ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം പ്രാബല്യത്തിൽ വന്നു. നിരോധിത ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവർക്ക് 3 മാസം വരെ തടവോ 5000 രൂപ പിഴയോ ശിക്ഷ ലഭിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.ഇവ നടത്തുന്നവർക്ക് 3 വർഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കും. ഓൺലൈൻ ഗെയിം പ്രോത്സാഹിപ്പിക്കുന്ന പരസ്യം പാടില്ല. പരസ്യം ചെയ്താൽ ഒരു വർഷം തടവോ 5 ലക്ഷം രൂപ പിഴയോ ലഭിക്കും.

നിരോധിത ഓൺലൈൻ ഗെയിമുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഓൺലൈൻ റമ്മി, പോക്കർ എന്നിങ്ങനെയുള്ള ഗെയിമുകളിൽ പണമോ വെർച്വൽ പണം ഉൾപ്പെടെ, പണത്തിന് തുല്യമായി അംഗീകരിക്കപ്പെട്ട എന്തും ഉപയോഗിച്ച് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനു നിരോധനമുണ്ട്. നിരോധിത ഗെയിമുകൾക്കുള്ള പണമിടപാടുകൾക്ക് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും പേയ്മെന്റ് ഗേറ്റ്‌വേ ദാതാക്കൾക്കു വിലക്കുണ്ട്. വിദേശ ഓൺലൈൻ ഗെയിം ദാതാതാക്കൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.

നിരോധനം നടപ്പാക്കുന്നതിന് തമിഴ്‌നാട് ഓൺലൈൻ ഗെയിമിങ് അഥോറിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇതിന്റെ അധ്യക്ഷനാകും. പ്രാദേശിക ഓൺലൈൻ ഗെയിം ഓപ്പറേറ്റർമാർക്കായി 3 വർഷം കാലാവധിയുള്ള റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് അഥോറിറ്റിയാണ്. അഥോറിറ്റി ചുമത്തിയ ശിക്ഷ കോടതിക്ക് സ്റ്റേ ചെയ്യാനാകില്ലെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അപ്പീൽ കമ്മിഷൻ രൂപീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിൽ നിയമഭേദഗതി പരിഗണനയിൽ
കേരളത്തിൽ ഓൺലൈൻ റമ്മി നിയന്ത്രിക്കാനായി 1960 ലെ കേരള ഗെയിമിങ് ആക്ടിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള നീക്കം പരിഗണനയിൽ. ഓൺലൈൻ റമ്മി കളിക്കുന്നതിനു നിലവിൽ നിരോധനമില്ലെങ്കിലും പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടി എടുക്കാറുണ്ട്. ഓൺലൈൻ റമ്മി കഴിഞ്ഞ വർഷം സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടമായവരിൽ ചിലർ ജീവനൊടുക്കിയ സാഹചര്യത്തിലാണു നിരോധനത്തിനു വീണ്ടും സർക്കാർ ശ്രമിക്കുന്നത്. ഓൺലൈൻ റമ്മി നിരോധനം സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറിയപ്പോൾ നിയമഭേദഗതിയുമായി മുന്നോട്ടുപോകാമെന്നായിരുന്നു മറുപടി. പണംവച്ചുള്ള റമ്മികളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ.