ക്യാപ്റ്റൻ! മലയാളികൾ ഈ പേര് മുഖ്യമന്ത്രി പിണറായി വിജയന് ചാർത്തിക്കൊടുക്കുന്നതിന് എത്രയോ മുമ്പുതന്നെ, ഈ പേര് ഒരു തമിഴ് നടന്റെ പര്യായമാറിയിരുന്നു. അതാണ്, വിജയരാജ് അളകർസ്വാമി എന്ന വിജയകാന്ത്. ഗ്രാഫിക്ക്സോ സ്പെഷ്യൽ ഇഫക്റ്റ്സോ ഒന്നും വേണ്ടത്ര വികസിച്ചിട്ടില്ലാത്ത, 1991-ൽ പുറത്തിറങ്ങിയ, വിജയകാന്തിന്റെ ചിത്രമായ ക്യാപ്റ്റൻ പ്രഭാകരൻ ഒന്നും കണ്ടുനോക്കണം. ഇന്നും ഇംഗ്ലീഷ് സിനിമകൾക്ക് കിടപിടിക്കുന്ന ആക്ഷൻ രംഗങ്ങളുള്ള ദൃശ്യാത്ഭുതം! തമിഴിൽ മാത്രമല്ല, തെലുങ്കിലും, മലയാളത്തിലും, കന്നടയിലും ചിത്രം ഹിറ്റായതോടെ, മാധ്യമങ്ങൾ എഴുതി ഇതാ രജനീകാന്തിനും കമൽഹാസനും ശേഷം പുതിയ ഒരു സൂപ്പർ താരം കൂടി.

തികഞ്ഞ രാജ്യസ്നേഹിയായ, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ വിജയ്കാന്ത് തമിഴമക്കളുടെ അരുമയായി. അവർ അദ്ദേഹത്തോടെ സ്നേഹത്തോടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷിപ്പിച്ചു. തമിഴകത്ത് സിനിമയും രാഷ്ട്രീയവും രണ്ടല്ലല്ലോ. അതുകൊണ്ടുതെന്ന വിജയ് കാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അതിൽ ആർക്കും അത്ഭുതം തോന്നിയല്ല. സൂപ്പർസ്റ്റാർ രജനീകാന്ത് പോലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ മടിച്ചു നിന്ന കാലത്താണ് വിജയ്കാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതും ഒരു തവണ പ്രതിപക്ഷ നേതാവായും മാറിയത്. ഒരു വേള തമിഴകത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം മാറുമെന്ന്വരെ മാധ്യമങ്ങൾ എഴുതി. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്.

പക്ഷേ വിജയക്കുതിപ്പുപോലെ തന്നെയായിരുന്നു വിജയകാന്തിന്റെ പതനവും. പലപ്പോഴും അമിതമായ മദ്യപാനം അദ്ദേഹത്തെ വില്ലനാക്കി. മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുന്ന, സ്വന്തം സ്ഥാനാർത്ഥിയെ ജനത്തിന് മുന്നിൽവെച്ച് തല്ലുന്ന, മദ്യപിച്ച് അവശനായതിനാൽ വാർത്ത സമ്മേളനം റദ്ദാക്കുന്ന ഒരു വിജയകാന്തിനെയാണ് പിന്നീട് കണ്ടത്. അത്തരം ദുശ്ശീലങ്ങളിൽനിന്നൊക്കെ മാറി, വീണ്ടുമൊരു തിരിച്ചുവരവിന് ശ്രമക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമളിയായി എത്തിയ മരണം അദ്ദേഹത്തെ തട്ടിയെടുത്ത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് അന്ത്യശ്യാസം വലിക്കുമ്പോൾ വിജയകാന്തിന് 71 വയസ്സായിരന്നു. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് വിജയകാന്തിനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. അപ്പോഴും അദ്ദേഹം മരിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അസാധാരണമായ ഒരു ജീവിത വിജയത്തിന്റെ പതനത്തിന്റെയും കഥയാണ് വിജയകാന്തിന്റെത്.

മധുരയിൽ നിന്ന് തമിഴ്മക്കളുടെ ഹൃദയത്തിലേക്ക്

1952 ഓഗസ്റ്റ് 25-ന് തമിഴ്‌നാട്ടിലെ മധുരെയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ. നാടകത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. വില്ലനായാണ് ഈ ചിത്രത്തിൽ വിജയകാന്ത് അരങ്ങേറിയത്.

ആദ്യ സിനിമകളിൽ പരാജയങ്ങൾ രുചിച്ചെങ്കിലും കഥാപാത്രങ്ങളുടെ വ്യത്യസ്തത അദ്ദേഹത്തെ വേറിട്ട് നിർത്തി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയുടെ ഭാഗമായ 'ദൂരത്തു ഇടി മുഴക്കം' (1980) അദ്ദേഹത്തെ മുൻനിരയിലെത്തിച്ചു. നടൻ വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ 'സത്തം ഒരു ഇരുട്ടറൈ'യിലൂടെ ( 1981) തമിഴ് സിനിമയിൽ ശക്തമായ സാന്നിധ്യമായി. തുടർന്നിങ്ങോട്ട് വിജയചിത്രങ്ങൾ നിരവധിയുണ്ടായി. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന 'ക്ഷോഭിക്കുന്ന യുവാവിനെ' തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു.

നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

പിന്നീടങ്ങോട്ട് കമൽ ഹാസനും രജനീകാന്തിനും പിന്നാലെ വിജയകാന്തും ഒരു വികാരമായ നാളുകളായിരുന്നു. ആ സ്റ്റൈൽ... സൂപ്പർ അടി... തീ പാറുന്ന ഡയലോഗുകൾ... വിജയകാന്ത് എന്ന് ഓർക്കുമ്പോൾ കുറേക്കാലം ഡയലോഗും ആക്ഷൻ രംഗങ്ങളും മാത്രമായിരുന്നു മനസിൽ. എന്നാൽ പിന്നീട് വിജയകാന്തിന് പ്രണയ നായകന്റെ മുഖമായി. ഇളയ രാജയുടെ മാസ്മരിക സംഗീതത്തിൽ വിജയകാന്ത് ചിത്രങ്ങളിൽ പ്രണയവും നിറഞ്ഞു. തനിക്ക് കിട്ടിയ വേഷങ്ങളിലെല്ലാം മിതത്വത്തോടെയും കയ്യടക്കത്തോടെയും അഭിനയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. താരമൂല്യം കണക്കാക്കാതെ പലപ്പോഴും ചെറുതും വലുതുമായ ഒട്ടനേകം വേഷങ്ങളിൽ അദ്ദേഹം കയ്യടി നേടി. 'ചിന്നമണി കുയിലേ' എന്ന ഗാനത്തിലൂടെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി.

അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്ഷൻ സിനിമകൾക്കൊപ്പം, കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലെ വിജയകാന്തിന്റെ ബാക്ക് കിക്കിനും ഒട്ടേറെ ആരാധകരുണ്ട്. പല സാഹസിക രംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്തും വിജയകാന്ത് പേരെടുത്തു. നായകനാകുന്നതിന് മുമ്പ് വിജയകാന്ത് ഒരു സ്റ്റണ്ട് മാസ്റ്ററാകാൻ ആഗ്രഹിച്ചിരുന്നത്. ആക്ഷൻ സീക്വൻസുകളിൽ അദ്ദേഹം വളരെയധികം ആകൃഷ്ടനായിരുന്നു,

2010- ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015- ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് അവസാനം സ്‌ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യനായിരുന്നു നായകൻ. 1994-ൽ എം.ജി.ആർ പുരസ്‌കാരം, 2001-ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

ചരിത്രമായ ക്യാപ്റ്റൻ പ്രഭാകർ

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ ഇറങ്ങിയ 'ക്യാപ്റ്റൻ പ്രഭാകരൻ' എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പേരിനൊപ്പം 'ക്യാപ്റ്റൻ' പദവി കിട്ടിയത്. വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ഇത്. വീരപ്പന്റെ ജീവിതം കേന്ദ്രീകരിച്ച് ഒരുക്കിയ സിനിമ നൂറു ദിവസത്തിലധികമാണ് തിയറ്ററുകൾ നിറഞ്ഞോടിയത്. സത്യമംഗലം കാട്ടിൽ വിഹരിക്കുന്ന വീരഭദ്രൻ എന്ന കൊള്ളക്കാരനെ പിടിക്കുവാൻ വരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. വിജയകാന്തിന്റെ ഫൈറ്റുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം തെന്നിന്ത്യയൊട്ടാകെ അദ്ദേഹത്തിന് ആരാധകരെ ഉണ്ടാക്കി.

ആർ കെ സെൽവമണി സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മൻസൂർ അലി ഖാൻ ,രൂപിണി, രമ്യാ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ശരത്കുമാർ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. മൻസൂർ അലി ഖാനാണ് വീരഭദ്രൻ എന്ന കാട്ടുകൊള്ളക്കാരനെ അവതിരിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലും ചിത്രം നാഴികക്കല്ലായി.

വീരപ്പന്റെ സംഭവ കഥകളുമായി ഏറെ സാമ്യം ചിത്രത്തിന് ഉണ്ടായിരുന്നു. പ്രഭാകരൻ വീരഭദ്രനെ പിടികൂടാൻ മാത്രമല്ല, അയാൾ കൊലപ്പെടുത്തിയ ഫോറസ്റ്റ് ഓഫീസറായിരുന്ന തന്റെ സുഹൃത്ത് രാജാരാമൻ ഐഎഫ്എസിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും വേണ്ടിയാണ് വരുന്നത്. പൊലീസ് കമ്മീഷണറും, ജില്ലാ കളക്ടറും, അഴിമതിക്കാരും വീരഭദ്രനെ പിന്തുണയ്ക്കുന്നവരുമാണ്. ക്ലൈമാക്‌സിൽ വീരഭദ്രൻ പ്രഭാകരന്റെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോകുന്നു. എന്നാൽ അതിസാഹസികമായി പ്രഭാകരൻ എത്തി ഭാര്യയെയും മകനെയും രക്ഷിക്കുന്നു. തുടർന്ന് വീരഭദ്രനെ പിടികൂടുന്നു. അങ്ങനെ അതിത്രില്ലിങ്ങ് ആയിട്ടാണ് ചിത്രം മുന്നോട്ട്പോകുന്നത്.

.60 ദിവസത്തോളം ചാലക്കുടിയിലായിരുന്നു ചിത്രീകരണം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലും നിരവധി രംഗങ്ങൾ ചിത്രീകരിച്ചു. സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ വിജയ്കാന്ത് അഭിനയിച്ചത് നെഞ്ചിടിപ്പോടെയാണ് ടീം അംഗങ്ങൾ കണ്ടത്. ചിത്രീകരണത്തിനിടെ, വിജയകാന്തിനെ ബന്ധിച്ച ഒരു കയർ പൊട്ടി, അദ്ദേഹത്തിന്റെ തോളെല്ലിന് സ്ഥാനഭ്രംശമുണ്ടായി. ഇരുകൈകളും ബന്ധിച്ച നിലയിൽ അദ്ദേഹം വേദന കൊണ്ട് നിലവിളിച്ചു, എന്നാൽ ഇത് അഭിനയമാണെന്നാണ് സംവിധായകൻ അടക്കം തെറ്റിദ്ധരിച്ചത്. അതുകൊണ്ട് വൈദ്യസഹായം ലഭിക്കുന്നതിന് കാലതാമസമുണ്ടായി. ഈ രീതിയിലുള്ള ഒരുപാട് അനുഭവങ്ങൾ പിൽക്കാലത്ത് വിജയകാന്ത് തുറന്ന് പറന്നിട്ടുണ്ട്. പക്ഷേ ഈ കഷ്ടപ്പാടിനെല്ലാം ലമുണ്ടായി. ചിത്രം ദക്ഷിണേന്ത്യയിൽ തരംഗമായി.


ഡിഎംഡികെ രൂപീകരിച്ച് രാഷ്ട്രീയത്തിൽ

സിനിമയിലെ ഫാൻ ബേസ് തന്നെയാണ് വിജയ് കാന്തിനെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചതും. വെള്ളിത്തിരിയിൽ പ്രശസ്തിയിൽ കത്തി നിൽക്കുമ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കയാണ് അദ്ദേഹം ചെയ്തത്. 2005-ൽ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ, 234 സീറ്റുകളിലും മത്സരിച്ചെങ്കിലും, വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളു.

എന്നാൽ 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. അന്ന് പ്രതിപക്ഷമായ ഡിഎംകെ തോറ്റ് തുന്നം പാടി. പ്രതിപക്ഷ നേതാവ് സ്ഥാനം ആവശ്യപ്പെടാൻപോലും എംഎൽമാർ അവർക്ക് ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത് ജയലളിത ഒരു കളി കളിച്ചു. തങ്ങളുടെ സഖ്യത്തിൽ മത്സരിച്ച വിജയകാന്തിന്റെ പ്രതിപക്ഷ നേതാവാക്കി. പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതായിരുന്നു ജയയുടെ തന്ത്രം. അങ്ങനെ 2011 മുതൽ 2016 വരെ വിജയകാന്ത് പ്രതിപക്ഷ നേതാവായി. പക്ഷേ ജയലളിത കരുതിയതുപോലെ വെറും ഡമ്മി പ്രതിപക്ഷ നേതാവായിരുന്നില്ല അദ്ദേഹം. കുറച്ചുകാലം കഴിഞ്ഞതോടെ വിജയകാന്ത് സർക്കാറിന്റെ കടുത്ത എതിരാളിയായി.

ഇക്കാലത്ത് ജയലളിതയ്ക്കും കരുണാനിധിക്കും എതിരെ ഒരുപോലെ വിജയകാന്ത് ശബ്ദമുയർത്തി. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്ന് വിലയിരുത്തലുകൾ ഉണ്ടായി. പക്ഷേ പിന്നീട് അദ്ദേഹത്തിന് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല. ഡിഎംകെയും എഐഡിഎംകെയുമായി ഒരുപോലെ ഉടക്ക് ആയതോടെ, വിജയകാന്ത് ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും തോറ്റമ്പി.

വിജയ്കാന്തിന്റെ അനാരോഗ്യങ്ങളും പ്രശ്നമായി. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്. ഭാര്യ പ്രേമലതയെ രാഷ്ട്രീയ പാർട്ടിയുടെ ചുമതല ഏൽപ്പിച്ചത് അടുത്തിടെയാണ്. അദ്ദേഹം വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്ഥാനവും അസ്തമിക്കാനാണ് സാധ്യത.

സ്വന്തം സ്ഥാനാത്ഥിയെ തല്ലി

പക്ഷേ വിജയകാന്തിന്റെ ജീവിതം നിഷ്പക്ഷമായി വിലയിരുത്തുന്ന പലരും എഴുതിയിട്ടുള്ളത്, അമിതമായ മദ്യപാനമാണ് അദ്ദേഹത്തെ തകർത്തത് എന്നാണ്. മദ്യപിച്ച് ലക്കുകെട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപോലും വരാൻ കഴിയാത്ത അവസ്ഥയുണ്ടായി. പലപ്പോഴും ഈ വിഷയം എതിരാളികൾ പരസ്യമായ ഉന്നയിച്ച് വിജയകാന്തിനെ അപഹസിച്ചു. ഡിഎംകെയിൽ ഉണ്ടായിരുന്നപ്പോൾ നടൻ വടിവേലുവൊക്കെ മദ്യപാനത്തിന്റെ പേരിൽ സ്ഥിരമായി പൊതുവേദിയിൽ വിജയകാന്തിനെ പരിഹസിക്കുമായിരുന്നു.

ഇതോടൊപ്പം നിരവധി വിവാദങ്ങളിലും വിജയകാന്ത് പെട്ടു. 2011 മാർച്ചിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ധർമ്മപുരി ജില്ലയിൽ തന്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ, സ്വന്തം സ്ഥാനാർത്ഥിയെ വിജയകാന്ത് മർദിച്ചത് വാർത്തയായി. സ്ഥാനാർത്ഥി എ ഭാസ്‌കർ പ്രചാരണ വാനിനുള്ളിൽ നേതാവിന്റെ അരികിൽ നിൽക്കവെയാണ് മർദനമേറ്റത്. മൈക്ക് തകറാറിൽ ആയതാണ് വിജയകാന്തിനെ പ്രകോപിപ്പിച്ചത്. ടി വി ചാനലുകൾ മർദന ദൃശ്യം സംപ്രഷണം ചെയ്തതോടെ സംഭവം വൻ വിവാദമായി. തല്ലുന്നതിന് മുമ്പ് കേടായ മൈക്ക് അദ്ദേഹം വലിച്ചെറിയുകയും ചെയ്തു.

എന്നാൽ ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് വിജയകാന്തിനിന്ന് ഉണ്ടായത്. തന്റെ തല്ലുകിട്ടിയവർ എല്ലാം പിൽക്കാലത്ത് മഹാന്മാർ ആയിട്ടുണ്ടെന്നണ് അദ്ദേഹം പറഞ്ഞത്. എന്നാൽ തന്നെ ആരും തല്ലിയിട്ടില്ല എന്നാണ് സ്ഥാനാർത്ഥി ഭാസ്‌കർ പറഞ്ഞത്. മൈക്ക് കേടായതിൽ അന്വേഷിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്ഥാനാത്ഥി പറഞ്ഞത്.

സഭയിൽ ശിവൻകുട്ടി മോഡൽ വിളയാട്ടം

പ്രതിപക്ഷ നേതാവ് ആയിരിക്കെ, നമ്മുടെ ശിവൻകുട്ടി മോഡലിൽ നിയമസഭയിൽ ബഞ്ചുകൾ ചാടിക്കടന്ന് വിളയാടിയ ചരിത്രവും വിജയാകാന്തിനുണ്ട്. 2012 ഫെബ്രുവരിയിൽ, സംസ്ഥാന നിയമസഭയ്ക്കുള്ളിൽ ചൂടേറിയ ചർച്ചയ്ക്കിടയിൽ, ഭരണകക്ഷിയായ എഐഎഡിഎംകെ എംഎൽഎമാരിൽനിന്ന് ഉയർന്ന ആക്രോശങ്ങളാണ്് പ്രതിപക്ഷ നേതാവായ വിജയകാന്തിനെ പ്രകോപിപ്പിച്ചത്. രോഷാകുലനായ വിജയകാന്ത് ബെഞ്ചുകൾ ചാടി എതിരാളിയുടെ ഭാഗത്തെത്തി, ഭീഷണിപ്പെടുത്തുകയും താക്കീതായി ചില ആംഗ്യം കാണിക്കുകയും ചെയ്തു. ഇതോടെ സഭ തല്ലിന്റെ വക്കോളമെത്തി. ആക്ഷൻ ഹീറോ കളിക്കാൻ ഇത് സിനിമയല്ലെന്ന് പല അംഗങ്ങളും തിരിച്ചടിച്ചു. ഈ പ്രശ്നത്തിന്റെ പേരിൽ സ്പീക്കർ അദ്ദേഹത്തെ 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

അതുകഴിഞ്ഞും വീണ്ടും മർദന വിവാദമുണ്ടായി. 2014ൽ കടലൂർ ജില്ലയിലെ വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ വിജയകാന്ത് പാർട്ടി എംഎൽഎയെ മർദിച്ചെന്നും വാർത്ത വന്നു. നേതാവിന്റെ വാനിനു ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ എംഎൽഎയുടെ പിന്നിൽ വിജയകാന്ത് അടിക്കുകയായിരുന്നു. എന്നാൽ തന്നെ മർദിച്ചിട്ടില്ലെന്നും നേതാവ് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും എംഎൽഎ പിന്നീട് അവകാശപ്പെട്ടു. എന്തിനാണ് തല്ലിയതെന്ന കാരണം ഇന്നും അജ്ഞാതമാണ്. ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ കാരണം വിജയകാന്ത് കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയാണ് ഉണ്ടായത്.

മാധ്യമ പ്രവർത്തകർക്കുനേരെ തുപ്പി

2015ൽ മാധ്യമ പ്രവർത്തകർക്ക് നേരെ തുപ്പിയും വിജയകാന്ത് വിവാദത്തിൽപെട്ടു. ഡിഎംഡികെ സംഘടിപ്പിച്ച രക്ത പരിശോധന ക്യാംപ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം മോശമായി പെരുമാറുകയായിരുന്നു. അണ്ണാ ഡി എംകെ വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞതിന് ശേഷം, നിങ്ങൾക്ക് ഇത് മുഖ്യമന്ത്രി ജയലളിതയോട് ചോദിക്കാൻ ധൈര്യമുണ്ടോ എന്നായിരുന്നു വിജയകാന്തിന്റെ മറുചോദ്യം. തുടർന്ന്, നിങ്ങൾക്ക് ചോദിക്കാൻ ധൈര്യമില്ലെന്നും പറഞ്ഞ് വിജയകാന്ത് തുപ്പുകയായിരുന്നു. ഇത് മാധ്യമപ്രവർത്തകരും വിജയകാന്തിന്റെ പാർട്ടിക്കാരും തമ്മിലുള്ള സംഘർഷത്തിലാണ് അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് താരം മാപ്പുപറയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് സംഘടനകൾ രംഗത്തു വന്നിരുന്നു. ചെന്നൈ പ്രസ് ക്ലബ്, കൺസോർഷ്യം ഓഫ് ജേർണലിസ്റ്റ് ഇൻ ഇന്ത്യ തുടങ്ങിയ പത്ര സംഘടനകൾ അപലപിച്ചയോടെ സംഭവം ദേശീയ തലത്തിലുമെത്തി.

മാധ്യമ പ്രവർത്തകരുമായി നിരന്തരം വിജയകാന്ത് വഴക്കിടുന്ന കാലമായിരുന്നു അത്. 2015 ഏപ്രിലിൽ, തമിഴ്‌നാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനായി പ്രധാനമന്ത്രിയെ കാണാൻ പ്രതിപക്ഷ നേതാക്കളുടെ ഒരു പ്രതിനിധി സംഘത്തിൽ അദ്ദേഹം ഡൽഹിയിൽ എത്തിയപ്പോഴും വിവാദമുണ്ടായി. യാത്രയുടെ കാര്യങ്ങൾ വിശദീകരിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ, എഐഎഡിഎംകെയുടെ ചാനലായ ജയ ടിവിയിലെ റിപ്പോർട്ടർ ചോദ്യങ്ങൾ ചോദിച്ചതോടെ വിജയകാന്ത് രോഷാകുലനായി. മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ആവർത്തിച്ചുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, നിങ്ങൾ ചോദ്യങ്ങൾ നിർത്തിയില്ലെങ്കിൽ മൈക്ക് എറിയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. തുടർന്ന് താരം വാർത്താ സമ്മേളനം ബഹിഷ്്ക്കരിച്ച് ഇറങ്ങിപ്പോയി.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊൻ രാധാകൃഷ്ണൻ ഉൾപ്പെടടെയുള്ളവർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലു വിജയകാന്ത് വഴങ്ങിയില്ല. ഒടുവിൽ, ഭാര്യാസഹോദരൻ എൽകെ സുധീഷും മറ്റ് ചില വിശ്വസ്തരും ചേർന്ന് അദ്ദേഹത്തെ വാർത്താ സമ്മേളനത്തിൽ തിരിച്ചെത്തിക്കയായിരുന്നു.

എന്നും കൂറ് തമിഴകത്തോട്

ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടായതിന് പിന്നിൽ അദ്ദേഹത്തിന്റെ മദ്യപാന ആസ്‌ക്തിയായിരുന്നെന്നാണ് തമിഴ് ാധ്യമങ്ങൾ എഴുതുന്നത്. തുടർന്ന് അദ്ദേഹം മദ്യപാനം നിർത്തി. അതോടെ വീണ്ടും പഴയ വിജയകാന്തിനെ തിരിച്ചുകിട്ടി.

രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹത്തിന് ചുറ്റും ഒരു വലിയ ആരാധക വൃന്ദം എപ്പോഴും ഉണ്ടായിരുന്നു.
മധുരയിൽ ജനിച്ചു വളർന്ന അദ്ദേഹം തന്റെ നാടിനോടുള്ള ഇഷ്ടം എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ തമിഴ് സിനിമകളിൽ മാത്രം അഭിനയിച്ചിരുന്ന ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് വിജയകാന്ത്. തനി ഗ്രാമീണനായാണ് തന്റെ മുന്നിലെത്തുന്നവരോട് ഇടപഴകിയിരുന്നത്.
ഇടയ്ക്ക് വന്ന രോഗാവസ്ഥ അദ്ദേഹത്തെ തളർത്തിയെങ്കിലും അവയെ സധൈര്യം അതിജീവിക്കാനും ക്യാപ്റ്റനായി. പ്രമേഹം മൂലം ഇടയ്ക്ക് കാൽവിരലുകൾ മുറിച്ചു മാറ്റേണ്ടിവന്നെങ്കിലും രാഷ്ട്രീയത്തിലും സമൂഹമാധ്യമത്തിലും അദ്ദേഹം സജീവമായി തുടർന്നു.

തമിഴ് ചലച്ചിത്ര വ്യവസായത്തെയും നടിഗർ സംഘത്തെയും ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നടനാണ് വിജയകാന്ത്. തമിഴ് സിനിമാക്കാരുടെ എന്ത് പ്രശ്നം പരിഹരിക്കാനും അദ്ദേഹം കൂടെയുണ്ടായിരുന്നു. ഡ്രൈവർമാർ മുതൽ ലൈറ്റ്ബോയ് വരെയുള്ള സിനിമയുടെ അടിസ്ഥാന വർഗം തങ്ങളുടെ ഒരു അത്താണിയായി കണ്ടത് വിജയകാന്തിനെ ആയിരുന്നു.

തമിഴ് സിനിമയുടെ ചിത്രീകരണ വേളയിൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചത് വിജയ്കാന്ത് ആണ്. ഫൈറ്റേഴ്സിനും, ഡാൻസേഴ്സിനെമൊക്കെ നോൺ-വെജ് ഇനങ്ങൾക്ക് അദ്ദേഹം നിർബന്ധമാക്കി. അവർ കഠിനാധ്വാനം ചെയ്യാൻ നന്നായി കഴിക്കണം എന്നാണ് വിജയകാന്ത് പറയാറുള്ളത്. ആയിരക്കണക്കിന് സിനിമാ പ്രവർത്തകർ തന്നെ 'ക്യാപ്റ്റൻ' എന്ന് വിളിച്ചത് അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതുകൊണ്ടാണെന്നും ഒരു അഭിമുഖത്തിൽ വിജയകാന്ത് പറയുന്നുണ്ട്. ആ രീതിയിൽ ചരിത്രം സൃഷ്ടിച്ച ഒരു മനുഷ്യനാണ് കടന്നുപോകുന്നത്.

വാൽക്കഷ്ണം: കേരളത്തോട് എന്നും വലിയ സ്നേഹമുള്ള വ്യക്തിയായിരുന്നു വിജയകാന്ത്. മലയാളത്തിൽ അദ്ദേഹത്തിന് വലിയ ഫാൻസും ഉണ്ടായിരുന്നു. ഇക്കാര്യം വളരെ അഭിമാനപൂർവം ഒരു അഭിമുഖത്തിൽ വിജയകാന്ത് പറയുന്നുണ്ട്. രോഗാവസ്ഥ മൂർച്ഛിച്ച കാലത്തും, കേരളത്തിന്റെ പ്രളയ ഫണ്ടിലേക്കായി അദ്ദേഹം നൽകിയത് ഒരു കോടി രൂപയാണ്! കേരളാ മക്കളോടുള്ള എന്റെ സ്നേഹം എന്നാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.