ന്യൂഡൽഹി: കേന്ദ്രവുമായുള്ള തർക്കത്തിനിടയിലും ഡൽഹി സർക്കാരിനെ നടത്തിക്കൊണ്ടുപോകുന്നതിന് താൻ നൊബേൽ പുരസ്‌കാരം അർഹിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ജലബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ എ.എ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബിജെപി ഭരിക്കാൻ സമ്മതിക്കുന്നില്ലെന്നാണ് കെജ്രിവാൾ പരാതിപ്പെടുന്നത്.

''ഡൽഹിയിൽ സ്‌കൂളുകളും ആശുപത്രികളും നിർമ്മിക്കുന്നത് ബിജെപി തടയാൻ ശ്രമിക്കുകയാണ്. പാവപ്പെട്ട വീടുകളിലെ കുട്ടികൾക്കും അവരുടെ മക്കളുടെ അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. ഡൽഹിയിലെ സർക്കാരിനെ എങ്ങനെയാണ് മുന്നോട്ട്‌കൊണ്ടുപോകുന്നതെന്ന് എനിക്ക് മാത്രമേ അറിയാവൂ. ശരിക്കും എനിക്ക് നൊബേൽ പുരസ്‌കാരം നൽകണം.''-എന്നാണ് കെജ്രിവാൾ പറഞ്ഞത്.

കുടിശ്ശികയുള്ള വാട്ടർ ബില്ലുകൾ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുന്നതിൽ നിന്ന് എ.എ.പി സർക്കാരിനെ തടസപ്പെടുത്തിയതിന് കേന്ദ്രത്തെ അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥർ എ.എ.പി സർക്കാരിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്നില്ലെന്ന് കെജ്രിവാൾ പറഞ്ഞു.

''ഡൽഹി ജല ബോർഡ് പുതിയ പദ്ധതി പാസാക്കി. ഇനി മന്ത്രിസഭയിൽ പാസാകേണ്ടതുണ്ട്. എന്നാൽ ആ പദ്ധതി തടയാൻ ഡൽഹി ലഫ്. ഗവർണറോട് ബിജെപി ആവശ്യപ്പെട്ടു. ഓഫിസർമാരെ ഭയപ്പെടുത്തി. അവർ കരയുകയാണ്. എന്ത്‌കൊണ്ട് ബില്ലുകൾ കൊണ്ടുവരുന്നില്ലെന്ന് എ.എ.പി മന്ത്രിമാർ ചോദിക്കുമ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവരെ സസ്‌പെൻഡ്‌ചെയ്യുമെന്നാണ് ഭീഷണി. മനീഷ് സിസോദിയയെയും സത്യേന്ദർ ജെയിനിനെയും പോലെ ഇ.ഡിക്കും സിബിഐക്കും കള്ളക്കേസുകൾ ചുമത്തി ആരെ വേണമെങ്കിലും ജയിലിൽ അടക്കാൻ സാധിക്കുമല്ലോ.'-കെജ്രിവാൾ കൂട്ടിച്ചേർത്തു.

തെറ്റായ ജല ബില്ലുകൾ അടക്കരുതെന്നും അത് കീറിക്കളയണമെന്നും കെജ്‌രിവാൾ ഡൽഹിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ ജല ബില്ലിനെതിരെ ആം ആദ്മി എംഎ‍ൽഎമാരുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. അടക്കാത്ത വെള്ളത്തിന്റെ ബില്ലുകൾ ഒറ്റത്തവണ തീർപ്പാക്കണമെന്നും ഡൽഹി നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും എംഎ‍ൽഎമാർ ആവശ്യപ്പെട്ടു.