ബെംഗളൂരു: കർണാടകയിൽ വൻ വിവാദമായ എസ്‌ഐ പരീക്ഷാ ക്രമക്കേടിൽ 15 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ബിജെപി എംഎൽഎ സമ്മതിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്തായി. കൊപ്പാൾ കനകഗിരി എംഎൽഎ ബസവരാജ് ദാദെസൂഗൂറിനോട് ഉദ്യോഗാർഥിയുടെ അച്ഛൻ പരസപ്പ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. 15 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ഇതിൽ വ്യക്തമായി പറയുന്നുണ്ട്.

മകന്റെ നിയമനത്തിനായി നൽകിയ 15 ലക്ഷം രൂപയെക്കുറിച്ച് പരസപ്പ പറയുമ്പോൾ ഇതു തിരികെ നൽകാമെന്ന് എംഎൽഎ സമ്മതിക്കുന്നതു കേൾക്കാം. തനിക്കു വേണ്ടിയല്ല, സർക്കാരിനു; വേണ്ടിയാണ് പണം വാങ്ങിയതെന്നും മറ്റാരെയും ഇതിൽ ഇടപെടുത്തരുതെന്നും പറയുന്നു. ആർക്കാണു പണം കൈമാറിയതെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ എംഎൽഎ പ്രതികരിച്ചില്ല.

കോടികൾ വാങ്ങി ക്രമക്കേട് നടത്തിയെന്നു തെളിഞ്ഞതോടെ യോഗ്യതാ പട്ടിക ബിജെപി സർക്കാർ റദ്ദാക്കിയിരുന്നു. റിക്രൂട്‌മെന്റ് വിഭാഗം എഡിജിപിയായിരുന്ന അമൃത് പോൾ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ അറുപതിലധികം പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്.