അമൃത്സർ: പഞ്ചാബിൽ ബിജെപിയുടെ ബഹിഷ്‌കരണ ആഹ്വാനം തള്ളിക്കളഞ്#് ഭാരത് ജോഡോ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം. ആർഎസ്എസോ, ബിജെപിയോ ശ്രമിച്ചാൽ യാത്ര തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. സിഖ് വികാരം ഇളക്കാൻ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സംഭവം ഓർമ്മപ്പെടുത്തി ശിരോമണി അകാലിദളും രംഗത്തെത്തി.

സിഖ് വിരുദ്ധ നിലപാടാണ് കോൺഗ്രസിന്റേത് പഞ്ചാബ് ജനതക്കെതിരാണ് എക്കാലത്തും കോൺഗ്രസ്. അതുകൊണ്ട് പൊതുജനം ഭാരത് ജോഡോ യാത്ര ബഹിഷക്കരിക്കണം. യാത്ര പഞ്ചാബിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ ബിജെപി വക്താവ് ജയ് വീർ ഷെർഗിൽ നടത്തിയ പ്രതികരണമാണിത്.

എന്നാൽ സിർഹിന്ദ് മുതൽ വലിയ ആൾക്കൂട്ടം രാഹുലിനെ അനുഗമിച്ചു. പഞ്ചാബിന് ഹരിയാന പതാക കൈമാറിയ ചടങ്ങിലും വലിയ ജനപങ്കാളിത്തമുണ്ടായി. യാത്ര പരാജയപ്പെടുമെന്നാണ് ബിജെപിയും ആർഎസ്എസും കരുതിയതെന്നും പഞ്ചാബിലെ ആൾക്കൂട്ടവും അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചുവന്ന സിഖ് തലപ്പാവ് ധരിച്ചാണ് പഞ്ചാബിൽ രാഹുൽ നടക്കുന്നത്.

ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തിയപ്പോൾ പഴയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സംഭവം ഓർമ്മപ്പെടുത്തി സിഖ് വികാരമുണർത്താനാണ് ശിരോമണി അകാലിദളിന്റെ ശ്രമം. പഞ്ചാബിനെ ചതിച്ച ഗാന്ധി കുടംബത്തിന്റെ പിന്മുറക്കാരനാണ് രാഹുൽഗാന്ധിയെന്നും, പഴയ സംഭവത്തിൽ രാഹുൽ ഇനിയും മാപ്പ് പറഞ്ഞിട്ടില്ലെന്നുമാണ് നേതൃത്വത്തിന്റെ പ്രതികരണം.