ന്യൂഡൽഹി: ട്രാൻസ്ജെൻഡറിനെ ആക്രമിക്കുകയും സുഹൃത്തായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മുൻ കാമുകനായ യുവാവ് അറസ്റ്റിൽ. മൂവർക്കും ഇടയിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ട്രാൻസ്ജെൻഡറായ സുനിതയെയും സുഹൃത്ത് ഗുഡ്ഡുവിനെയുമാണ് സുനിതയുടെ മുൻ കാമുകനായ അനിൽ അക്രമിച്ചത്. ഡൽഹി പൊലീസാണ് അനിലിനെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്ന് പ്രതി കൃത്യത്തിന് ഉപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രവും പൊലീസ് കണ്ടെടുത്തു.

സുനിതയുടെ മുതുകിലും ഗുഡ്ഡുവിന്റെ കഴുത്തിലുമാണ് പരിക്കേറ്റത്. സമീപവാസിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ ഗുഡ്ഡു മരിക്കുകയായിരുന്നു .  വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു.

2020ൽ സുനിതയും അനിലും ഒന്നിച്ചായിരുന്നു താമസം. ശേഷം ഇയാളിൽ നിന്ന് 40,000 രൂപയോളം കൈക്കലാക്കിയ സുനിത അനിലിനെ ഉപേക്ഷിക്കുകയും ഗുഡ്ഡുവുമായി താമസം ആരംഭിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അനിൽ ഇരുവരും താമസിക്കുന്ന സ്ഥലത്ത് എത്തി 40,000 രൂപ തിരികെ വേണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെയാണ് കത്തി ഉപയോഗിച്ച് അനിതയെയും , ഗുഡ്ഡുവിനെയും അക്രമിച്ചത്.