ജയ്പുർ: ഭാര്യമാരെ പരസ്പരം കൈമാറാനുള്ള (വൈഫ് സ്വാപ്പിങ്) നീക്കത്തെ എതിർത്ത യുവതിയെ ആക്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു. രാജസ്ഥാനിലെ ബിക്കാനീറിൽ ഹോട്ടലിലാണ് സംഭവം. പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജറായ ഭർത്താവിനെതിരെയാണ് യുവതിയുടെ പരാതി.

ഭാര്യമാരെ പരസ്പരം കൈമാറുന്നതിന് നിർബന്ധിച്ചപ്പോൾ താൻ നിഷേധിച്ചെന്നും അതിന്റെ പേരിൽ തന്നോട് അതിക്രമം കാണിച്ചെന്നും യുവതി പരാതിപ്പെട്ടു. തന്നെ സംസ്‌കാരമില്ലാത്തവളെന്ന് വിളിച്ച ഭർത്താവ്, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയെന്നും യുവതി പറയുന്നു. ഭർത്താവിന്റെ ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റതായും പരാതിയിലുണ്ട്.

ഭർത്താവ് ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടെന്നും ഫോൺ തട്ടിപ്പറിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ലഹരിക്ക് അടിമയായ നിലയിലാണ് ഭർത്താവ് തിരിച്ചെത്തിയത്. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്നും പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ആൺകുട്ടികളുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നുവെന്നും യുവതി ആരോപിച്ചു.

ഭർത്താവിന്റെ മാതാവും സഹോദരിയും 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിനെതിരായ തന്റെ പരാതികൾ ആരും ശ്രദ്ധിച്ചിരുന്നില്ല. താൻ 'മോഡേൺ' ആവുന്നതാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞ് അവർ നിസ്സാരവത്കരിച്ചുവെന്നും യുവതി പറഞ്ഞു. അതിക്രമം മാസങ്ങളോളം നീണ്ടുനിന്നുവെന്നും തുടർച്ചയായ പരിക്കുകളെത്തുടർന്ന് ആരോഗ്യനില വഷളായെന്നും യുവതി പറഞ്ഞു.

പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ലൈംഗികാതിക്രമത്തിനടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.