ന്യൂഡൽഹി: മദ്യലഹരിയിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗേറ്റിൽ മൂത്രമൊഴിക്കുകയും മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ ജൗഹർ അലി ഖാൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിലെ പുറപ്പെടൽ ഭാഗത്തെ ആറാം നമ്പർ ഗേറ്റിലാണ് മദ്യ ലഹരിയിൽ യുവാവ് മൂത്രമൊഴിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

മദ്യലഹരിയിലായിരുന്ന യുവാവ് ദമാമിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനായിരുന്നു. മൂത്രമൊഴിച്ചതിനു പുറമേ ഉറക്കെ ബഹളമുണ്ടാക്കിയും മറ്റുള്ളവരെ ചീത്ത വിളിച്ചും ഇയാൾ മറ്റു യാത്രക്കാർക്ക് ഉപദ്രവമുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവ് മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞെന്നും വിമാനത്താവള ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി കുമാർ സിംങ് അറിയിച്ചു. ഐ.പി.സി 294,510 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

വിമാനയാത്രയക്കിടെ സഹയാത്രികയായ സ്ത്രീക്ക് മേൽ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വച്ചാണ് യുവാവ് സഹയാത്രികയായ 70 വയസുകാരിയുടെ മേൽ മൂത്രമൊഴിച്ചത്.