പട്‌ന: ബിഹാറിൽ വനിതാ മേയറെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചതിനാണ് ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഛപ്ര മേയർ രാഖി ഗുപ്തയാണ് അയോഗ്യയാക്കപ്പെട്ടത്. അഞ്ച് മാസം വാദം കേട്ട ശേഷമാണ് ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മുൻ മേയർ സുനിത ദേവിയാണ് രാഖി ഗുപ്തക്കെതിരെ പരാതി നൽകിയത്. 2022ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രണ്ട് മക്കളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് രാഖി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയും മേയർക്കും ഭർത്താവ് വരുൺ പ്രകാശിനും മൂന്നാമത്തെ കുട്ടിയുണ്ടെന്ന് ജില്ല മജിസ്‌ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

കുട്ടിയുടെ ആധാർ വിവരങ്ങളിൽ ബയോളജിക്കൽ മാതാപിതാക്കളായി രാഖിയുടെയും ഭർത്താവിന്റെയും പേരുകളാണ് ചേർത്തിരിക്കുന്നതെന്ന് ജില്ല മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. നടപടിക്കെതിരെ രാഖി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കുട്ടിയെ ഭർത്താവിന്റെ ബന്ധുക്കൾ ദത്തെടുത്തതാണെന്ന് ഇവരുടെ വാദം.