അമൃത്‌സർ: പഞ്ചാബിലെ സുവർണക്ഷേത്രത്തിനു സമീപം യുവാവിനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിനു മുൻപു ബൈക്കിലെത്തിയ ഇയാൾ സ്ത്രീയോടു സംസാരിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 20 വയസ്സുകാരനായ ഹർമൻജിത് സിങ്ങാണു ബുധനാഴ്ച കൊല്ലപ്പെട്ടത്.

രണ്ട് നിഹാങ് സിഖുകാർ ഇതിനിടെ നടന്നുവരുന്നതും യുവാവിനു സമീപത്തേക്കു പോകുകയും ചെയ്യുന്നു. യുവാവു ബൈക്കിൽ രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഒരാൾ വാഹനം തടയുകയും ചെയ്തു. മരിച്ചയാളും സ്ത്രീയും തമ്മിൽ എന്താണു സംസാരിച്ചതെന്നു വ്യക്തമല്ല.

സമീപത്തെ ഹോട്ടലിലെ സിസിടിവി ക്യാമറയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. തെരുവോരത്ത് രാത്രി മുഴുവൻ മൃതദേഹം കിടന്നെങ്കിലും വ്യാഴാഴ്ച രാവിലെയാണ് പൊലീസിനു വിവരം ലഭിക്കുന്നത്. സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ മാത്രം അകലെയാണു സംഭവ സ്ഥലം.

പുകയില ഉപയോഗിച്ചതിന്റെ പേരിൽ ഫാക്ടറി തൊഴിലാളിയെ രണ്ട് നിഹാങ് സിഖുകാരുൾപ്പെടെ മൂന്നു പേർ ചേർന്നു കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഇവർ തമ്മിലുള്ള സംഭാഷണത്തിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പൊലീസ് പുറത്തുവിടുകയായിരുന്നു. സിഖുകാർ വാളുപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ മർദിക്കുകയും ചെയ്തു.