ആഗ്ര: വിവാഹപ്പന്തലിൽ രസഗുളയെച്ചൊല്ലി വിരുന്നിനെത്തിയവരുടെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. തല്ലിനിടെ കുത്തേറ്റ് വിവാഹത്തിനെത്തിയ അതിഥി കൊല്ലപ്പെട്ടു. നഗരത്തിലെ എത്മാദ്പൂർ മേഖലയിലാണ് സംഭവം. തർക്കം അതിരുവിട്ടതോടെ അതിഥികൾ പരസ്പരം പ്ലേറ്റുകൾ എറിയുകയും സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എത്മാദ്പൂരിലെ ഖണ്ഡോളിയിൽ പിതാവ് രണ്ട് ആൺമക്കളുടെ വിവാഹച്ചടങ്ങ് ഒരുമിച്ച് നടത്തുകയായിരുന്നു. സമീപത്തെ വിനായക് ഭവനിൽ വച്ചായിരുന്നു ചടങ്ങുകൾ. ഇതിനിടയിൽ, മധുരപലഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ ഇരുകൂട്ടരും പരസ്പരം പ്ലേറ്റുകൾ എറിയാൻ തുടങ്ങി. സ്പൂണും കത്തിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇതിനിടെയിലാണ് ഒരാൾക്ക് കുത്തേറ്റത്. 20കാരനായ സണ്ണി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റൂറൽ എസ് പി സത്യജീത് ഗുപ്ത പറഞ്ഞു. സാംപിളുകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സണ്ണിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

ഏതാനും ആഴ്ചകൾക്ക് മുൻപ് ആലപ്പുഴ ഹരിപ്പാടും സമാന സംഭവമുണ്ടായിരുന്നു. കല്ല്യാണ സദ്യയിൽ പപ്പടം കിട്ടിയില്ല എന്നതിന്റെ പേരിൽ കൂട്ടത്തല്ലുണ്ടായി. മൂന്നുപേർക്ക് പരിക്കുപറ്റി. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തിരുന്നു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ തുടർന്ന് ഉണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചത്. ഓഡിറ്റോറിയം ഉടമയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

വരന്റെ സുഹൃത്തുക്കളിൽ ചിലർ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ വിളമ്പുന്നവർ ഇത് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്‌നം ആരംഭിച്ചത്. തുടർന്ന് തർക്കമുണ്ടാവുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു.