ന്യൂഡൽഹി: കോൺഗ്രസുമായി ബന്ധമുള്ള രണ്ട് സന്നദ്ധസംഘടനകൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കി.ചൈനീസ് സർക്കാരിൽ നിന്നും, സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്‌സിയിൽ നിന്നും സംഭാവന സ്വീകരിച്ചുവെന്ന ആരോപണം രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ ഉയർന്നിരുന്നു.

ഈ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾക്കെതിരെയുള്ള അന്വേഷണത്തിനായി 2020-ൽ ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപവത്കരിച്ചിരുന്നു.ഈ സമിതിയുടെ അന്വേഷണത്തിന് ശേഷമാണ് വിദേശ സംഭാവനകൾക്കുള്ള ലൈസൻസ് റദ്ദാക്കൽ നടപടി.

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മേധാവി.രാഹുൽ ഗാന്ധി ഇരു സംഘടനകളുടേയും ട്രസ്റ്റിയാണ്.മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്,രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,മുൻ ധനമന്ത്രി പി.ചിദംബരം തുടങ്ങിയവർ രാജീവ് ഗാന്ധിഫൗണ്ടേഷനിൽ അംഗങ്ങളാണ്.രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിനേയും നയിക്കുന്നത് സോണിയയാണ്.ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ രേഖകളിലെ കൃത്രിമം,ഫണ്ട് ദുരുപയോഗം,ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കുമ്പോൾ കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് സംഘടനകൾക്കെതിരെ ഉയർന്നിരുന്നത്.

രാജ്യത്തെ അധഃസ്ഥിതരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ വികസന ആവശ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2002-ലാണ് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചത്.ലൈസൻസ് റദ്ദാക്കലിന് പിന്നാലെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റേയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റേയുമടക്കമുള്ള വിദേശ സംഭാവനകളിലെ ക്രമക്കേട് ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടേക്കുമെന്നും സൂചനയുണ്ട്.