ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ദ്രൗപതിദണ്ഡയിൽ ഹിമപാതത്തിൽ 10 പേർ മരിച്ചു. നാല് പേരുടെ മൃതദേഹം പുറത്തെടുത്തു. എട്ട് പേരെ രക്ഷപ്പെടുത്തിയെന്ന് ഐടിബിപി വ്യക്തമാക്കി. രാവിലെ 8.45 നാണ് അപകടമുണ്ടായത്. പർവതാരോഹണ പരിശീലനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. 41 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പറഞ്ഞു. 34 വിദ്യാർത്ഥികളും ഏഴ് അദ്ധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നവർ.

ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടയ്‌നീറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് പർവതത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയാണ് ഇക്കാര്യം ട്വിറ്റർ കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം, വ്യോമസേന, ഐടിബിപി എന്നീ വിഭാഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഉത്തരാഖണ്ഡിലെ അപകടത്തിൽ അതീവ ദുഃഖമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അധികൃതരുമായി സംസാരിച്ചെന്നും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. അപകടം ഉണ്ടായ മേഖലയിൽ കനത്ത മഞ്ഞ് വീഴ്‌ച്ച തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് എസ്ഡിആർഎഫ് കമാൻഡന്റ് മണികാന്ത് മിശ്ര പറഞ്ഞു.