സാഹസികരുടെയും, സഞ്ചാരികളുടെയും, ആത്മാന്വേഷികളെയുമൊക്കെ ഒരുപാട് കണ്ടിട്ടുള്ളതാണ് ഈ ലോകം. നമ്മുടെ യുക്തിയുടെ പരാമീറ്ററുകൾകൊണ്ട് അളക്കാൻ കഴിയുന്നതല്ല അവരുടെ വീക്ഷണങ്ങൾ. ഇംഗ്ലീഷ് ചാനൽ ഏതാനും യൂറോകൾ കൊണ്ട് കപ്പലിലോ സ്പീഡ് ബോട്ടിലോ മുറിച്ച് കടക്കാമെന്നിരിേക്ക, പായക്കപ്പലിലും, എന്തിന് കൊടും തണുപ്പിൽ നീന്തിയും ഇത് മുറിച്ച് കടന്ന് റെക്കോർഡ് ഇടുന്നവർക്ക് ഭ്രാന്താണെന്ന് നമുക്ക് പറയാൻ കഴിയുമോ. പിന്നോട്ട് നടന്ന് ശബരിമലക്ക് പോകുന്നവർ തൊട്ട്, ബൈക്കിൽ ലോക പര്യടനം നടത്തുന്ന റൈഡേഴ്സ് വരെയുള്ളവർ വ്യത്യസ്തമായ ഒരു വൈബാണ് സൃഷടിക്കുന്നത്.

അതുപോലെയുള്ള ഒരു അതിശയ യാത്രയിലേക്കുള്ള ഒരു ചുവടുവെപ്പാണ്, മലപ്പുറത്തുനിന്ന് മക്കയിലേക്ക് കാൽനടയാത്ര നടത്തി ഹജ്ജ് ചെയ്യുമെന്ന് ശിഹാബ് ചോറ്റുർ എന്ന ആ ചെറുപ്പക്കാരൻ പ്രഖ്യാപിച്ചപ്പോളും ഉണ്ടായത്. ഇന്ത്യയും, പാക്കിസ്ഥാനും, ഇറാനും, ഇറാഖും, കുവൈത്തും, സൗദിയും കടന്ന് 8000 കിലോമീറ്റുകൾ താണ്ടുമ്പോൾ അയാൾക്ക് മുന്നിൽ തുറക്കുന്ന അനുഭവലോകം, ആത്മീയ യാത്രയുടെ അനുഭൂതിയുമൊക്കെ ആയിരുന്ന അന്ന് സോഷ്യൽ മീഡിയിൽ അടക്കം ഉയർന്നുകേട്ടത്. പക്ഷേ അന്നും ഈ രാജ്യങ്ങളിലെ വിസ കിട്ടാനുള്ള പ്രയാസവും, സുരക്ഷാ ഭീഷണിയുമൊക്കെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ശിഹാബ് പറഞ്ഞത് തനിക്ക് ഈ അഞ്ച് രാജ്യങ്ങളുടെയും വിസ ഉണ്ടെന്നാണ്. ശിഹാബ് പിന്നീട് അങ്ങോട്ട് പറഞ്ഞുകൂട്ടാൻ ഒരുങ്ങുന്ന നൂറായിരം നുണകളുടെ തുടക്കമായിരുന്നു അത്. ശിഹാബിന് പാക്കിസ്ഥാനിലെ വിസ ഉണ്ടായിരുന്നില്ല.

രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും സഹിഷ്ണുതയും ഈ യാത്ര ഉയർത്തുമെന്ന് കരുതിയവർക്കും തെറ്റി. ഇപ്പോൾ ശിഹാബിന്റെ യാത്ര തുടങ്ങി 9മാസം കഴിഞ്ഞ് നോക്കുമ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ ശിഹാബ് ആരാധകർ പോരടിക്കുന്നതാണ് കാണാൻ കഴിയുക. പാക്കിസ്ഥാൻ ശിഹാബിനെ വിമാനത്തിൽ കയറ്റിവിട്ട് അയാളുടെ യാത്രമുടക്കിയെന്ന് ഇന്ത്യൻ ആരാധകർ പറയുമ്പോൾ, അവിടെ പാക്കിസ്ഥാനി വ്ളോഗർമാരും തിരിച്ചടിക്കയാണ്. ഏറ്റവും വിചിത്രം കാൽനടയായി ഹജ്ജിനുപോകണം എന്ന ശിഹാബിന്റെ ആശയം പൊളിഞ്ഞു എന്നതാണ്. കാരണം അയാൾ പാക്കിസ്ഥാനിൽനിന്ന് ഇറാനിലേക്ക് പോയത് വിമാനത്തിലാണ്. പക്ഷേ താൻ പോയത് വിമാനത്തിലാണെന്ന് ശിഹാബ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിലെ അയാളുടെ ആരാധകരെ അതും രോഷം കൊള്ളിക്കുന്നു. നേരത്തെ മുജാഹിദ് ഗ്രൂപ്പുകൾ മാത്രമായിരുന്നു ശിഹാബിന് എതിരെങ്കിൽ ഇപ്പോൾ സുന്നികളും കടുത്ത അമർഷമാണ് ശിഹാബിന് നേരെ പ്രകടിപ്പിക്കുന്നത്.

യുട്യുബ് വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് ശിഹാബ് ഈ പരിപാടി നടത്തുന്നതെന്നും ആരോപണം ഉയർന്നു. മാത്രമല്ല സ്നേഹത്തിന്റെയും മതസൗഹാർദത്തിന്റെയും സന്ദേശമല്ല കൃത്യമായ ആത്മീയ ചൂഷണമാണ് ശിഹാബ് നടത്തുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്ലസ്ടു വിദ്യാഭ്യാസമുള്ള യു ട്ഊബർ

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ശിഹാബ് ചോറ്റുർ ജനിക്കുന്നത്. യാത്ര ചെയ്ത് വലിയ അനുഭവ പരിചയങ്ങൾ ഒന്നും ഈ 29കാരനാന് ഉണ്ടായിരുന്നില്ല. പ്ലസ്ടു, അക്കൗണ്ടൻസി കോഴ്‌സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തിരുന്നു. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽ നിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. ഇതിനിടയിൽ നിരവധി യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. മാപ്പിളപ്പാട്ടിൽ നിന്നും തുടങ്ങി മൊബൈൽ യൂട്യൂബ് ട്രിക്കുകളും ചാനലിലൂടെ ശിഹാബ് നൽകി വരികയായിരുന്നു. എന്നാൽ സബ്സ്‌ക്രൈബറുടെ എണ്ണവും കാഴ്ചക്കാരും ചാനലിന് ഉണ്ടായിരുന്നില്ല.

ഇതിനിടയിലാണ് ഹജ്ജ് ചെയ്യാനായി കാൽനട യാത്രയായി പുറപ്പെട്ടത്. ഇതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്‌സ് ഒരു മില്യൺ കടന്നു ശരാശരി 2 ലക്ഷം മുതൽ 7 ലക്ഷം പേർ കാഴ്ചക്കാരായി ദിനേനെ ചാനൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ശിഹാബ് നേരിട്ട് നടത്തുന്ന 3 യൂട്യൂബ് ചാനലുകൾക്ക് പുറമോ, 9 യൂട്യൂബ് ബ്ലോഗർമാരും ശിഹാബിനോടൊപ്പം ഉണ്ടായിരുന്നു. അതായത് വരുമാനവും പ്രശസ്തിയും ലക്ഷ്യമിട്ട് ശിഹാബ് വിശ്വാസ ചൂഷണം നടത്തുകയാണെന്നാണ് വിമർശകർ പറയുന്നത്. ഇവർ യൂട്യൂബ് ഹാജി എന്ന വിളിപ്പേരും ശിഹാബിന് ഇട്ടുകഴിഞ്ഞു.

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് 2022 ജൂൺ മാസം മൂന്നാം തീയതി പുലർച്ചെയാണ് യാത്ര ആരംഭിച്ചത്. ശിഹാബ് സുബ്ഹി നമസ്‌കാരത്തിനുശേഷം, ദുആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞാണ് മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. അത്യാവശ്യസാധനങ്ങൾ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റും ആയിരുന്നു. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്നും നാട്ടിൽനിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ യാത്രയ്ക്ക് 280 ദിവസമടുക്കുമെന്നും 2023 ലെ ഹജ്ജ് ലക്ഷ്യം ശിഹാബ് മാധ്യമങ്ങളോട് പറഞ്ഞാണ് യാത്ര തുടങ്ങിയത്. അതിപ്പോൾ 9 മാസം പിന്നിട്ട് ഇറാനിൽ എത്തി നിൽക്കുന്നു.

എതിർപ്പുമായി മുജാഹിദുകൾ

ഇത്തരം ആത്മീയയാത്രകൾ സ്നേഹത്തിന്റെയും അന്തരീക്ഷമാണ് സൃഷ്്ടിക്കയെന്ന് പൊതുവേ പറയാറുണ്ടെങ്കിലും, കേരളത്തിലെ മുസ്ലിം സംഘടനകളിൽപോലും കടുത്ത വിഭാഗീയതയാണ് അത് ഉയർത്തിയത്. ശിഹാബിന്റെ യാത്ര അനിസ്ലാമികമാണെന്ന് പറഞ്ഞ് മുജാഹിദ് വിഭാഗം രംഗത്ത് എത്തിയപ്പോൾ, സുന്നികൾ അദ്ദേഹത്തിന് ഒപ്പം നിന്നു. ശിഹാബിന്റെ നടന്നുള്ള ഹജ്ജിനുപോകൽ, ശരീരം പീഡനം ആണെന്നും അത് അനിസ്ലാമികം ആണെന്നും പറഞ്ഞ് മുജാഹിന് ബാലുശ്ശേരി എന്ന വിവാദ മുജാഹിദ് പണ്ഡിതനാണ് ആദ്യവെടി പൊട്ടിച്ചത്. ശിഹാബ് വിമാനത്തിൽ പോയാണ് ഹജ്ജ് നിർവഹിക്കേണ്ടതെന്നാണ് ബാലുശ്ശേരി പറയുന്നത്.

മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ് -''ശിഹാബിന് നല്ലതുപറഞ്ഞുകൊടുക്കാൻ ആളുകൾ ഇല്ലാതെ പോയി. മോനെ, ശിഹാബെ, മോനെ ശിഹാബെ, കാസർകോട്ട് എത്തിയ നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്കുമോനെ. നീ ഇനി ഓരോ സറ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ. കാരണം മുത്തു നബി ഹജ്ജിന് വെറും 400 കിലോമീറ്റർ നടക്കാൻ പറഞ്ഞ സ്ത്രീയോട് പറഞ്ഞത് അള്ളായ്ക്ക് നിന്റെ ഈ നടത്തം ആവശ്യമില്ല എന്നാണ്. അള്ളായ്ക്ക് നിന്റെ ഈ ശരീര പീഡനം ആവശ്യമില്ല. എങ്കിൽ പറയൂ, 400 കിലോമീറ്റർ നടക്കുന്ന അള്ളാക്ക് ഇഷ്ടമില്ലെങ്കിൽ, 8400 കിലോമീറ്റർ, എന്റെ പ്രിയപ്പെട്ട അനുജാ ശിഹാബെ, നിന്നെ നടക്കാൻ നിർബന്ധിച്ചത് ഈ പുരാഹിത വർഗമാണ്. മോനെ നീ തിരിച്ചു നടക്ക്. നിന്റെ വീട്ടിലേക്ക് നടക്ക്. എന്നിട്ട് കോൺകോഡ് വിമാനത്തിൽ കയറി, ഏറ്റവും വേഗത്തിൽപോയി ഹജ്ജ് ചെയ്യ് മോനെ.

രണ്ട മക്കളുടെ ഷോൾഡറിൽ തൂങ്ങി ഒരു ബാപ്പ ഹജ്ജ് ചെയ്യുകയാണ്. എന്നിട്ടങ്ങനെ പ്രയാസപ്പെട്ടപ്പോൾ, ലോകത്തിന്റെ വെളിച്ചമായ റസൂൽ ചോദിച്ചത് എന്താണ് നിങ്ങളുടെ ബാപ്പയുടെ പ്രശ്നം എന്നാണ്. മക്കൾ പറയുന്നത് ബാപ്പ നടന്നുകൊണ്ട് ഹജ്ജ് ചെയ്യാമെന്ന് നേർച്ച നേർത്താണ് എന്നാണ്. റസൂൽ അത് അനുവദിച്ചില്ല. റസൂലിനെ ധിക്കരിച്ചുകൊണ്ടാണ് നമ്മുടെ ശിഹാബ് നടക്കുന്നത്. ആ മോന് അത് അറിയില്ല. ശിഹാബിന്റെ നടത്തമാണോ ഇബാദത്ത്, ശിഹാബിന്റെ ഹജ്ജ് ആണോ ഇബാദത്ത്. പഞ്ചസ്തംഭങ്ങളിൽ ഹജ്ജാണോ പ്രാധാനം. അല്ലെങ്കിൽ നടത്തം ഹജ്ജാണോ. ഹജ്ജിലേക്കുള്ള വസീറയാണ് നടത്തം. ഹജ്ജ് ആരോഗ്യത്തോടുകൂടി ചെയ്യേണ്ട കാര്യമാണ്.അവിടെ 8000 കിലോമീറ്റർ നടന്ന് നമ്മുടെ ശിഹാബ് എങ്ങാനും പാക്കിസ്ഥാന്റെ ബോർഡറിൽ വീണ് മരിച്ചാൽ, പുരോഹിതന്മാരെ നിങ്ങൾ എങ്ങനെയാണ്, അള്ളാന്റെ മുന്നിൽ നിൽക്കുക. ഇന്ന് നബിയെങ്ങാനും മലപ്പുറം വളാഞ്ചേരിയിൽ ഉണ്ടായിരുന്നെങ്കിൽ, പറയുമായിരുന്നു. മോനെ ശിഹാബെ, ഞാൻ അള്ളാന്റെ റസൂൽ ആണ് മോനെ. ഞാൻ 400 കിലോമീറ്റർ നടക്കാൻ അനുവദിച്ചിട്ടില്ല മോനെ. ഞാൻ വെറുതെ പറയില്ല മോനെ. അഭീഷ്ടമനുസരിച്ച് ഞാൻ സംസാരിക്കാറില്ല മോനെ എന്ന് പറഞ്ഞേനെ.'' - ഇങ്ങനെയായിരുന്നു മുജാഹിദ് ബാലുശ്ശേരി ശിഹാബിനെതിരെ അതിഭീകരമായി ആഞ്ഞടിച്ചത്.

ന്യായീകരിച്ച് സുന്നികൾ

എന്നാൽ മുജാഹിദുകാരുടെ വിമർശനങ്ങൾ കേരളത്തിലെ സുന്നി ഗ്രൂപ്പുകൾ അംഗീകരിച്ചില്ല. അവരുടെ ഫേസ്‌ബുക്ക് വാട്സാപ്പ് ഗ്രൂപ്പുകളിൽ ബാലുശ്ശേരിക്കെതിരായ പ്രചാരണങ്ങൾ നിറഞ്ഞു. എസ്‌കെഎസ്എസ്എഫും എസ്എസ്എഫും ശിഹാബ് ചോറ്റൂരിന് ഒപ്പമാണ്. എഴൂത്തുകാരനും സാംസ്‌ക്കാരി പ്രവർത്തകനുമായ താഹാ മാടായി ശിഹാബിനെ അനുകൂലിച്ച് ഒരു ഓൺലൈൻ മാഗസിനിൽ ലേഖനം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു. ''

എന്താണ് ഈ യാത്രയെ ഇത്ര മനോഹരമാക്കുന്ന ഘടകം? അത് മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഒരു ചെറുപ്പക്കാരൻ നടത്തുന്ന പദയാത്രയാണ്. കാൽകൊണ്ട് അളന്ന് തീർക്കുകയാണ് മലപ്പുറത്തു നിന്ന് മക്കയിലേക്കുള്ള ദൂരത്തെ! ഇസ്ലാമിന്റെ കേന്ദ്ര ബിന്ദുവായ മക്കയിലേക്ക്, കേരളത്തിൽ മുസ്ലിങ്ങളുടെ കേന്ദ്ര ബിന്ദുവായ മലപ്പുറത്തു നിന്ന് ഒരാൾ നടക്കുന്നു. മുസ്ലിങ്ങൾക്ക് പിറന്ന നാടിനേക്കാൾ പ്രിയപ്പെട്ടതാണ് മക്കയും മദീനയും.'മുത്തു നബിയുടെ റൗള' എത്രയെത്ര മാപ്പിളപ്പാട്ടുകളിൽ വന്നിരിക്കുന്നു. കാഫ് മല കണ്ട പൂങ്കാറ്റിനോടും മിഹ്‌റാജ് രാവിലെ കാറ്റിനോടും മക്കാ മദീന വിശേഷങ്ങൾ ചോദിക്കുന്നു. ആ മക്കയിലേക്കാണ് ശിഹാബിന്റെ കാൽനട ദൂരങ്ങൾ. അത് പൂർത്തിയാവുക എന്നത് ശിഹാബിനെപ്പോലെ എത്രയോ പേരുടെ ദുആ ആണ്.

പതിവ് പോലെ അത് ചർച്ചയായി. സലഫികളും ജമാഅത്തുകാരും എതിർവാദങ്ങളുമായി വന്നു. മാരകമായ ആ പ്രയോഗം കൂടി വന്നു; ശിർക്ക്! മറ്റൊന്ന്, പ്രവാചകൻ ഹജ്ജ് കാൽനടയായി നിർവഹിച്ചിട്ടില്ല എന്ന വാദം. ഇവിടെയാണ് ശിഹാബിന്റെ യാത്ര കാവ്യാത്മകമാവുന്നത്. ജ്ഞാനമെന്നാൽ നാടിനെ അറിയുക എന്നതു കൂടിയാണ്. നടന്നുനടന്ന് അയാൾ എത്ര ദൂരം നടക്കുന്നുവോ, അത്രയും ദൂരം അയാൾ നാടിന്റെ സ്പന്ദനമറിയുന്നു. അതുകൂടി ഉൾപ്പെടുന്നതാണ് ആത്മ(മീയ) സ്പന്ദനം.

പെരുമാൾ മക്കത്തേക്ക് നടന്നും അന്നത്തെ പല്ലക്കിലും പായ്ക്കപ്പലിലുമൊക്കെയാണ് പോയിരിക്കുക. മാലിക് ബിൻ ദിനാറും സംഘവും ഇങ്ങോട്ടു വന്നതിലും 'നടന്നെത്താവുന്ന ദൂരങ്ങളിലൊക്കെ നടന്നു' തന്നെയാണ് വന്നിട്ടുണ്ടാവുക. ഞങ്ങളുടെ ഗ്രാമമായ മാടായി ഇസ്ലാമിന്റെ ഇന്ത്യയിലെ തന്നെ ആദിമ സഞ്ചാര കേന്ദ്രമാണ്. മാടായിപ്പള്ളിയിലെ ശിലാലിഖിതവും പഴയ മീസാൻ കല്ലുകളും കാലങ്ങൾക്കപ്പുറത്തെ കഥകൾ പറയുന്നു. 'നടന്നു നടന്നുണ്ടായവയാണ്' ചരിത്രം.''- താഹ മാടായി ചൂണ്ടിക്കാട്ടുന്നു. പക്ഷേ താഹ വിഭാവനം ചെയ്തപോലെ ഒന്നുമല്ല കാര്യങ്ങൾ നടന്നത്. യാത്ര തുടങ്ങി ദിവസങ്ങൾകൊണ്ടുതന്നെ അത് കേവലം, മതപ്രചാരണ യാത്രയായി.

മുന്നു മാസം കഴിഞ്ഞത് ടെറസിൽ

ഇന്ത്യയിൽ അടിപൊളിയായിട്ടാണ് ശിഹാബിന്റെ യാത്ര മുന്നേറിയത്. ഉത്തരേന്ത്യയിലൊക്കെ വൻ ജനാവലിയാണ് ഇദ്ദേഹത്തെ കാണാൻ തിടിച്ചുകൂടിയത്. പോയ എല്ലായിടത്തും ശിഹാബ് താരമായി. ആയിരങ്ങൾ സെൽഫിയെടുക്കാനും ഫോട്ടോ എടുക്കാനും ഇരമ്പിയാർത്തു. യുട്യൂബിൽ ലക്ഷങ്ങൾ കാഴ്ചക്കാരായി വന്നു. സംഭാവന ഇനത്തിലും വൻ തുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസ് വലിയ സംരക്ഷണമാണ് ശിഹാബിന് ഒരുക്കിയത്. വാഗ അതിർത്തിവരെ എല്ലാം ഭംഗിയായി നടന്നു. പക്ഷേ പിന്നീട് അങ്ങോട്ട് പണി പാളി. പാക്ക് വിസക്കായി നാലരമാസമാണ് ശിഹാബിന് ഇവിടെ കഴിയേണ്ടി വന്നത്.

സെപ്റ്റംബർ ഏഴിന് വാഗാ ബോർഡലിലെത്തിയതാണ് ശിഹാബ്. വാഗാ ബോർഡറിന് ഏകദേശം 15 കിലോമീറ്റർ അടുത്തയിരുന്നു ശിഹാബിന്റെ താമസം. അവിടെ ഹാഫിയ സ്‌കൂളിന്റെ ഉടമസ്ഥനായ ഡോക്ടർ ഷുഹൈബ് അഹമ്മദ് സ്‌കുളിൽ താമസിച്ചുകൊള്ളുവാൻ പറയുകയായിരുന്നു. ആ ടെറസിനു മുകളിൽ തന്നെ ആണ് ശിഹാബിന്റെ ഉറക്കവും തീറ്റയും എല്ലാം. ഇടയ്ക്കിടെ അവിടെ നിന്ന് ഇറങ്ങുക, ആ ഭാഗത്തൊക്കെ നടന്നു വീഡിയോ ഇടുക അങ്ങനെ നാലരമാസമാണ് കഴിഞ്ഞുപോയത്. പാക്ക് വിസക്കായുള്ള കാത്തിരിപ്പ് നീണ്ടതോടെ ആവേശക്കമ്മറ്റിക്കാർ എല്ലാം പിരിഞ്ഞ് പോയി. യൂട്യുബിലും പഴയപോലെ വ്യൂവേഴ്സ് കിട്ടാതായി.

സാധാരണ ടൂറിസ്റ്റ് വിസയോ, ട്രാൻസിസ്റ്റ് വിസയോ ഒന്നും അല്ല റോഡ് ഷോ വിസയാണ് ഇയാൾക്ക് വേണ്ടിയിരുന്നത്. ഏതെങ്കിലും ഒരു രാജ്യം സമ്മതിക്കുമോ ഈ പരിപാടിക്ക്. കാരണം അവർക്ക് ഒരു തലവേദനയാണ് ഇത്. ഏകദേശം രണ്ടു മാസം നടക്കണം പാക്കിസ്ഥാനിൽ നിന്ന് ഇറാനിൽ എത്താൻ. അത് വരെ ഇയാൾക്കു സെക്യൂരിറ്റി കൊടുക്കേണ്ട ബാധ്യത പാക്കിസ്ഥാൻ ആണ്. ആ രാജ്യം ആകട്ടെ ആകെ സാമ്പത്തികമായി തകർന്നും ഇരിക്കയാണെന്ന് ഓർക്കണം.

അതിനിടെ പാക്കിസ്ഥാൻ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഒരു റെക്കമെൻഡ് ലെറ്റർ വാങ്ങി വരാണ് ശിഹാബിനോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനിലൂടെ നടന്നു പോകാൻ അനുവാദം കൊടുത്തു കൊണ്ടുള്ള , ഇന്ത്യ ഇങ്ങനെ ഒരു കത്തുകൊടുത്തില്ല. ഇന്ത്യ അങ്ങനെ ഒരു ലെറ്റർ അനുവദിച്ചാൽ നാളെ മുതൽ പാക്കിസ്ഥാനികൾ അജ്മീർ ദർഗ ,മഖ്ബറ ഒക്കെ സന്ദർശിക്കണം എന്ന് പറഞ്ഞു കൊണ്ട് ഇന്ത്യൻ എംബസിയിലേക്ക് പോകുമെന്ന് ഉറപ്പാണ്. മാത്രമല്ല കടുത്ത സുന്നി- ഷിയാ സംഘർഷവും, ഐസിസ് ഭീഷണിയൊക്കെയുള്ള പല മേഖലകളിലുടെയാണ് ശിഹാബിന് പാക്കിസ്ഥാനിലൂടെ കടന്നുപോകേണ്ടത്. ഇതും പാക്ക് സർക്കാറിനെ പിറകോട്ട് അടുപ്പിച്ചു.

പാക്കിസ്ഥാനിൽ സംഭവിച്ചത്

എന്നാൽ തനിക്ക് പാക്കിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല എന്നാണ് ശിഹാബ് വീഡിയോവിൽ പറഞ്ഞത്. ''തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ കൊണ്ട് ലഭിക്കുമായിരുന്നു. എന്നാൽ, വേണ്ടത് ട്രാൻസിറ്റ് വിസയാണ്. ടൂറിസ്റ്റ് വിസയിൽ പോയാൽ തനിക്ക് പാക്കിസ്ഥാൻ സന്ദർശിച്ച് തിരികെ ഇന്ത്യയിലേക്ക് വരാം. എന്നാൽ, പാക്കിസ്ഥാനിലെത്തി ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടത്. വാഗ അതിർത്തി വഴി പാക്കിസ്ഥാനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് എനിക്ക് പ്രവേശിക്കേണ്ടത്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണം.അത് ലഭിച്ചാൽ ട്രാൻസിറ്റ് വിസ ലഭിക്കും'- ശിഹാബ് വ്യക്തമാക്കി.

മൂന്നു മാസത്തെ വിസയാണ് ഇറാഖും ഇറാനും അനുവദിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു വർഷത്തെ വിസയാക്കി തന്നിട്ടുണ്ട്. സൗദി ഒരു വർഷത്തെ വിസ നൽകിയിട്ടുണ്ട്. ഇറാനും ഇറാഖും മൾട്ടിപ്പിൾ എൻട്രിയാണെന്നും സൗദി ടൂറിസ്റ്റ്-ബിസിനസ് വിസയും നടന്ന് ഹജ്ജിന് പോകാനുള്ള വിസയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''രേഖകളൊക്കെ ശരിയാക്കി എംബസി വാക്ക് തന്നതിന് ശേഷമാണ് യാത്ര തുടങ്ങിയത്. വിസ ലഭിച്ച ശേഷം ദീർഘമായ യാത്ര തുടങ്ങാനാകുമായിരുന്നില്ല. ഇതിന് മുമ്പ് ആരും ഈ രീതിയിൽ യാത്ര ചെയ്യാത്തതിനാൽ മുൻകാല അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കാനാകില്ല. 3200 കിലോമീറ്റർ നടന്ന് അതിർത്തിയിൽ എത്തിയിട്ടുണ്ടെങ്കിൽ ദൈവഹിതത്താൽ പാക്കിസ്ഥാനും ഇറാനും കടന്ന് മക്കയിലെത്തി ഹജ്ജ് ചെയ്യും. മരണത്തിനല്ലാതെ ഒന്നിനും തന്നെ തടയാനാകില്ല'' -ശിഹാബ് പറഞ്ഞു.

പക്ഷേ ഈ ഡയലോഗുകൾ വെറും പോയ് വെടിയായിരുന്നു. ദീർഘനാളത്തെ ശ്രമത്തിനുശേഷം പാക്കിസ്ഥാൻ ട്രാൻസിറ്റ് വിസയാണ് അയാൾക്ക് നൽകിയത്. പക്ഷേ 48 മണിക്കൂറിനുള്ളിൽ വേറെ ഒരു രാജ്യത്തേക്ക് കടക്കണം എന്നുള്ള കണ്ടീഷനിലായിരുന്നു വിസ അനുദവിച്ചത്. ഇത് പ്രകാരം ശിഹാബ് ഫ്ളൈറ്റ് പിടിച്ച് ഇറാനിൽ എത്തിയിരിക്കയാണ്. അതായത് കാൽനട ഹജ്ജ് എന്ന സ്വപ്നം പൊളിഞ്ഞു എന്ന് ചുരുക്കം. ഇതോടെ സോഷ്യൽ മീഡിയയില ആരാധകർ തന്നെ ശിഹാബിന് എതിരെ തിരിഞ്ഞു. ഇങ്ങനെ വിമാനത്തിൽ പോകണമായിരുന്നെങ്കിൽ, നേരിട്ട് കേരളത്തിൽ നിന്ന് നേരിട്ട് ഫ്ളൈറ്റിൽ ഹജ്ജിന് പോയാൽപ്പോരെ എന്നാണ് ചോദ്യം. സോഷ്യൽ മീഡിയ ആക്റ്റീവിസിറ്റ് സാദിഖലി പത്തായക്കടവൻ ഇങ്ങനെ എഴുതുന്നു. 'ശരിക്കും വിശ്വാസ ചൂഷണമാണ് ഇവിടെ നടക്കുന്നത്. പാക്കിസ്ഥാനിൽ പോയി ഫ്ലൈറ്റിൽ പോകാൻ ആയിരുന്നെങ്കിൽ ഇയാൾ എന്തിന് ഇയാൾ നാലര മാസം വാഗാ അതിർത്തിയിൽ മൊട്ടക്ക് അടയിരിക്കുന്ന പോലെ ഇരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളു, ആളുകളെ വിശ്വാസം മാക്സിമം മുതലാക്കണം

എന്നാൽ ശിഹാബ് ആവട്ടെ 'എനിക്ക് പാക്കിസ്ഥാൻ മണ്ണിൽ ഒരു രണ്ടു റക്കാഹത്തു നിസ്‌കരിക്കണം' എന്ന് പറഞ്ഞ് അവിടേക്ക് കടക്കയായിരുന്നു. വാഗ അതിർത്തിയിൽനിന്ന് ഇന്ത്യൻ ഒഫീഷ്യൽസ് വികാര നിർഭരമായ യാത്രയയപ്പാണ് ശിഹാബിന് നൽകിയത്. അവിടെ നിന്ന് തൊട്ടടുത്തുള്ള പാക് ചെക്ക് പോസ്റ്റിലേക്ക് പോയി. അവിടെയും ശിഹാബിന് നല്ല സ്വീകരണമാണ് കിട്ടിയത്. പാക്കിസ്ഥാനിൽ അദ്ദേഹം നിന്ന സമയവും, നൂറുകണക്കിന് ആളുകൾ കാണാനെത്തി. ഇതിന്റെ വീഡിയോയും ശിഹാബ്് പറുത്തുവിട്ടു. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പാക് താലിബാന്റെ ഭീകരാക്രമണത്തിലും ആകെ വലഞ്ഞു നിൽക്കയാണ് പാക്കിസ്ഥാൻ. ഈ സമയത്ത്, ഇതുപോലെ ഒരു യാത്രക്ക് സെക്യൂരിറ്റി ഒരുക്കുക എന്നതും വിഷമം പിടിച്ച പണിയാണ്. ഒരു പക്ഷേ ശിഹാബ് പാക്കിസ്ഥാനിലുടെ യാത്ര ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിൽ ആയേനെ.

ഇറാനിലും പ്രശ്നങ്ങൾ

ഇറാനിൽ എത്തിപ്പെട്ടതോടെ അതി സങ്കീർണണമായ പ്രശ്നങ്ങളാണ് ശിഹാബിനെ കാത്തിരുന്നത്. ഒന്ന് അതിശൈത്യം. രണ്ട് ഇറാനിലെ അപകടകരമായ രാഷ്ട്രീയ കാലാവസ്ഥ. മതപൊലീസിന്റെ ആക്രമണത്തിന് ഇരയായി മഹ്സ അമിനി എന്ന സ്ത്രീ കൊല്ലപ്പെട്ടതുമുതൽ, ഇറാൻ അതിശക്തമായ പ്രക്ഷോഭത്തിലുടെയാണ് കടന്നുപോകുന്നത്. അതിന്റെ ഭാഗമായി പലയിടത്തും ഇന്റനെറ്റ് സേവനങ്ങൾ കട്ട് ചെയ്തിരിക്കയാണ്. ഇത് ശിഹാബ് പ്രതീക്ഷിക്കാത്ത അടിയായിരുന്നു. യുട്യൂബ് വരുമാനം ലക്ഷ്യമിട്ട് എത്തിയ അയാൾക്ക് വീഡിയോകൾ ചെയ്യാൻ കഴിയാതെ ആയി. പലപ്പോഴും ഇന്റനെറ്റ് സേവനങ്ങൾ ഉള്ള എവിടെയെങ്കിലും എത്തുമ്പോൾ ഒന്നോ രണ്ടോ വീഡിയോകൾ ഇറക്കിയാൽ ആയി.

കുറച്ച് ദിവസം മുമ്പ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിന്നു ശിഹാബ് പറയുന്നത് , ഇറാൻ കാട്ടിലൂടെ നടന്നു വഴി തെറ്റി എന്നാണ്. എന്നാൽ ഇത് പച്ച കള്ളംമാകാനാന് സാധ്യതയെന്നാണ് ഈ വിഷയം കൃത്യമായി ഫോളോ ചെയ്യുന്ന സാദിഖലി പത്തായക്കടവൻ എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് എഴുതുന്നു. ''ഇറാഖ് ബോർഡർ ലക്ഷ്യമാക്കി നടന്നു പോകുകയോ വാഹനത്തിൽ പോകുകയോ ചെയ്യുന്ന ആളുകൾക്കൊന്നും കാട്ടിയൂടെ പോകേണ്ട ആവശ്യം ഇല്ല. പിന്നെ എങ്ങനെയാണു യൂട്യൂബ് ഹാജി കാട്ടിലൂടെ നടന്നു ഒറ്റപ്പെട്ടു വഴി തെറ്റി എന്നൊക്കെ പറയുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല''- സാദിഖലി ചൂണ്ടിക്കാട്ടുന്നു.

ഇനി ഇറാനും, ഇറാക്കിന്റെ കുറച്ച് ഭാഗങ്ങളും കഴിഞ്ഞ് കുവൈത്തിൽ എത്തിയതിനുശേഷമാണ് ശിഹാബിന് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയുക. പക്ഷേ സുരക്ഷാകാരണങ്ങളാൽ ഈ രാജ്യങ്ങളൊക്കെ അതിലൂടെ നടന്ന് പോകാൻ അനുവദിക്കുമോ എന്ന് സംശയമാണ്. ഇറാനും, ഇറാഖിലുമൊക്കെ കടുത്ത വംശീയ സംഘർഷങ്ങളും, മതമൗലികവാദികളുടെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ ഇറാനിൽ കുറച്ചുനേരം നടന്നശേഷം നേരിട്ട് കുവൈത്തിലേക്ക് ഫ്ളൈറ്റ് കയറുകയാണ് ശിഹാബിന് മുന്നിലുള്ള മാർഗം എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. പക്ഷേ എന്തൊക്കയായലും ഒരു കാര്യം സമ്മതിക്കണം. പാക്കിസ്ഥാനിൽ എന്നപോലെ ഇറാനിലും, ശിഹാബിനെ കാണാൻ വൻ ജനാവലി തടിച്ചുകൂടുന്നുണ്ട്.

അതിനിടെ പാക്കിസ്ഥാനിലെയും ഇന്ത്യയിലെ ശിഹാബിന്റെ ആരാധകർ തമ്മിൽ ചേരി തിരിഞ്ഞ് അടിയും തുടങ്ങിയിട്ടുണ്ട്. വാഗാ അതിർത്തിയിൽ ശിഹാബിന് ഏറെ സഹായം ചെയ്ത ഷാഹി ഇമാമിന്റെ ഒരു വീഡിയോയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ശിഹാബ് പറയുന്നത് വിശ്വസിച്ച ഷാഹി ഇമാം കരുതിയത്, പാക്കിസ്ഥാൻ വിസ നിഷേധിച്ച് ശിഹാബിനെ വിമാനത്തിൽ കയറ്റിവിട്ടു എന്നാണ്. എന്നാൽ അവർ കൊടുത്ത് വെറും 48 മണിക്കുർ തങ്ങാനുള്ള ട്രാൻസിറ്റ് വിസയാണെന്ന കാര്യം ശിഹാബ് മറച്ചുവെച്ചു. ഇന്ത്യ അനുവദിച്ച ഒരു യാത്ര ഇസ്ലാമിക രാഷ്ട്രം എന്ന് പറയുന്ന പാക്കിസ്ഥാൻ തടഞ്ഞുവെന്ന രീതിയിൽ ഷാഫി ഇമാമിന്റെ വീഡിയോ വന്നതോടെ, ശിഹാബിനെ പാക്കിസ്ഥാനിൽ സഹായിച്ചവർ ഇളകി. അവർ ഇത് പാക്കിസ്ഥാന്റെ കുഴപ്പമല്ലെന്ന് പറഞ്ഞ് വീഡിയോ ചെയ്യുകയും പരസ്പരം അസഭ്യം മുഴക്കുകയാണ്. അതായത് സ്നേഹത്തിന്റെ യാത്ര, കാലുഷ്യത്തിന്റെ യാത്രയായാണ് മാറുന്നത്.

വെറും മത യാത്ര

യാത്രയിൽ ഉടനീളമുള്ള ശിഹാബിന്റെ പ്രകടനം നോക്കിയാൽ അറിയാം അയാൾ നടത്തുന്നത് മതപ്രചാരണ യാത്രതന്നെയാണെന്ന്. സാധാരണ ഇത്തരം യാത്രകൾ പേരിന് നടത്തുന്നവർ പോലും, രാജ്യങ്ങൾ തമ്മിൽ ഉണ്ടാവേണ്ട സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും, മതസൗഹാർദത്തെക്കുറിച്ചുമൊക്കെ പറയാറുണ്ട്. എന്നാൽ ശിഹാബ് പച്ചയായി തന്റെ മതകാര്യങ്ങൾ മാത്രമാണ് പറയാറുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന രീതിയിലോ, വിശ്വമാനവികതയെ പ്രമോട്ട് ചെയ്യുന്ന രീതിയിലോ ശിഹാബ് സംസാരിച്ചിട്ടില്ല. അത്തരം ഒരു രീതിയിലേക്ക് തന്റെ യാത്രയെ വളർത്താൻ അയാൾ ഒരിക്കലും ശ്രമിച്ചിട്ടുമില്ല.

മാത്രമല്ല ശുദ്ധമായ അന്ധവിശ്വാസ പ്രചാരണവും, ഇവർ നടത്തുന്നുണ്ട്. അതിലൊന്നാണ് ഉത്തരേന്ത്യയിലൂടെ ശിഹാബ് നടക്കുന്നതിനിടയിൽ ആകാശത്ത് അള്ളാഹുവെന്ന് എഴുതിക്കാണിച്ചു എന്നത്. വീഡിയോയിൽ എഴുത്ത് വ്യക്തമല്ലെങ്കിലും, ശിഹാബുംകൂടെയുള്ള ആളും ക്യാമറ ഷൂട്ട് ചെയ്യുന്ന ആളും, ഒരു മിനിട്ട് എഴുതിയത് കണ്ടുവെന്നും, പിന്നെ മാഞ്ഞുപോയി എന്ന് പറയുന്നുണ്ട്. ഈ വീഡിയോ ഒരുപാട് പേര് മഹാത്ഭുദമായി വിശേഷപ്പിക്കയാണ്. ലോകമെമ്പാടുമുള്ള ഇസ്ലാമിക ഗ്രൂപ്പുകൾ ഇത് വൈറലാക്കി.

എന്നാൽ ഇത് വെറും വിശ്വാസ കൗതുകം മാത്രം ആണെന്നും ശാസ്ത്രീയമായി നോക്കുമ്പോൾ യാതൊരു പിൻബലവും ഇല്ലെന്നും സ്വതന്ത്രചിന്തകരും, ശാസ്ത്രപ്രചാരകരും ചൂണ്ടിക്കാട്ടിയിരുന്നു. മജീഷ്യനും ദിവ്യാത്ഭുദ അനാവരണം ചെയ്യുന്ന യൂ ട്യൂബറുമായി ഫാസിൽ ബഷീർ തന്റെ ട്രിക്ക്സ് എന്ന ചാനലിൽ ഈ വിഷയം പ്രത്യേകമായി ചെയ്തിട്ടുണ്ട്.

ശാസ്ത്രം പാരഡോളിയ എന്ന് വിളിക്കുന്ന ഒരു പാറ്റേൺ സീക്കിങ്ങ് മാത്രമാണ് ഇത്തരം പ്രതിഭാസങ്ങൾ എന്ന് ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടുന്നു. ''എട്ടുകാലി വലയിൽ അള്ളാഹു എന്ന് എഴുതി വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. മരങ്ങളിൽ, മേഘങ്ങളിൽ, തൊട്ട് മീൻ മുറിക്കുമ്പോൾവരെ അള്ളാഹു എന്ന് എഴുതിയത് കണ്ടു എന്ന വാർത്ത ഇടക്കിടെ വരാറുണ്ട്. ഇത് ഒരു മതത്തിന്റെ പ്രത്യേകയല്ല. മേഘപാളികൾക്കടിൽ യേശുവിന്റെ രൂപം കണ്ടു, മഞ്ഞിൽ മഹാദേവന്റെ രൂപ കണ്ടു, എന്നിങ്ങനെയുള്ള പ്രചാരണങ്ങൾ ഉണ്ടാവാറുണ്ട്. ഇങ്ങനെ മേഘങ്ങളിലും മഞ്ഞിലും മീനിലുമൊക്കെ, കുതിര, ആന, പക്ഷികൾ എന്നിവയോട് സാദൃശ്യമുള്ള രൂപങ്ങൾ കാണാൻ കഴിയും. അതെല്ലാം കേവലം യാദൃശ്ചികം എന്ന് കണ്ടെത്തി നാം തമാശയായി തള്ളിക്കളയും. എന്നാൽ മതവുമായി ബന്ധപ്പെട്ട ബിംബങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ് അത് ദിവ്യാത്ഭുദമായി മാറുന്നത്്''- ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടി.

ഇൻനെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ അറിയാം, പൊറോട്ടയിലും നക്ഷത്ര ആമയിലും, മരങ്ങളിലുമെല്ലാം ദൈവരൂപങ്ങൾ കാണുന്ന നിരവധി സംഭവങ്ങൾ കാണാം. ഇവിടെ ശിഹാബും ഇതുപോലെ ഒരു മേഘരൂപം മാത്രമായിരിക്കും കണ്ടത്. ബാക്കിയെല്ലാം അവരുടെ ഭാവനയാണ് എന്ന് വ്യക്തമാണ്.ഇതുപോലെ ചെറുകിട നമ്പറുകളിലൂടെ യാത്രയെ ഒരു ദിവ്യത്ഭുദമാക്കിമാറ്റാൻ ശിഹാബിന് പിറകിലുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്.

പക്ഷേ കേരളത്തിലെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഇപ്പോൾ ട്രെൻഡ് തിരിച്ചാണ്. പാക്കിസ്ഥാനിൽനിന്ന് ഫ്ളൈറ്റിൽ പോയത് മറച്ചുവെച്ചതിന് സുന്നി ഗ്രൂപ്പുകൾ പോലും ശിഹാബിനെ നിർത്തിപ്പൊരിക്കയാണ്. ഫലത്തിൽ ഇപ്പോൾ നാലുപാടുനിന്നും വിമർശനമായി. പക്ഷേ ഒരു കാര്യത്തിൽ ശിഹാബിനെ സമ്മതിക്കണം. അത് അയാളുടെ നിശ്ചയദാർഡ്യമാണ്. നാലര മാസം വാഗ അതിർത്തിയിലെ ടെറസിൽ കഴിഞ്ഞിട്ടും അയാൾ പിന്മാറാൻ കൂട്ടാക്കിയില്ല. അഭിപ്രായ വ്യത്യാസങ്ങൾ എന്തെല്ലാം ഉണ്ടെങ്കിലും അപകടം കൂടാതെ, ഇറാഖും, കുവൈത്തും കടന്ന് അയാൾ സൗദിയിൽ എത്തട്ടെ എന്നു തന്നെയാണ്, മനുഷ്യസ്നേഹികൾക്ക് ആശംസിക്കാനുള്ളത്.

 വാൽക്കഷ്ണം: എല്ലാ കഥകൾക്കും ഒരു ഗുണപാഠം ഉണ്ടാവുമല്ലോ. മതം തന്നെയാണ് ധന സമ്പാദനത്തിനും പ്രശസ്തിക്കുമുള്ള കുറുക്കുവഴി എന്ന് ശിഹാബിന്റെ അനുഭവവും തെളിയിക്കുന്നു. ഒന്നോർക്കുനോക്കുക, ആഗോള സമാധനത്തിനായി ഒരാൾ ഉത്തര ധ്രുവത്തിൽനിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് നടക്കുന്നു എന്ന് കരുതുക. ഒരു പെട്ടിക്കോളം വാർത്തക്ക് അപ്പുറം അത് പോകില്ല! പക്ഷേ ഇച്ചിരി മതം ഇട്ടുകൊടുത്താൽ ശങ്കരാടി പറഞ്ഞപോലെ പാലും തേനും ചറപറാന്ന് ഒഴുകും!