മുംബൈ: മറാത്ത സംവരണ ബിൽ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി. വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബിൽ. ഐക്യകണ്ഠേനയാണ് നിയമസഭ ബിൽ പാസ്സാക്കിയത്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ബിജെപി- ശിവസേന സർക്കാറിന്റെ രാഷ്ട്രീയ നീക്കം കൂടിയാണ് ഇത്.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ നിയമസഭ ഏകകണ്ഠമായി പാസ്സാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രതിപക്ഷം ഈ നിർദ്ദേശം അംഗീകരിച്ചതോടെയാണ് ബിൽ ഐക്യകണ്ഠേന പാസ്സായത്.

മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനം വരുന്ന മറാത്ത സമുദായക്കാർക്ക് സംവരണത്തിന്റെ ഗുണം ലഭിക്കും. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്.

അതേസമയം, മറാത്ത സംവരണ ബിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജാരാങ്കെ പാട്ടീൽ പറഞ്ഞു. മറാത്ത സമുദായത്തെ സർക്കാർ വഞ്ചിക്കുകയാണ് ചെയ്തതെന്നും പാട്ടീൽ കുറ്റപ്പെടുത്തി.