ന്യൂഡൽഹി: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. നവംബർ മധ്യത്തിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദർശനം.

നവംബർ 14-ന് രാവിലെ ഡൽഹിയിലെത്തുന്ന മുഹമ്മദ് ബിൻ സൽമാൻ വൈകീട്ടോടെ ഇന്ത്യവിടും. സെപ്റ്റംബറിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മുഖേന പ്രധാനമന്ത്രി മോദി അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു.

സൗദി കിരീടവകാശിയുടെ സന്ദർശനത്തിന് മുന്നോടിയായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, എണ്ണ മന്ത്രി ഹർദീപ് സിങ് പുരി, ഊർജമന്ത്രി ആർ.കെ സിങ് എന്നിവരുൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.