ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും 'വ്യാജ ഗാന്ധി'മാർ എന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഗാന്ധി ജയന്തി ദിനത്തിൽ എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാൻ സംസാരിക്കണം എന്നായിരുന്നു ബൊമ്മെ പറഞ്ഞത്.

'ഇന്ന് ഗാന്ധിജയന്തി ദിനമാണ്. എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ തുടങ്ങി കോൺഗ്രസ് പാർട്ടി മുഴുവനായും ഇപ്പോൾ ജാമ്യത്തിലാണ്' ബൊമ്മെ പറഞ്ഞു. കർണാടക കോൺഗ്രസിന്റെ എ.ടി.എം. ആയിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ അങ്ങനെ അല്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം വ്യാജ ഗാന്ധി പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയിലെ ഡസൻ കണക്കിനാളുകളാണ് ഇപ്പോൾ ജാമ്യത്തിലുള്ളതെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ഡി.കെ. ശിവകുമാർ പരിഹസിച്ചു.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യത്തിലാണ്. ബിജെപിയിലെ ഡസൻ കണക്കിനാളുകളാണ് ജാമ്യത്തിലുള്ളത്. യെദ്യൂരപ്പയ്‌ക്കെതിരെ കേസുകളൊന്നും തന്നെ ഇല്ലേ? ബൊമ്മെ എനിക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരപ്പന അഗ്രഹാഗ ജയിലിലേക്ക് എന്നെ അയക്കാൻ അദ്ദേഹത്തെ അനുവദിക്കൂ, ഞാൻ കുറച്ച് വിശ്രമിക്കട്ടെ. ശിവകുമാർ പറഞ്ഞു.