ന്യൂഡൽഹി: യുദ്ധമുഖത്തെ എല്ലാ വെല്ലുവിളികളും നേരിടാവുന്ന തരത്തിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലനം ലഭിച്ച സേനയാണ് ഇന്ത്യയുടേതെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി പറഞ്ഞു. ഡൽഹിയിൽ വിമുക്തഭട ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻഗാമികളുടെ സമാനതകളില്ലാത്ത നേതൃത്വവും ദീർഘവീക്ഷണവും സമർപ്പിത മനസ്സുമാണ് സൈന്യത്തിന്റെ മികവിന് കാരണം. സേനയിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ, ബാങ്ക് അക്കൗണ്ടിലെത്തിക്കുന്ന 'സ്പർശ്' പദ്ധതിയിലേക്ക് കഴിഞ്ഞവർഷം 1.85 ലക്ഷം പേർ മാറിയതായും അദ്ദേഹം പറഞ്ഞു. നാവികസേന മേധാവി അഡ്‌മിറൽ ആർ. ഹരികുമാറും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം വിമുക്ത ഭടന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ ഉത്തർപ്രദേശിൽ വെച്ചു വ്യക്തമാക്കി. വൺ റാങ്ക് വൺ പെൻഷനാകട്ടെ, ആരോഗ്യപരിരക്ഷാ പദ്ധതികളാകട്ടെ, തൊഴിലവസരം സൃഷ്ടിക്കലാകട്ടെ സൈനികരുടെ ക്ഷേമത്തിനായി മോദിസർക്കാർ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സായുധസേന വിമുക്തഭട ദിനാചരണത്തോടനുബന്ധിച്ച് കാൺപുരിലെ വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സൈനികർ ജാതിക്കും മതത്തിനും അതീതരായി ഉയർന്നുനിൽക്കുന്നവരാണ്. രാജ്യം സുരക്ഷിതമാണെങ്കിൽ എല്ലാം സുരക്ഷിതമാണെന്ന് അവർക്ക് അറിയാം. അവരുടെ സമഗ്രതയും പ്രഫഷനലിസവും മാനവികതയും ധീരതയും ലോകം മുഴുവൻ തിരിച്ചറിഞ്ഞതാണ്. -അദ്ദേഹം പറഞ്ഞു.