മുംബൈ: രാജ്യദ്രോഹികൾക്കെതിരെ ശബ്ദമുയർത്തിയ കാരണത്താൽ 40 കോടി തനിക്ക് നഷ്ടം സംഭവിച്ചുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. പരസ്യ കരാറുകൾ നഷ്ടപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയാണ് അവർ രംഗത്തുവന്നത്. 25ഓളം ബ്രാൻഡുകളുടെ കരാറിനെ ബാധിച്ചുവന്നും പ്രതിവർഷം 30 മുതൽ 40 കോടിയുടെ വരെ നഷ്ടം ഇതുമൂലമുണ്ടാകുമെന്നും കങ്കണ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

'പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയും. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാർത്ഥ സ്വഭാവം' എന്ന ഇലോൺ മസ്‌കിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്. ഹിന്ദുത്വത്തിന് വേണ്ടി രാഷ്ട്രീയക്കാർക്കും ദേശവിരുദ്ധർക്കുമെതിരെ സംസാരിച്ചതാണ് താൻ ഒപ്പിട്ട 25ഓളം കമ്പനികളുടെ കരാറിനെ ബാധിച്ചതായി നടി പറയുന്നത്.

എന്നാൽ, താൻ ഇപ്പോൾ സ്വതന്ത്രയാണെന്നും. കുത്തക കമ്പനികൾ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകൾ ഇനിയും തുറന്നു പറയുക തന്നെ ചെയ്യുമെന്നും കങ്കണ വ്യക്തമാക്കി.