽ കലാപം. റിപ്പോർട്ടർ ടിവിയിലെ വാർത്തയാണ്. ഇടതുപക്ഷം എന്ന് പറഞ്ഞു നടക്കുന്ന പലരും, വംശീയ ഉന്മൂലനമാണ് മണിപ്പൂരിൽ സംഘപരിവാറിന്റെ ലക്ഷ്യം എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. ഇതും ഹേറ്റ് പൊളിറ്റിക്സിന്റെ മറ്റൊരു വശമാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സമൂഹത്തിൽ താറടിച്ച് കാണിക്കുക. വെറുപ്പ് പ്രചരിപ്പിക്കുക.