ബെംഗളൂരു: ലിവിങ് ടുഗെദർ ബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ മുൻ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ യുവതിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പിടിയിൽ. കമ്മനഹള്ളി സ്വദേശി ക്ലാരയും (27) കൂട്ടാളികളുമാണ് പിടിയിലായത്. ക്ലാരയേയും സുഹൃത്തുക്കളായ ഹേമവതി, മധു, സന്തോഷ്, കിരൺ, അശ്വത് നാരായൻ, ലോകേഷ്, മനു എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡേറ്റിങ് ആപ് വഴിയാണ് കേസിലെ മുഖ്യപ്രതിയായ ക്ലാര, മാധവ് പ്രസാദ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ക്ലാര വിവാഹമോചനം നേടി മാധവിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഇതിനകം വളരെയധികം അടുത്ത ക്ലാരയും മാധവും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. ഒരു മാസം മുൻപ് വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

വിവാഹിതയാണെന്ന കാര്യം ക്ലാര, മാധവ് പ്രസാദിനോട് പറഞ്ഞിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം പതിവായി. ഇതിനിടെ ക്ലാരയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതായി മാധവിനു സംശയമായി. മാധവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ക്ലാരയും സംശയിച്ചിരുന്നു. ഇതോടെ രണ്ടു പേരും വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചു.

മാധവിനോടു കടുത്ത പക സൂക്ഷിച്ചിരുന്ന ക്ലാര, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കാൻ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. വിവിധ പ്രദേശങ്ങളിൽ മാധവ് പ്രസാദുമായി കാറിൽ ചുറ്റിയ സംഘം അതിക്രൂരമായി മർദിച്ച് റോഡിൽ തള്ളുകയായിരുന്നു. അവസാനമായി ഒരു വട്ടം കാണണമെന്നും സന്തോഷത്തോടെ പിരിയാമെന്നും ക്ലാര ആവശ്യപ്പെട്ടതനുസരിച്ചാണ് മാധവ് കാണാനെത്തിയത്. എന്നാൽ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിക്കുകയാണുണ്ടായത്.