മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്യൂൺ അറസ്റ്റിൽ. പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയി കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകദിനത്തിലാണ് സംഭവം. വെള്ളിയാഴ്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്യൂൺ അറസ്റ്റിലായത്.

വീട്ടിലെത്തിയ ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ സ്‌കൂളിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പ്യൂൺ സ്‌കൂളിൽ വരാതായി. തുടർന്ന് ഗംദേവി പൊലീസ് സ്റ്റേഷനിൽ സ്‌കൂൾ മാനേജ്മെന്റ് തന്നെ പരാതിയും നൽകി.

പെൺകുട്ടിയെ ഇയാൾ നിരവധി തവണ ഉരദ്രവിച്ചുവെന്നും കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോൾ വിളിച്ചിരുന്നുവെന്നും കണ്ടെത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് 28കാരനായ പ്യൂണിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 14 വരെ റിമാൻഡ് ചെയ്തു.