ഉജ്ജയിനി: ബീഫ് വിവാദത്തിന്റെ പേരിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബോളിവുഡ് നടൻ റൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. ബീഫ് ഇഷ്ടമാണെന്ന റൺബീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്.

ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റൺബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. പ്രതിഷേധക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റൺബീർ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റൺബീർ പറഞ്ഞു. തുടർന്ന് അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്‌മാസ്ത്രയ്ക്കെതിരെ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.

ബോയ്കോട്ട് ബ്രഹ്‌മാസ്ത്ര എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. 11 വർഷങ്ങൾക്ക് മുമ്പ് റോക്ക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റർവ്യൂ ആയിരുന്നു ഇത്. സാമ്പത്തിക ബഹിഷ്‌കരണമാണ് ബോളിവുഡിന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയെന്നും ബ്രഹ്‌മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയെല്ലാമാണെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിപ്പിച്ചത്.